ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Sunday 10 August 2014

ബ്രീസ്...... (അന്നുക്കുട്ടന്റെ ലോകം-നാല്)

അനുഭവക്കുറിപ്പ്- 4
പതിനെട്ടാം വയസ്സില്‍ കുന്തളിച്ച് നടക്കുന്ന സമയം. ഇന്നത്തെ പോലെയുള്ള നേരംപോക്കുകളോന്നുമില്ലാത്ത കാലം. നെറ്റ് ഇല്ല, ഫെയിസ്ബുക്കില്ല, യൂട്യുബില്ല, ചാറ്റിങ് ഇല്ല, വീട്ടില്‍ ടി വി ഇല്ല, എന്തിനു കരണ്ട് പോലും ഇല്ല.......(കരണ്ടും സൗകര്യങ്ങളും ഒക്കെ ഉണ്ടായിരുന്ന വീട് വിറ്റു അതൊന്നുമില്ലാതിരുന്ന വീട് എന്റപ്പന്‍ വാങ്ങിയത് KSEB യുടെ കുഴപ്പമല്ലല്ലോ...)മേല്‍ സാഹചര്യത്തില്‍ കോളേജും അത്യാവശ്യം ഫുട്ബോള്‍ കളിയുമൊക്കെയായി ജീവിത ആനന്ദതന്തുലിതമായി ഇഴഞ്ഞു നീങ്ങവെയാണ് ഈ സംഭവം.


വീട്ടില്‍ നിന്നും ടൌണിലേക്ക് പോകുന്ന വഴി ഏതാണ്ട് ഒന്നര കിലോമീറ്റര്‍ ചെല്ലുമ്പോള്‍ ഒരു ക്ലബ് ഉണ്ട്. ക്ലബ്ബിനു പേരൊന്നുമില്ല. ക്രസ്ത്യന്‍ മിഷിനറിമാരുടെ വക കെട്ടിടം.കാലങ്ങളായി ആരും തുറന്നു നോക്കിയിട്ടില്ലാത്ത, ഒരു തടി അലമാരയില്‍ ചാഞ്ഞിരിക്കുന്ന, കുറച്ചു പൊടി പിടിച്ച ചവറു പുസ്തകങ്ങള്‍ ആണ് പ്രധാന സമ്പാദ്യം. ഒരു ടെന്നീസ് ടേബിള്‍ ഉണ്ട്. പിന്നെ ഗുലാന്‍ പരിശും. ചീട്ടുകളിക്കുള്ള ടീം അകത്തെ മുറിയില്‍ ഒതുങ്ങി കഴിഞ്ഞാല്‍ മിച്ചം വരുന്ന സര്‍വ്വ പുലികളും ടെന്നീസ് ടേബിളിനു ചുറ്റുമായി കൂട്ടം കൂടി നില്‍പ്പുണ്ടാകും. ഒരു സമയം നാല് പേര്‍ കളിക്കാനും, നാല്‍പ്പതു പേര്‍ ഔട്ട് പെറുക്കാനും...!

പക്ഷെ ഞായറാഴ്ച കാര്യങ്ങള്‍ അല്‍പ്പം കൂടി ജോറാണ്. മറ്റൊരു പ്ലൈവുഡ്  അലമാരയില്‍ ആറു ദിവസം അടച്ചു വച്ചിരിക്കുന്ന ഇരുപത്തിയോന്നിഞ്ചു കെല്‍ട്രോണ്‍ കളര്‍ ടിവി സ്വിച്ച്ഓണ്‍ ചെയ്യുന്ന ദിവസമാണന്ന്. കൃത്യം അഞ്ചു മണിയാകുമ്പോള്‍ ടൌണില്‍ നിന്നും ഏതെങ്കിലുമൊരു സിനിമയുടെ വീഡിയോ കാസറ്റുമായി ചാക്കോച്ചന്‍ എത്തുകയായി. മേല്‍പ്പറഞ്ഞ ക്ലബ്ബിന്റെ ചാര്‍ജുകാരനാണ് ടിയാള്‍. പേര് പോലെയല്ല, ചാക്കോച്ചന്‍ ഇരുപത്തിയഞ്ച് വയസ്സുള്ള ചെറുപ്പക്കാരനാണ് കേട്ടോ. ആള് സുന്ദരന്‍, സുമുഖന്‍. പാന്റ്സും ഇന്‍ഷര്‍ട്ടുമാണ് എപ്പോഴും വേഷം. വെട്ടിയൊതുക്കിയ മീശ. മുഖത്ത് സദാ നിറഞ്ഞു നില്‍ക്കുന്ന ഗൌരവം കലര്‍ന്ന പുഞ്ചിരി. കാലുകള്‍ ആദ്യം വരും, പുറകെ ശരീരവും..! അതാണ്‌ നടപ്പിന്റെ രീതി. ആ വരവ് കാണാനായി ഞങ്ങള്‍ കാത്തിരിക്കുന്നത് ഒരാഴ്ചയാണ്. അക്കാലത്തെ ഞങ്ങളുടെ ഹീറോ ആയിരുന്നു ചാക്കോച്ചന്‍...!

