ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Wednesday 4 September 2013

ജിനുവിന്റെ അമ്മ (കഥ)

        എനിക്കൊരു മോനുണ്ട്. ജിനു. വയസ്സ് ഇരുപത്തിയേഴായി. ക്ളീൻഷേവ് ഒക്കെ ചെയ്ത,കോലന്മുടി ഒരുവശത്തേക്ക് ഒതുക്കി വച്ച ആരു കണ്ടാലും ഒന്നുകൂടി നോക്കുന്ന ഒരു സുന്ദരകുട്ടൻ..!  ‘ശൂമാക്കറെന്നോ’ മറ്റോ ആണു അവനേ നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്നത്. നാട്ടുകാർക്കെല്ലാം വല്ല്യ ഹീറോ ആണവൻ. എന്നാൽ എനിക്കോ..? ദൈവം തന്ന ആകെയുള്ളൊരു ആശ്വാസമാണു എന്റെ ജിനുമോൻ.. സ്നേഹിച്ചും കൊഞ്ചിച്ചും കൊതി തീരാത്ത എന്റെ പൊന്നുമോൻ..! പക്ഷെ പറഞ്ഞിട്ടെന്താ..?
എല്ലാം ഇപ്പോ നാട്ടുകാരുടെ കൈയ്യിലല്ലേ. അവരാണിപ്പോൾ അവനെ പൊക്കിപ്പിടിച്ചു കൊണ്ടു നടക്കുന്നത്.  ‘ശൂമാക്കറിന്റെ അമ്മേ’ എന്നു ചിലർ എന്നെ വിളിക്കുമ്പോൾ എനിക്കു നല്ല ദേഷ്യമാണു തോന്നുക...കഴിഞ്ഞ അഞ്ചെട്ടു വർഷത്തോളമായി അവനെയോർത്തു ആധിപിടിക്കാൻ മാത്രമാണു എന്റെ വിധി. എന്താണെന്നല്ലേ..? പറയാം..!
          ഇക്കഴിഞ്ഞ ഓണക്കാലം. എങ്ങും ആഘോഷങ്ങൾ പൊടിപൊടിക്കുകയാണു. ആ ഓണക്കാലത്ത് രണ്ടാമത്തെ മകളുടെ വീട്ടിലായിരുന്നു ഞാൻ. പത്തു നാൾ !  വീടുവിട്ടു മാറി  നില്ക്കുന്നതു വളരെക്കാലം കൂടിയാണു.  മൂന്നോ നാലോ ദിവസം നില്ക്കാനാണു പോയത്. ഒരാഴ്ച നില്ക്കാമെങ്കിൽ ഞങ്ങളും കൂടി അമ്മയ്ക്കൊപ്പം വരാം എന്നൊരു അഭിപ്രായം മരുമകൻ സുധാകരൻ പറഞ്ഞപ്പോൾ അതു പറ്റില്ല എന്ന് പറയാൻ തോന്നിയില്ല. രണ്ടാമത്തവൾ തറവാട്ടിൽ വന്നിട്ടു തന്നെ രണ്ടു വർഷത്തോളമായി.ആ ഒറ്റക്കാരണത്താൽ സമ്മതിക്കേണ്ടി വന്നു.  സുധാകരന്റെ അസൗകര്യം മൂലം പോക്ക് പിന്നെയും നീട്ടി വയ്ക്കപ്പെട്ടു,പത്തുദിവസങ്ങൾ കഴിഞ്ഞു.  ജിനുവിനെ അകന്നു നില്ക്കാനുണ്ടായ സാഹചര്യമാണു ഞാൻ പറഞ്ഞു വന്നത്.
         തറവാട്ടിലേക്കു പോകാൻ സുധാകരൻ സമ്മതം മൂളേണ്ട താമസ്സം രണ്ടാമത്തവൾ  പതിവിലും ഉഷാറായി. പോകുന്നതിനു ദിവസങ്ങൾക്കു മുൻപേ അവൾ ഒരുക്കം തുടങ്ങി കഴിഞ്ഞിരുന്നു. ഇത്തവണ സുധാകരന്റെയൊപ്പം രണ്ടുമൂന്നു ദിവസം തറവാട്ടിൽ നിന്നിട്ടേ മടങ്ങൂ എന്നവൾ തീരുമാനിച്ചുറച്ചിരുന്നു. കുട്ടികളുടെ ഓണപരീക്ഷകൾ കഴിഞ്ഞിരുന്നതിനാൽ എല്ലാ പ്രതിബന്ധങ്ങളും നീങ്ങിയ സന്തോഷത്തിലായിരുന്നു അവൾ.
‘അമ്മേ നമുക്ക് ഉഷയേയും ശോഭനയേയും കൂടി വിളിച്ചാലോ..? എത്ര നാളായി അവരേയൊക്കെ കണ്ടിട്ടു..? ’