പ്ലൈവുഡ്‌ അലമാരയുടെ കതകു തുറന്ന് ടിവിയും വി സി പീയും പൊടി തട്ടി ഓണ്‍ ചെയ്ത് കാസറ്റ് ഇട്ട്, എല്ലാം ചെക്ക് ചെയ്ത് ശേഷം, ഓഫാക്കി അച്ചനെക്കാണാന്‍ ചാക്കോച്ചന്‍ പള്ളിമേടയിലേക്ക് ഒരു പോക്കുണ്ട്. തിരിച്ചു വന്നിട്ടാണ് പ്രദര്‍ശനം. അച്ഛനുമായി സൊറ പറഞ്ഞ്, ഒരു കടുംചായയോക്കെ കുടിച്ച് അരമണിക്കൂറെങ്കിലും കഴിയും തിരികെവരാന്‍. അതൊരു കാത്തിരിപ്പ് തന്നെയാണ്. ഇടതു വശത്ത് നിരത്തിയിട്ട മിനുസമുള്ള തടി ബെഞ്ചുകളില്‍ സ്ത്രീകള്‍ തിങ്ങി ഞെരുങ്ങി ഇരുന്ന് അലമ്പുണ്ടാക്കികൊണ്ട് കാത്തിരിക്കുന്നുണ്ടാകും. നീ പോടീ... ങാ പിന്നെ..... ഞാനല്ലടീ.... ഓ പിന്നെ.... ആണോടീ..... ഇത്യാദി പദപ്രയോഗങ്ങള്‍ കലമ്പലുകള്‍ക്കിടയില്‍ തെരുതെരെ ഉയര്‍ന്നു കേള്‍ക്കാം. പുരുഷന്മാര്‍ പുറത്ത് പല സെറ്റുകളായി തിരിഞ്ഞ് ഇന്ത്യയുടെ ഭരണചക്രം ബദ്ധപ്പെട്ടു തിരിക്കുന്നുണ്ടാകും. എല്ലാം കൂടി പത്ത്നൂറു പേരുകാണും ആ കൊച്ചു സിനിമാ ടാക്കീസിലും പരിസരങ്ങളിലുമായി. ഏകദേശം ആറു മണിയാകുമ്പോള്‍ എല്ലാവര്ക്കും ദീര്‍ഘനിശ്വാസവും നിശബ്ദതയും നല്‍കികൊണ്ട് ചാക്കോച്ചന്റെ കാലുകള്‍ ആദ്യം വരുകയായി. പിറകെ ശരീരവും. അങ്ങനെ ആറു ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ഏഴാം ദിവസം വൈകിട്ട് ആറുമണിക്ക് ശേഷം പ്രദര്‍ശനം ആരംഭിക്കുകയായി...!

അന്നൊക്കെ ഞായറാഴ്ചകളില്‍ നല്ല നൂറുള്ള പച്ചക്കപ്പയും കിടിലന്‍ പോത്തിറച്ചിയും വാങ്ങി കൊടുത്തിട്ടാവും വൈകുന്നേരം ക്ലബ്ബിലേക്ക് പോകുക. സിനിമാ കഴിഞ്ഞു കൂട്ടുകാരോടൊത്ത് സൊറ പറഞ്ഞ് വീട്ടില്‍  തിരികെയെത്തുമ്പോള്‍ പിന്നെ അമ്മയാണ് ഹീറോ..അല്ല ഹീറോയിന്‍. വീടാകെ മണം പരത്തി പോത്തുകറിയും പച്ചക്കപ്പ വേവിച്ചതും ചോറും ഒക്കെ തയാറാക്കി വച്ചിട്ടുണ്ടാകും. ഒക്കെ മൂക്ക് മുട്ടെ തിന്ന് കട്ടിലണയുമ്പോള്‍ ഇതിനെക്കാളൊക്കെ ഏറെ  ഹരം കൊള്ളിക്കുന്ന മറ്റൊന്ന് തലയിണയുടെ അടിയില്‍ കാത്തിരിക്കുന്നുണ്ടാവും, തലേന്ന് വായിച്ച് ബാക്കി വച്ച പ്രിയപ്പെട്ട ഏതെങ്കിലും ഒരു നോവല്‍....അല്ലെങ്കില്‍ കഥകള്‍..! ഒരു ദേശത്തിന്റെ കഥയോ...പാവങ്ങളോ....റഷ്യന്‍ കഥകളുടെ വിവര്ത്തനങ്ങളോ എന്തെങ്കിലുമൊന്നു മൂല മടങ്ങിയ പേജുമായി.....

അങ്ങനെ ഞായറാഴ്ചകള്‍ ഇഷ്ട ദിനങ്ങളായി കടന്നു പോകവേ, ഈ ഇഷ്ടങ്ങള്‍ക്ക് മാറ്റ് കൂട്ടുന്ന മറ്റൊന്ന്‍ ഒരു ഞായറാഴ്ച സംഭവിച്ചു. അന്ന് ക്ലബ്ബില്‍ അല്പ്പം വൈകിയാണ് എത്തിയത്. പടം തുടങ്ങി കഴിഞ്ഞിരുന്നു. സുഹൃത്ത് കുഞ്ഞുമോന്റെ അരികില്‍ ഇരിപ്പുറപ്പിക്കുമ്പോള്‍ ഞാന്‍ അവനെ തോണ്ടി.