‘അതിനെന്താ... എല്ലാവരും ഒരുമിച്ചു കൂടിയിട്ടു എത്ര നാളായി..സരസ്സമ്മയും സീതയും വരാൻ സാധ്യതയില്ല..?..എന്നാലും എല്ലാവരേയും വിളിച്ചു പറയാം.’
        എനിക്കും സന്തോഷം തോന്നി. ആറുമക്കളുണ്ട്. അഞ്ചു പെണ്ണും ഒരാണും.ജിനു ഏറ്റവും ഇളയതാണു കേട്ടോ.  മാറിമാറി വരുന്ന അസൗകര്യങ്ങൾ മൂലം, വിവാഹിതരായി പോയ എല്ലാ പെണ്മക്കളേയും ഒരുമിച്ചു കണ്ട കാലം മറന്നു.  വൈകിട്ടു സുധാകരൻ വന്നപ്പോൾ അവൾ അവന്റെ മൊബൈലിൽ നിന്നു മറ്റു നാലു പെണ്മക്കളേയും വിളിച്ചു വിവരം പറഞ്ഞു...ഭക്ഷണം കഴിഞ്ഞപ്പോൾ വീണ്ടും അവൾ ഭർത്താവിന്റെ അടുത്തു കൂടി.
‘ചേട്ടാ..ജിനുവിനു ഒരു ഷർട്ടും പാന്റ്സും എടുക്കണം......തുണി എടുത്താൽ മതി....അവിടെ ആരെകൊണ്ടെങ്കിലും അവൻ തയ്പ്പിച്ചോളും..’
‘പിന്നെ...’ അവൾ സങ്കോചഭാവത്തോടെ ഭർത്താവിനെ നോക്കി. അയാൾ ചോദ്യഭാവത്തിൽ അവളെയും.
‘രാധേച്ചിയുടെ വീട്ടിൽ പോയി..പ്രിയങ്കയുടെ ഒരു ഫോട്ടോ കൂടി വാങ്ങിച്ചാലോ...ജിനുവിനെ കാണിക്കാം...അവനിഷ്ട്ടമായാൽ....’
അതൊന്നും വേണ്ട....പ്രിയങ്ക ലീവിനു വരാറായല്ലോ...ഇത്രടം വരെ വരുന്ന മുടക്കല്ലെ ഉള്ളു...നേരിട്ടു കാണല്ലോ..‘ സുധാകരൻ ഇടയ്ക്കു കയറി. സുധാകരന്റെ അകന്ന ബന്ധത്തിലുള്ള കുട്ടിയാണു പ്രിയങ്ക.
’കുറച്ചു സാധനങ്ങൾ കൂടി അമ്മയ്ക്കുവേണ്ടി കൊണ്ടുപോകണം...‘  അവൾ ഒരിക്കൽ കൂടി ഭർത്താവിനെ സൗമ്യമായി നേരിട്ടു.
’നീ എല്ലാം റെഡി ആക്ക്...നമുക്കൊരു കാറു വിളിക്കാം...‘
കുട്ടികൾക്കും സന്തോഷമായി.
           മൂന്നു മണിക്കൂർ സമയമെടുത്തു യാത്രയ്ക്ക്. വരുന്ന വഴി സുധാകരന്റെ ഒരു ബന്ധുവീട്ടിലും കയറി. കാറുള്ളതല്ലെ, അവിടുന്ന് പ്രായമായ ഒരു സ്ത്രീയും ഞങ്ങൾക്കൊപ്പം പോരാൻ തയ്യാറായി. സെറ്റും കവണിയും ഉടുക്കുന്ന,കാതു തൂങ്ങിയ,വെളുത്തു ആരോഗ്യമുള്ള സ്ത്രീ. നല്ല നടപ്പും എടുപ്പും ചുറുചുറുക്കുമുള്ള റബർ ബോൾ പോലത്തെ ഒരമ്മച്ചി.
‘അമ്മച്ചിയേക്കൂടി കൊണ്ടു പൊയ്ക്കോ...വയസ്സുകാലത്തെ ഓരോ പൂതിയല്ലെ..’ എന്നു അഭിപ്രായം പറഞ്ഞു അവിടുത്തെ ഗൃഹനാഥൻ ആർത്തട്ടഹസിച്ചു.
           രാവിലെ പത്തുമണിയോടെയാണു ഞങ്ങൾ തറവാട്ടിലെത്തിയത്. ഞങ്ങൾ എത്തുമ്പോൾ മൂത്ത മകൾ ഒഴികെ എല്ലാവരും വീട്ടിലെത്തിയിരുന്നു. അവർ ജിനുവിന്റെ അച്ഛനുമായി കുശലം പറഞ്ഞിരിക്കുകയായിരുന്നു. ഉടുത്തിരുന്നതു പോലും മാറ്റാതെ ഞങ്ങളും അവർക്കൊപ്പം സൊറപറയാൻ കൂടി. ‘റബർ പോലത്തെ’ അമ്മച്ചിയെ എല്ലാവർക്കും പരിചയപ്പെടുത്തി.  ജിനു എവിടെ എന്നു ഇടയ്ക്കെപ്പോഴൊ ഞാൻ ചോദിച്ചപ്പോഴാണു പതിവു പോലെ ഞെട്ടിപ്പിക്കുന്ന ആ കാര്യം ഉഷ വിളിച്ചു പറഞ്ഞത്.