ഒരുപാട് നേരമായോ തുടങ്ങിയിട്ട്.....?’

ഇല്ലടാ....ദേ ഒരഞ്ചു മിനിട്ടായിക്കാണും...അവന്‍ അടക്കിപ്പിടിച്ചു മറുപടി തന്നു.

ഏതാ പടം

ദൈവത്തെയോര്‍ത്ത്......ബാലചന്ദ്രമേനോന്റെയാ...

ഇടതു വശത്ത് സ്ത്രീകളുടെ ഒരു പട തന്നെയുണ്ട്‌. ഒന്ന് പാളി നോക്കുന്നതിനിടയില്‍ എന്നെ ആരോ ശ്രദ്ധിക്കുന്നത് പോലെ തോന്നി, ഞാന്‍ ജിജ്ഞാസുവായി. ഇടയ്ക്ക് ടെലിവിഷനില്‍ നിന്ന് മിന്നിമറയുന്ന നൈമിഷിക വെട്ടത്തില്‍ രണ്ടു വിടര്‍ന്ന കണ്ണുകള്‍ ഞാന്‍ മിന്നായം കണ്ടു. അല്‍പ്പ നേരത്തെ പരിശ്രമത്തിനോടുവില്‍ അതൊരു പെണ്കുട്ടിയാണെന്നും നോക്കുന്നത് എന്നെ തന്നെയാണെന്നും ഞാന്‍ മനസ്സിലാക്കിയെടുത്തു. അതിനൊക്കെ ഞാന്‍ തന്നെയാ അന്നും ഇന്നും എന്റെ മോന്‍ ...!

കറുത്ത പാവാടയും കറുത്ത ലോങ്ങ്‌ ബ്ലൌസ്സുമായിരുന്നു അന്നവള്‍ക്ക് വേഷം. വിടര്‍ന്ന കണ്ണുകളുള്ള ഒരു വെളുത്ത സുന്ദരിക്കുട്ടി. ഇടയ്ക്ക് അവളെ ശ്രദ്ധിക്കുമ്പോള്‍ അവള്‍ എന്നെ നോക്കി ഇരിക്കുന്നത് കാണാം. ഞാന്‍ നോക്കുമ്പോള്‍ വെട്ടിത്തിരിഞ്ഞ് ടിവിയിലേക്ക് പോകും. പിന്നെ എന്റെ ഊഴമാണ്. അവളുടെ നോട്ടം വരുമ്പോള്‍ പിന്നെ താമസമില്ല, ഞാന്‍ ടിവിയിലേക്ക് പോകുകയായി. അങ്ങനെ കൃത്യമായ ഇടവേളകളില്‍ ഒളികണ്ണിട്ടു പരസ്പ്പരം നോക്കുന്നതിനിടയില്‍ ഞാന്‍ മനസറിയാതെ ദൈവത്തെയോര്‍ത്ത് കണ്ടു തീര്‍ത്തു. ബാലചന്ദ്രമേനോനും ഉര്‍വശിയും അരങ്ങു തകര്‍ക്കുമ്പോള്‍ ഞാനും അവളും സദസ്സ് കൊഴുപ്പിക്കുകയായിരുന്നു, രണ്ടര മണിക്കൂര്‍ !  ഷോ തീര്‍ന്ന്‍ അവളെ മുഴുവനായി കണ്ടു ബോധിച്ചു, തൃപ്തിയടഞ്ഞ്, വികാരാധീനനായി, നിന്നേ ഞാന്‍ എങ്ങനെ പിരിഞ്ഞിരിക്കും എന്നമട്ടില്‍  കണ്ണുകള്‍ കൊണ്ട് ദയനീയമായി ഒരേറുംകൊടുത്ത ശേഷമാണ് അന്ന് ഞാന്‍ ക്ലബ് വിട്ടത്.

സിനിമ വല്ലോം കണ്ടോടാ.....പാതി വഴിയില്‍, ഇരുട്ടില്‍ കുഞ്ഞുമോന്റെ ചോദ്യം.

അതെന്താടാ അങ്ങിനെ ചോദിച്ചത്..?’

അല്ല ആ ഗള്‍ഫുകാരന്റെ മോള് ബ്രീസിന്റെ വായി നോക്കി ഇരിക്കുന്നത് കണ്ടല്ലോ...കുഞ്ഞുമോന്‍ അര്‍ത്ഥഗര്‍ഭമായി ചീറ്റിച്ചിരിച്ചു. ആരെയെങ്കിലും കളിയാക്കി ചിരിക്കുമ്പോള്‍ പാമ്പ് ചീറ്റുന്നത് പോലുള്ള ഒരു ശബ്ദം കുഞ്ഞുമോന്റെ ചിരിക്കൊപ്പമുണ്ടാകും.

ഒന്ന് പോടാ....

ങ്ങും.......അവന്‍ താളത്തില്‍ നീട്ടിമൂളി വീണ്ടും ചീറ്റി.

അതിന്റെ പേര് ബ്രീസ് എന്നാണോ..?’ ഒന്നുമറിയാത്ത പോലെ ഞാന്‍.

ആണേ........ചീറ്റലിനു ശക്തി കൂടി.