‘ഇപ്പോഴാണോ  അമ്മ അവനേ ചോദിക്കുന്നതു..? ടൗണിൽ ഓണാഘോഷമല്ലേ..? അവനിന്നു ബൈക്ക് റെയ്സ് ഉണ്ട്....ലോക്കൽ ചാനലിൽ അതിന്റെ ലൈവ് ഉണ്ടമ്മേ...പന്ത്രണ്ട് മണിക്കു തുടങ്ങും...പറഞ്ഞു കേട്ടിട്ടുള്ളതല്ലാതെ അവൻ ജയിക്കുന്നതു ഇന്നു വരെ ഞാൻ കണ്ടിട്ടില്ല....ദൈവമേ കരണ്ട് പോകരുതേ....’ഉത്സാഹഭരിതയായി അവൾ ഒരു നിമിഷം കണ്ണുകളടച്ചു  KSEB യെ പ്രാർത്ഥിച്ചു. ആ വാർത്ത കേട്ടതെ എന്റെ എല്ലാ സന്തോഷവും പമ്പ കടന്നു.
        സമയം പോകെ അയല്പക്കത്തെ കുറെ ചെറുപ്പക്കാർ വീട്ടിലേക്കു വന്നു. പരിചയം ഉള്ളവരും ഇല്ലാത്തവരും അക്കൂട്ടത്തിലുണ്ടായിരുന്നു. എല്ലാവരും ആവേശത്തോടെ ജിനുവിനേക്കുറിച്ചു പറഞ്ഞു കൊണ്ടിരുന്നു.
‘എവിടെ പോയാലും ജയിച്ചു വരുന്നവനല്ലേ..ഇതിപ്പോ സ്വന്തം നാട്ടിലാകുമ്പോൾ ഉശിരു കൂടും..’ അയാൾ ജിനുവിന്റെ അഛ്ചനെ നോക്കിയപ്പോൾ അദ്ദേഹം അഭിമാനത്തോടെ കസാലയിലിരുന്ന്  ഞെളിപിരി കൊള്ളുന്നത് ഞാൻ നിർവികാരതയോടെ നോക്കിയിരുന്നു. എന്റെ മനസ് പിടയ്ക്കാൻ തുടങ്ങിയിരുന്നു. അവനിതിനോടുള്ള താല്പ്പര്യം അല്പ്പം കുറഞ്ഞു എന്നു ആശ്വസിച്ചിരിക്കുകയായിരുന്നു ഞാൻ. എട്ടുപത്തു ദിവസം മാറി നില്ക്കാൻ തോന്നിയ എന്റെ മനസിനെ ഞാൻ ശപിക്കാൻ തുടങ്ങി.
         പന്ത്രണ്ട് മണി കഴിഞ്ഞപ്പോഴേക്കും വീടിന്റെ സ്വീകരണമുറി ആകെ ആളുകളെകൊണ്ട് തിങ്ങി നിറഞ്ഞു. ജിനുവിനേക്കുറിച്ചു അവർ പറയുന്നതൊന്നും എന്റെ ചെവിയിലേക്കു കയറിയില്ല. കൂട്ടംകൂടിയവരുടെ പ്രശംസകളിൽ ജിനുവിന്റെ അഛ്ചൻ മതിമറന്നായിരുന്നില്ല ടിവിക്കു മുൻപിൽ ഇരുന്നത്. ഇടയ്ക്കിടയ്ക്കു അങ്കലാപ്പോടെ എന്നെ നോക്കുന്നതു കാണാമായിരുന്നു. പെണ്മക്കളെല്ലാവരും നല്ല ഉത്സാഹികളായി കാണപെട്ടു. കാര്യത്തിന്റെ സീരിയസ് അറിയില്ലാത്ത പൊട്ടിപെണ്ണുങ്ങൾ. ഞാൻ എല്ലാവർക്കും പിന്നിലായി ടിവി കാണാവുന്ന വിധം തൊട്ടടുത്ത മുറിയുടെ വാതിലിനരികിൽ പെണ്മക്കൾക്കടുത്തായി ഇരുന്നു.
           ബൈക്ക് ഓട്ടം ആരംഭിച്ചപ്പോൾ വീട്ടിലാകെ മടുപ്പിക്കുന്ന ഒച്ചപ്പാടും ബഹളവുമായി....നീല ജാക്കറ്റ് ധരിച്ച് ഹെല്മെറ്റും കൈയ്യിൽ പിടിച്ച്  ജിനു എത്തിയപ്പോൾ അവനേ ആദ്യം കാണിച്ചു തന്നത് ഇളയ മക്കൾ സീതയാണു. കോൺക്രീറ്റു കെട്ടിടങ്ങളോടു ചേർന്നുള്ള ഒരു മൈതാനത്തായിരുന്നു മത്സരം. ആയിരക്കണക്കിനു ആളുകൾ ആ മൈതാനത്തിനു ചുറ്റും തടിച്ചു കൂടിയിട്ടുണ്ട്. ജിനു ബൈക്ക് എടുത്തപ്പോൾ തന്നെ ഒന്നു പാളുന്നതു കണ്ടു.  എല്ലാവരും ഒരുമിച്ച്  ‘ശൂ.....’ എന്നാരവമുണ്ടാക്കി. അതേസമയം എന്റെ ഉള്ളിൽ ഒരു അഗ്നിഗോളം ഉരുണ്ടു കൂടി ഹൃദയത്തിലുറഞ്ഞു. അവൻ ഒരു മത്സരത്തിനു ബൈക്ക് ഓടിക്കുന്നത് ആദ്യമായിട്ടാണു കാണുന്നത് .എട്ടു വർഷത്തോളമായി അവൻ മത്സരങ്ങൾക്കു പോകാൻ തുടങ്ങിയിട്ട്. 
           മത്സരം തുടങ്ങിയപ്പോൾ അതിന്റെ വേഗത കണ്ടു ഞാൻ അമ്പരന്നു. ഇത്ര അപകടം പിടിച്ചതാണോ അവൻ പിന്നിട്ട മത്സരങ്ങളെല്ലാം. ദൈവമേ....... ഒരായിരം തവണ ദൈവത്തെ വിളിച്ചു. കൂടെ ഓടിച്ച രണ്ടു പേർ തമ്മിലിടിച്ച് മറിഞ്ഞപ്പോൾ എനിക്കു നിയന്ത്രണം വിട്ടു. പിടയ്ക്കുന്ന ഹൃദയത്തോടെ ഓടി പ്രാർത്ഥനാ മുറിയിലെത്തി, തിരിതെളിക്കാത്ത വിളക്കിനു  മുൻപിൽ കൈകൾ കൂപ്പി നിന്നു.
‘എന്റെ ഭഗവാനെ...അവനൊന്നും വരുത്തരുതേ..അവന്റെ ജീവനേ കാത്തുകൊള്ളേണമേ...എന്റെ മകൻ ജീവൻ പണയം വച്ച് വണ്ടി ഓടിക്കുമ്പോൾ അവനു ചുറ്റിലും നിന്നു ആരവമിടാൻ ആയിരങ്ങളുണ്ട്. അവനെന്തെങ്കിലും സംഭവിച്ചാൽ ആരുണ്ടാകും അവന്റെ കൂടെ..? മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി അവൻ എന്തിനാണിങ്ങനെ സ്വയം അപകടപ്പെടുത്തുന്നത്..? അവന്റെ ശ്രദ്ധ ഒന്നു പാളിയാൽ, കാലൊന്നിടറിയാൽ...എല്ലാം കഴിഞ്ഞില്ലേ..പിന്നെ എനിക്കും അവന്റച്ഛനും ആരാണുള്ളത്..... ഭഗവാനേ.......ഒരാൺകുഞ്ഞുണ്ടാകുവാൻ ഞാനും അവന്റച്ഛനും എത്ര നേർച്ചകാഴ്ച്ചകൾ നടത്തി...അഞ്ചു പെൺകുഞ്ഞുങ്ങളേ തന്നു ഞങ്ങളെ പരീക്ഷിച്ച ശേഷമല്ലെ നീ ഞങ്ങൾക്കു അവനേ തന്നത്...സന്തോഷത്താൽ അവനുമായി ഞങ്ങൾ വരാത്ത അമ്പലനടകളുണ്ടോ..? തരാത്ത അർച്ചനകളുണ്ടൊ..? എന്നിട്ടും നീ എന്തേ എന്നെ ഇത്രയധികം വിഷമിപ്പിക്കുന്നു..? ഞാൻ അവന്റെ അമ്മയല്ലെ....എത്ര സ്നേഹം കൊടുത്ത്,എത്ര കരുതലോടെയാണു അവനെ വളർത്തികൊണ്ടു വന്നത്..വയസാകുന്ന കാലത്ത് താങ്ങും തണലുമാകാൻ അവനേയുള്ളു ഞങ്ങൾക്ക്. എത്രകാലം ഈ തീ തിന്നു ഞാൻ ജീവിക്കും എന്റെ  ഭഗവാനേ..? ഈ നശിച്ച ഭ്രാന്തിൽ നിന്നു അവനേ രക്ഷിച്ചെടുക്കാൻ ഞാൻ എന്തു ചെയ്യണം..എന്തു നേർച്ചകാഴ്ച്ച അർപ്പിക്കണം എന്റെ പൊന്നു ദൈവമേ........‘
            പ്രാർത്ഥന അവിടെ എത്തിയപ്പോൾ സ്വീകരണ മുറിയിൽ നിന്നു വീണ്ടും ആരവം കേട്ടു.
’അമ്മേ.........‘ പരിഭ്രാന്തയായി സീത അലറിവിളിച്ചു. വീടാകെ നിശബ്ദമായി. സ്തബ്ദയായി പ്രാർത്ഥനാമുറിയിൽ നില്ക്കുന്ന എന്നെ ആദ്യം കണ്ടതു ശോഭനയാണു.