എവിടാ അതിന്റെ വീട്...?’ അവന്‍റെ ചീറ്റല്‍ ഞാന്‍ മന:പ്പൂര്‍വം കാര്യമാക്കിയില്ല. ആവശ്യം എന്‍റെയായി പോയില്ലേ...!

ക്ലബ്ബിന്റെ തൊട്ടപ്പുറത്ത് ടാറിംഗ് റോഡിനോടു ചേര്‍ന്ന്‍ ഒരു നീല പെയിന്റ് അടിച്ച വീട് കണ്ടിട്ടില്ലേ...? അതാ.....

മുറ്റമില്ലാത്ത വീടല്ലേ...?’

ങ്ങും.....

അങ്ങനെ അധികം കഷ്ടപ്പെടാതെ ചുളുവില്‍ വീട് പിടികിട്ടി. അവിടെ പുതിയ താമസക്കാരനായ എനിക്ക് ആ നാട്ടില്‍ അത്ര പരിചയം ഇല്ലായിരുന്നു എന്നതാണ് സത്യം.  ഇരുട്ടില്‍ അവളുടെ കണ്ണുകളെക്കുറിച്ചു ചിന്തിച്ചു നടക്കുന്നതിനിടയില്‍ ചീറ്റിചിരിച്ചു കുഞ്ഞുമോന്റെ അടുത്ത ചോദ്യം എത്തി.

എന്താടാ...കൊത്തി നോക്കുവല്ലേ..?’

അവര് ക്രിസ്ത്യാനികള്‍ അല്ലേടാ..?’ അറിയാതെ എന്റെ ആത്മാര്‍ഥത പുറത്ത് ചാടി മാര്‍ഗംകളി നടത്തി.

നീയതിനവളെ കെട്ടാന്‍ തീരുമാനിച്ചോ...?’ അവന്‍ അത്യുച്ചത്തില്‍ ചീറ്റി ചിരിച്ചു ബഹളമുണ്ടാക്കി. ടാറിംഗ് റോഡിനരുകിലുള്ള ചില വീടുകളില്‍ നിന്ന് പട്ടികള്‍ കൂട്ടമായി അവനു അകമ്പടി ചേര്‍ന്നു. കുരയേതാ ചീറ്റലേതാ എന്നറിയാന്‍ വയ്യാത്ത അവസ്ഥ. ആ കൂട്ടബഹളത്തിനിടയില്‍ ഞാന്‍ ശരിക്കും ഇളിഭ്യനായി. ഇരുട്ടായിരുന്നത് കൊണ്ട് എന്‍റെ വളിച്ച മോന്ത ചീറ്റിയ അവനും മോങ്ങിയ പട്ടികളും കണ്ടില്ല.

ന്നാ...ശരി....റോഡില്‍ നിന്നും എന്റെ വീട്ടിലേക്കു തിരിയുന്നിടത്ത് വന്നപ്പോള്‍ ഞാന്‍ കുഞ്ഞുമോന് വിടവാങ്ങല്‍ ശരിനല്‍കി.

ങ്ങും.....ശരി...ശരി....ചീറ്റികൊണ്ട് അവന്‍ എനിക്ക് രണ്ടു ശരി തിരിച്ചു നല്‍കിയപ്പോള്‍ എന്റെ കണ്ട്രോള്‍ പോയി.

പോടാ നാറി.....

ആയിക്കോട്ടെ.....ആയിക്കോട്ടെ.....നാറാതെ നോക്കിയാല്‍ മതി.....അവന്‍ അകന്നു പോകുമ്പോള്‍ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി എന്‍റെ നേരെ എറിയാന്‍ മറന്നില്ല.

ഒഴുകിയെന്നപോലെയാണ് അന്ന്  വീട്ടില്‍ വന്നു കയറിയത്. പതിവ് കപ്പയും പോത്തുകറിയും ഒരു മാറ്റവും ഉണ്ടാക്കിയില്ല. ബ്രീസ്സിന്റെ ഓര്‍മ്മകളുടെ രുചിയും സുഗന്ധവും അതിനു മുകളിലായിരുന്നു. കഴിച്ചെന്നു വരുത്തി. സ്വപ്നം കണ്ടു കിടന്നു. തലേന്ന് ആക്രാന്തത്തോടെ വായിച്ച ചുംബാറിഎന്ന കുതിരയുടെ റഷ്യന്‍ കഥ മൂലമടങ്ങി അനാഥമായി തലയിണയ്ക്കടിയില്‍ വിശ്രമിച്ചു. ഏറെ നേരത്തേക്ക് ഉറക്കം നടന്നില്ല. പിന്നെ എപ്പോഴോ ഉറങ്ങി.

പിറ്റേന്ന് ഉണര്‍ന്നത് ഒരു പുതിയ ഞാനായിരുന്നു. നിയന്ത്രിച്ചിട്ടു നിന്നില്ല. നടന്നു പോയാല്‍ മുതലാവില്ലാത്തതിനാല്‍ മറ്റൊരുപായം കണ്ടെത്തി. എനിക്ക് നല്ല ബാലന്സാകാത്തതിനാല്‍ വീടിന്റെ വിറകുപുരയില്‍ കെട്ടിത്തൂക്കി വച്ചിരുന്ന സൈക്കിള്‍ അഴിച്ചെടുത്ത് തൂത്തു മുനുക്കി കുട്ടപ്പനാക്കി. ബ്രേക്ക് കുറവാണ്. അഡ്ജസ്റ്റ് ചെയ്തു. അല്ലെങ്കിലും പ്രണയിക്കാന്‍ പോകുന്നതിനു എന്തിനാണ് ബ്രേക്ക്..? കാപ്പികുടി കഴിച്ചെന്നു വരുത്തി, ഒരു ആമയുടെ സ്പീഡില്‍ 'ടൌണ്‍ ലക്ഷ്യമാക്കി' സൈക്കിളില്‍ പറന്നു.