’അമ്മേ..ജിനു വീണമ്മേ.....‘ അവൾ കരച്ചിലിന്റെ വക്കിലായിരുന്നു. അത്യധികം വ്യസനത്തോടെ ഞാൻ എന്റെ ദൈവങ്ങളെ മാറി മാറി നോക്കി. പിന്നെ എനിക്കു പ്രർത്ഥിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. യാന്ത്രികമായി ഞാൻ ടിവിയുടെ മുൻപിലേക്കോടിയെത്തി. കുറെ ആളുകൾ ചേർന്ന് അവനെ ഉയർത്തുന്നതും ആംബുലൻസിൽ കയറ്റുന്നതും തകർന്ന ഹൃദയത്തോടെ ഒന്നു മിന്നായം കണ്ടു.
         ടിവി ഓഫ് ചെയ്തു എല്ലാവരും ഇറങ്ങി. ജിനുവിന്റെ അച്ഛനും തൊട്ടടുത്ത അയല്പക്കക്കാരും സുധാകരന്റെ കൂടെ സംഭവസ്ഥലത്തേക്കു പാഞ്ഞപ്പോൾ ഞാനും നാലു പെണ്മക്കളും മുഖത്തോടുമുഖം നോക്കിയിരുന്ന് വിങ്ങിപ്പൊട്ടി. റബർ പോലത്തെ അമ്മച്ചി, ഇങ്ങോട്ടു വരേണ്ടിയിരുന്നില്ല എന്ന മുഖഭാവത്തോടെ ഞങ്ങളെ സമാധാനിപ്പിച്ചു കൊണ്ടു ഞങ്ങൾക്കടുത്തായി റബർ പോലെ കുത്തിയിരുന്നു.  അരമണിക്കൂറിനു ശേഷം മൂത്ത മകൾ സരസ്സമ്മയും കുട്ടികളും വീട്ടിലെത്തിച്ചേർന്ന് സംഭവമറിഞ്ഞു വാവിട്ടു നിലവിളിച്ചു വീണ്ടും അയല്പക്കക്കാരെ വിളിച്ചുകൂട്ടി.
          പിന്നീടുള്ള മൂന്നാലു മണിക്കൂർ അതൊരു മരണവീടായിരുന്നു. ഉച്ച കഴിഞ്ഞു മൂന്നു മണിയോടെ നാട്ടുകാരുടെ അകമ്പടിയോടെ ഉല്ലാസവാനായി ജിനു വീട്ടിൽ വന്നു കയറി. ജിനുവിന്റെ അച്ഛനും സുധാകരനും എല്ലാവരും പ്രസരിപ്പോടെ  കാണപ്പെട്ടു. അവിശ്വസനീയമായ കാഴ്ച്ച..!! എന്റെ തല കറങ്ങുകയായിരുന്നു. ഞാൻ പൊട്ടിക്കരഞ്ഞു കൊണ്ട് ജിനുവിനെ കെട്ടിപ്പുണർന്നു.
‘ രണ്ടു വിരൾ ഒടിഞ്ഞതേയുള്ളു ഭാനുമതി....’ വിജയശ്രീലാളിതനെപ്പോലെ ജിനുവിന്റെ ഇടതു കൈ ഉയർത്തിക്കാണിച്ചുകൊണ്ടു അവന്റെച്ഛൻ പറഞ്ഞു. എനിക്കാമനുഷ്യനോടു വല്ലാത്ത ദേഷ്യമാണു അപ്പോൾ തോന്നിയത്.
‘വേദനയുണ്ടോ ടാ....’ അവന്റെ വച്ചു കെട്ടിയ കൈവിരലുകൾ പരിശോധിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു. അവൻ എന്നെ സ്നേഹത്തോടെ അമർത്തി കെട്ടിപ്പിടിച്ചു ഇടതു കൈ തിരിച്ചും മറിച്ചും കാണിച്ചു.
‘വേദനയൊന്നും ഇല്ലമ്മേ...വരുന്ന വഴിക്ക് കൂട്ടുകാരന്റെ ബൈക്കിന്റെ ക്ളച്ച് ഒന്ന് താങ്ങി നോക്കീട്ടോ...നോ പ്രോബ്ളം.....കൂടി വന്നാൽ രണ്ടാഴ്ച്ച....’ ക്ളച്ച് എന്താണെന്നു എനിക്കു മനസിലായില്ല.
‘ഇനി ഞാൻ നിന്നെ ബൈക്കോട്ടത്തിനു വിടില്ല..അതു തീർച്ചയാ....’ അസന്നിഗ്ദ്ധമായി ഞാൻ പ്രസ്താവിച്ചു.
‘അമ്മേ...’ അവൻ സ്നേഹത്തോടെ വീണ്ടും എന്നെ കെട്ടിപ്പുണർന്നപ്പോൾ കൂടി നിന്നവർ എല്ലാവരും ഒന്നു പോലെ ചിരിച്ചു. അപ്പോൾ  അവൻ മറ്റുള്ളവരേ നോക്കി കണ്ണീറുക്കി കാണിച്ചതു കൊണ്ടാവുമോ അവർ ചിരിച്ചതു..? അവന്റെ മുഖം ഞാൻ കണ്ടില്ല.   (ശുഭം)