ബ്രീസിന്റെ വീടിന്റെ മുന്‍പിലെത്തി എതിര്‍വശത്ത് കുറ്റിക്കാടിനോട് ചേര്‍ന്ന്‍ സൈക്കിള്‍ നിര്‍ത്തി, സൈക്കിളില്‍ നിന്നിറങ്ങാതെ  ടാര്‍ റോഡില്‍ വലതുകാലൂന്നി നിന്നു. എന്റെ കണ്ണുകള്‍ അവള്‍ക്കായി വീട്ടിനുള്ളിലേക്ക് ഒരു കള്ളനെ പോലെ പരതി നടന്നു. കറുത്ത ബ്ലൌസും പാവാടയും ഇടയ്ക്ക് മുറിക്കുള്ളില്‍ മിന്നി മറയുന്നത് കണ്ടപ്പോള്‍ എന്‍റെ ഹൃദയം ഉണര്‍ന്നു. ജനലിലൂടെ അവള്‍ എന്നെ പാളി നോക്കി, പെട്ടെന്ന് ഉല്ലാസവതിയായ പോലെ എനിക്ക് തോന്നി. ആശിച്ചിരുന്നയാളെ  കണ്ടത് പോലെ അവള്‍ വാതിലിനരുകിലേക്ക് ഓടിയെത്തി, വിടര്‍ന്ന കണ്ണുകളോടെ എന്നെ നോക്കി നിന്ന്, പരിസരബോധം വന്ന് മുറിക്കുള്ളിലേക്ക് തിരികെ ഓടിപ്പോയി. അല്‍പ്പനേരത്തിനു ശേഷം ജനലിനപ്പുറത്ത് വീണ്ടും പ്രത്യക്ഷപ്പെട്ട് എന്നെ ഇടംകണ്ണിട്ടു നോക്കി. അവളുടെ ഭാവമാറ്റം എന്നില്‍ ലോകം കീഴടക്കിയ പ്രതീതി ഉണ്ടാക്കി. മനസ്സ് ഉല്‍ക്കടമായ പ്രേമ പാരവശ്യത്താല്‍ നിര്‍വൃതി കൊണ്ട് വിജയഭാവത്തോടെ ടാറിംഗ് റോഡിനരുകില്‍ വീണ്ടും മാര്‍ഗംകളി നടത്തി. ഞാന്‍ കൈകള്‍ ചുരുട്ടി സൈക്കിളിന്‍റെ ഹാന്‍ഡിലില്‍ ശക്തിയായി ഇടിച്ച് കുറച്ചു നിര്‍വൃതി പുറത്തേക്ക് കളഞ്ഞു. അല്ലെങ്കില്‍ എന്റെ പ്രേമം ഇരിക്കുന്ന ഭാഗം പൊട്ടിപ്പോയാലോ എന്ന് ഞാന്‍ ഭയപ്പെട്ടു. അപ്രതീക്ഷിതമായി എന്നെ കണ്ടു എന്ത് ചെയ്യണമെന്നറിയാതെ അവള്‍ സിമന്റു ചാക്കില്‍ കടിച്ച എലിക്കുഞ്ഞിനെപ്പോലെ ഇളകിചിരിച്ച് വീടിനുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുമ്പോള്‍ ഞാന്‍ പുറത്ത് കൊച്ചുപട്ടി ഇറച്ചിക്കഷ്ണം കണ്ടമാതിരി വാലാട്ടി കൊതി പൂണ്ടു നിന്നു.

ഒരു ബസ് വേഗത്തിലെത്തി ഹോണ്‍ മുഴക്കി എന്നെ അധികം ചേര്‍ന്ന് കടന്നു പോയി. ടാര്‍ റോഡില്‍ ഊന്നിയിരുന്ന എന്‍റെ കാലില്‍ ചക്രങ്ങള്‍ കയറാതെ ദ്രിതിയില്‍ ഞാന്‍ ഊന്നല്‍ ഇടതു കാലിലേക്ക് മാറ്റി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. എന്റെ കഷ്ടകാലത്തിനു ഇടതുകാല്‍ കുത്തിയ ഭാഗം ചെറിയ കുഴിയായിരുന്നു. ആ ചെറിയ കുഴിക്കപ്പുറമോ, അതിലും വലിയൊരു കുഴിയും. ചെറിയ കുഴിയില്‍  കാല്‍ എത്തിച്ചു വീഴാതെ നില്‍ക്കാനുള്ള ശ്രമം ഏതാനും സെക്കന്‍റുകള്‍ തുടര്‍ന്നതല്ലാതെ വിജയിച്ചില്ല. ഞൊടിയിടയില്‍ സൈക്കിള്‍ റോഡിലേക്കും ഞാന്‍ കുഴിയിലേക്കും വേര്‍പെടുത്തപ്പെട്ടു...! ഹമ്മേ......! കൊങ്ങിണി പടര്‍പ്പിനരികിലൂടെ ഒന്നരയാള്‍ താഴ്ച്ചയുള്ള കുഴിയിലേക്ക് പറക്കാന്‍ ഒരു നിമിഷമേ വേണ്ടി വന്നുള്ളൂ. ഒരു ജീപ്പ് പാഞ്ഞുവന്ന്‍ റോഡിലേയ്ക്ക് മറിഞ്ഞുവീണ സൈക്കിളിന്മേല്‍  ടയര്‍ കയറാതെ വെട്ടിച്ചു മാറ്റി സഡന്‍ബ്രേക്കിട്ടു നിന്നു. രോക്ഷാകുലനായി ഡ്രൈവര്‍ ജീപ്പില്‍ ചാടിയിറങ്ങി സൈക്കിളിന്റെ ഉടമയെ തിരഞ്ഞ്, കുഴിയില്‍ വീണുകിടക്കുന്ന എന്നെ കണ്ടെത്തി, പല്ലു ഞെരിച്ചു നിന്നു. അയാളെ കണ്ടു ഞാന്‍ ഒരുവിധം പടര്‍പ്പില്‍ പിടിച്ചെഴുന്നേറ്റു.

എന്നതാടാ.....പന്ന@#@#@മോനെ....ഓടുന്ന വണ്ടിക്കു മുന്‍പിലോട്ടാണോടാ സൈക്കിള്‍ മറിച്ചിടുന്നത്....വണ്ടി ഇപ്പോള്‍ പിടിവിട്ടു പോയേനെയല്ലോ.....സഭ്യത വെടിഞ്ഞ് അയാള്‍ തനി ടാക്സി ഡ്രൈവറായി.

കാലു കുത്തീട്ടു എത്തിയില്ല ചേട്ടാ.....മന:പ്പൂര്‍വമല്ല.......അപ്പുറത്ത് നില്‍ക്കുന്ന ബ്രീസ് കേള്‍ക്കാതെ ശബ്ദം താഴ്ത്തി ഞാന്‍ വിക്കി.

കാലിനു നീളമില്ലാത്തവന്മാര്‍ വീട്ടിലിരിക്കണം......അല്ലപിന്നെ.....അയാള്‍ എന്നെ അടിമുടി വീക്ഷിക്കുന്നത് കണ്ടു.

തുണി എടുത്തുടുക്കെടാ മൈ@##......’ തെറി വിളിച്ച് കലിപ്പ് തീര്‍ത്ത് അയ്യാള്‍ ജീപ്പിനരികിലേക്ക് ഓടിപ്പോയി.

തുണിയോ...? ഞാന്‍ കീഴോട്ടു നോക്കി. കണ്ടു, ജെട്ടിയില്‍ നില്‍ക്കുന്ന എന്നെ...! മുകളില്‍ കൊങ്ങിണി പടര്‍പ്പില്‍ കുരിങ്ങിക്കിടക്കുന്നു എന്‍റെ ഉടുമുണ്ട്. അതെന്നെ നോക്കി കൊഞ്ഞണംകുത്തുന്നത് പോലെ കാറ്റില്‍ ഇളകിയാടി. റോഡില്‍ കയറാതെ മുണ്ടെടുക്കുക അസാദ്ധ്യം. കയറാന്‍ ഒന്ന് പരിശ്രമിച്ചപ്പോഴാണ് ബ്രീസിനെ വീണ്ടും ഓര്‍മ്മ വന്നത്. ഞാന്‍ വീണത്‌ അവള്‍ കണ്ടു കാണുമോ..? ജീപ്പുകാരന്‍ എന്നെ തെറി വിളിച്ചത് അവള്‍ കേട്ട് കാണുമോ..? കാണാതെ കേള്‍ക്കാതെ എവിടെ പോകാന്‍ ..! അത്രയും അടുത്തല്ലേ എന്‍റെയീ ദുരന്തം. പതിനെട്ടു വര്‍ഷങ്ങള്‍ കൊണ്ടുണ്ടാക്കിയ ആത്മാഭിമാനം ചുമ്മാ വലിച്ചു കീറി കാറ്റില്‍ പടര്‍ത്തി ഞാന്‍ അങ്ങിനെ ഏറെ നേരം നിന്നു, എന്ത് ചെയ്യണമെന്നറിയാതെ.