കഥയുടെ വാലറ്റം:-
          കേരളത്തിന്റെ ബൈക്ക് ഓട്ടക്കാരൻ ജിനനേക്കുറിച്ച് കേട്ടിട്ടില്ലേ..? ഞങ്ങളുടെ നാട്ടിൽ ഒരോണക്കാലത്തു നടന്ന ബൈക് റൈസിൽ പങ്കെടുക്കാൻ ആ ചുള്ളൻ എത്തിയിരുന്നു.
അപകടമായ ആ റൈസ് പൂർത്തിയാക്കി വിജയിച്ച ശേഷം ഒരു കോൺക്രീറ്റ് കെട്ടിടത്തിന്റെ വരാന്തയിൽ ഇരുന്നു സ്പ്രൈറ്റ് കുടിച്ച അവനെ ഞാൻ നിറഞ്ഞ സ്നേഹത്തോടെ  നോക്കി നിന്നു. അവനെ കണ്ടുകൊണ്ടുനിന്ന അത്രയും സമയം ഞാൻ അവന്റെ അമ്മയെക്കുറിച്ചാണു ചിന്തിച്ചത്. ആയിരങ്ങളെ ,തന്റെ മകൻ ജീവൻ പണയം വച്ചുകൊണ്ടു സന്തോഷിപ്പിക്കുമ്പോൾ പ്രാർത്ഥനയോടെ അവനായി കാത്തിരിക്കുന്ന ആ അമ്മയെ എനിക്കു മറക്കാൻ കഴിഞ്ഞില്ല....... ഈ കഥയുടെ റ്റ്വിസ്റ്റ് അവിടുനാണെനിക്കു കിട്ടിയത്. അങ്ങനെയുള്ള ആയിരക്കണക്കിനു അമ്മമാർക്കായി സമർപ്പിക്കട്ടെ...!!

8 comments:

  1. എന്തായാലും കഥ ശുഭമാക്കിത്തീര്‍ത്തല്ലോ. നന്നായി.
    മക്കള്‍ പുറത്തേയ്ക്കിറങ്ങിയാല്‍ അമ്മമാര്‍ക്ക് വെപ്രാളം വരുന്ന അപകടകാലമാണല്ലോ ഇത്.

    (കഥയെഴുതുന്ന രീതിയും ശൈലിയും ഒക്കെ ഒന്ന് പുതുക്കണം കേട്ടോ)

    ReplyDelete
  2. ശ്രമിക്കാം അജിത്തേട്ടാ..(ആന വാ പൊളിക്കുന്നതു കണ്ട് അണ്ണാൻ വാ പൊളിച്ചാൽ ശരിയാകുമോ..?)

    ReplyDelete
  3. നന്നായിരിക്കുന്നു ...

    (അണ്ണാറക്കണ്ണനും തന്നാല്‍ ആയത് ..എന്നല്ലേ )

    മക്കള്‍ പുറത്തേക്കിറങ്ങിയാല്‍ ആധിപ്പിടിക്കുന്നതും നെഞ്ചു പെടയ്ക്കുന്നതും അമ്മക്ക് തന്നെ.. ഈ വിചാരം ഒട്ടു മിക്ക മക്കള്‍ക്ക്‌ ഇന്ന് ഇല്ലതാനും.

    ആശംസകള്‍

    ReplyDelete
    Replies
    1. എന്റെ അമ്മയെ ആധി പിടിപ്പിക്കാതെ ഞാൻ പരമാവധി നോക്കുന്നുണ്ട്.എല്ലാവരും അങ്ങനെയാകണം എന്നാണെന്റെ പ്രാർഥന.ഇതെഴുതിയതിലൂടെ ഞാൻ അതാണു ഉദ്ദേശിച്ചത്.......വന്നതിനും സാന്നിധ്യമായതിനും ആഷിനു നന്ദി പറയട്ടെ.......

      Delete
  4. കഥ നല്ല പരിണാമ ഗുപ്തിയോടെ അവതരിപ്പിച്ചു. ആശംസകള്‍.

    ReplyDelete
  5. വീണ്ടും വന്നുവല്ലോ...സന്തോഷം അറിയിക്കട്ടെ, ഉദയപ്രഭൻ ചേട്ടാ..

    ReplyDelete
  6. സങ്കടമാവാതെ അവസാനിപ്പിച്ചതില്‍ സന്തോഷം.
    അജിതേട്ടന്‍ പറഞ്ഞത് ശ്രദ്ധിക്കണം.
    ആശംസകള്‍ .

    ReplyDelete
    Replies
    1. തീർച്ചയായും റാംജിയേട്ടാ

      Delete