മുണ്ടെടുത്ത് തരാന്‍ ഒരു പട്ടിയുമില്ലേടാ ഇവിടെ..? എന്നുറക്കെ വിളിച്ചു ചോദിക്കാനുള്ള ദേഷ്യം വന്നു. രക്ഷക്കായി ആരും വന്നില്ല. എന്റെ മനസ്സ് മറ്റൊരവസ്ഥയില്‍ എത്തിയിരുന്നു. കാര്യങ്ങള്‍ കൈപ്പിടിയില്‍ നിന്നകന്നു പോകുമ്പോള്‍ പിന്നെ നാണവും മാനവും ഒന്നും ഒരു പ്രശ്നമാല്ലാതാകുമല്ലോ. ആത്മാഭിമാനം... പോട്ടെ പുല്ല്... ഞാന്‍ പിന്നെ സമയം കളഞ്ഞില്ല. മണ്‍തിട്ട വലിഞ്ഞു കയറി റോഡിലെത്തി. ഞാനറിയാതെ എന്റെ കണ്ണുകള്‍ ബ്രീസിന്റെ വീട്ടിലേക്കു ഓടിപ്പോയി. ചിരിച്ചു മടുത്ത് കണ്ണിലാകെ വെള്ളം നിറഞ്ഞു നില്‍ക്കുന്ന ബ്രീസ്...! വലിഞ്ഞു കയറി ചെല്ലുന്ന ജെട്ടിമനുഷ്യനെ കണ്ടു വാപൊത്തിച്ചിരിച്ചു അവള്‍ അകത്തേക്ക് പാഞ്ഞു.

അമ്മേ ദേ ഡിങ്കന്‍...... എന്നവള്‍ വിളിച്ചു പറഞ്ഞത് പോലെ തോന്നി എനിക്ക്.

പട്ടികഴു@#@#@#@$@%^$#%$മോള്....... അവളുടെ ഇളി കണ്ടു എനിക്ക് പ്രാന്ത് പിടിച്ചു.

ഓ...ഇനി എന്നാ കോപ്പാ....... ഞാന്‍ (മന:പ്പൂര്‍വം) സാവധാനം മുണ്ട് എടുത്തുടുത്ത്, സൈക്കിള്‍ നേരെ എടുത്തു വച്ചു കയറിയിരുന്നു. ഹാന്റിലില്‍ പിടിക്കുമ്പോള്‍ എന്റെ കൈകള്‍ വിറയ്ക്കുന്നത് ഞാനറിഞ്ഞു. പെടലില്‍ കാലുകള്‍ വയ്ക്കുമ്പോള്‍ കാലുകളും!

സങ്കടവും ദേഷ്യവും ഉള്ളിലൊളിപ്പിച്ചു ഞാന്‍ ഒന്ന് കൂടി അവളുടെ വീട്ടിലേക്കു നോക്കി. വെളുത്ത പെയിന്റടിച്ച ജനലഴികള്‍ക്കപ്പുറത്ത് അപ്പോഴും എന്നെ നോക്കി കളിയാക്കി ചിരിച്ചു നില്‍ക്കുന്നുണ്ടായിരുന്നു, പത്ത് മിനിട്ട് മുന്‍പുവരെ എന്റെ ഹൃദയാംശമായിരുന്ന ആ പണ്ടാരക്കാലി. കൂട്ടത്തില്‍ അവളുടെ അമ്മയും. ബ്രീസിന്റെ സുന്ദരമുഖം അപ്പോഴത്തെ അതെ രൂപത്തില്‍ ഞാന്‍ സൂക്ഷിച്ചു നോക്കിക്കണ്ട്, ദേഷ്യത്തോടെയും അതിലുപരി വെറുപ്പോടെയും എന്‍റെ മനസ്സില്‍ കുറിച്ചിട്ടു. എക്കാലത്തും, ഇന്നും എന്നെ വേട്ടയാടുന്ന എന്റെ മനസ്സിന്റെ ഒരൊന്നാന്തരം മെമ്മറിക്ലിക്ക് ആയിരുന്നു അത്.

പതുക്കെ ഞാന്‍ സൈക്കിള്‍ ചവുട്ടി മുന്നോട്ടു നീങ്ങിയത് പുതിയൊരു ജീവിതത്തിലേക്കായിരുന്നു. ബ്രീസിനെ എന്നന്നേക്കുമായി മറന്നു കൊണ്ടുള്ള  പുതിയൊരു ജീവിതത്തിലേക്ക്. മനസ്സ് കൊണ്ട് ഞാന്‍ അവളെ അപ്പോള്‍ത്തന്നെ ഡൈവോര്‍സ് ചെയ്തു. അല്ലാതെ നിവര്ത്തിയില്ലയിരുന്നു. കാരണം, ഇനി അവളുടെ മുന്‍പില്‍ ഞെളിഞ്ഞു നില്‍ക്കാന്‍ എന്റെ അഭിമാനം എന്നെ അനുവദിക്കില്ലന്നുറപ്പായിരുന്നു.. 'പ്രേമ മോചന'ങ്ങള്‍ക്ക് കുടുംബ കോടതികള്‍ ഇല്ലാത്തതിനാലും, പരസ്പ്പരം ഒന്നും പറഞ്ഞുറപ്പിക്കാതിരുന്നതിനാലും, പറഞ്ഞു കുളമാക്കാന്‍ വക്കീല്‍ ഇല്ലാതിരുന്നതിനാലും  നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പത്തിലായി എന്ന് മാത്രം.

ടൌണിലേക്ക് പോകാന്‍ അവളുടെ വീടിന്റെ മുന്പിലൂടെയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ എനിക്കില്ലായിരുന്നു. ഈ സംഭവം കഴിഞ്ഞ് ഞാന്‍ ഒരുപാട് തവണ അവളുടെ വീടിനു മുന്‍പിലൂടെ അങ്ങോട്ടും ഇങ്ങോട്ടും കടന്നു പോയി. സൈക്കിളിലും, നടന്നും, ബസ്സിലും ഒക്കെയായി. പിന്നീടൊരിക്കല്‍ പോലും അവളെ തിരഞ്ഞ് എന്റെ കണ്ണുകള്‍ ആ വീട്ടിലേക്കു പോയില്ല.  ഈ സംഭവം കഴിഞ്ഞു എട്ടു വര്‍ഷത്തിനു ശേഷമായിരുന്നു അവളുടെ വിവാഹം. ഇന്നും ആ വീട് കടന്നു പോകുമ്പോള്‍ ഒരു ജാള്യത അനുഭവപ്പെടും. അധികം ഓര്‍മ്മകള്‍ ഒന്നുമില്ലെങ്കിലും എന്തെക്കെയോ തികട്ടി വരും....ചിരിച്ചു കണ്ണില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്ന ബ്രീസിന്റെ മുഖമോ... മഞ്ഞ ഡ്രസ്സ്‌ ധരിച്ച ഡിങ്കനോ..... അങ്ങനെയെന്തെങ്കിലുമൊക്കെ.......
വാലറ്റം:-ശ്രീ അനീഷ്‌കാത്തി സമ്മാനം സ്പോണ്സര്‍ ചെയ്ത് മലയാളം ബ്ലോഗേഴ്സ്  നടത്തുന്ന 'ചിരിക്കാം ചിരിപ്പിക്കാം ' നര്‍മ്മ കഥാ മത്സരത്തിനു വേണ്ടി ഞാന്‍ കുറിച്ചതാണ് ഈ അനുഭവസാക്ഷ്യം. നീളം കൈപ്പിടിയില്‍ ഒതുങ്ങാത്തതു കാരണം മത്സരത്തിനു സമര്‍പ്പിക്കാതെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യുന്നു. വായിച്ച് കമന്‍റുകള്‍ കുറിക്കണമെന്നപേക്ഷ..!

47 comments:

  1. Replies
    1. ആദ്യ പ്രോത്സാഹനത്തിനു പകരമായി സ്നേഹം....!

      Delete
  2. െെഡവോഴ്സും പെട്ടെന്ന് തന്നെ ആയത് നന്നായി.
    പിന്നീട് ബ്രീസും നോക്കിയില്ലേ?
    സംഭവം സരസമായി അവതരിപ്പിച്ചു.

    ReplyDelete
    Replies
    1. അതെ റാംജിയെട്ടാ... ഒരു ദിവസം കൊളുത്തി,അടുത്ത ദിവസം കെടുത്തി.......

      Delete
  3. സിമൻറ് ചാക്കിൽ കടിച്ച പട്ടിയും തുടർന്നുള്ള ഉപമയും ഒഴിവാക്കേണ്ടതായിരുന്നു.

    കുഞ്ഞു മോനുമായുള്ള സംഭാഷണങ്ങൾ വളരെ രസകരം. രണ്ടു കൂട്ടുകാർ തമ്മിലുള്ള സ്വാഭാവികത നിറഞ്ഞവ. 'നാറാതെ നോക്കണേ' എന്ന അവൻറെ ലാസ്റ്റ് വാർണിംഗ് വരാൻ പോകുന്ന സംഭവങ്ങൾക്ക് മുഖവുര ആയി.

    "തുണി എടുത്തുടുക്കടാ** " അവിടെ ചിരി പൊട്ടിപ്പോയി. അത്ര സ്വാഭാവികമായിരുന്നു ഡ്രൈവറുടെ ആ പ്രതികരണം.

    കഥയുടെ അവസാനം അത്ര രസകരമായില്ല. സീരിയസ് ആയിപ്പോയി. എഴുത്തു കാരൻറെ മനസ്സിലുള്ള ശരിയായ വികാരം പുറത്തു വന്നു. അവിടെയാണ് കഥാകാരന്റെ ഭാവന വരേണ്ടിയിരുന്നത്. എന്തെങ്കിലും ഒരു രസകരമായ ടേണ്‍ വേണ്ടിയിരുന്നു. വർഷങ്ങൾക്കു ശേഷം യാദൃച്ചികമായി ഗൾഫിലോ മറ്റോ ഭർത്താവിനോടൊപ്പം കാണുന്നതും "ഇപ്പോഴും സൈക്കിൾ ചവിട്ടാറുണ്ടോ" എന്നോ മറ്റോ അവൾ ചോദിക്കുന്നത്. അങ്ങിനെ എന്തെങ്കിലും.

    മൊത്തം കഥ രസകരം ആയി. അനുഭവ സാക്ഷ്യം ആയതു കൊണ്ട് ഇനിയും ഇത് പോലെ 'വായി നോക്കിയ (കുഞ്ഞു മോൻറെ പ്രയോഗം) കാര്യങ്ങൾ ഒരുപാട് കാണുമല്ലോ. പുറത്തു വരട്ടെ."നീളം കൈപ്പിടിയിൽ ഒതുക്കി" കൊണ്ട് തന്നെ.

    മത്സരത്തിന് സമ്മാനം നേടട്ടെ എന്ന് ആശംസകൾ.

    ReplyDelete
    Replies
    1. ഉപമയില്‍ വന്ന 'ആ' വാക്കു മാറ്റി ഞാന്‍ ബിപിന്ചേട്ടനോട് യോജിക്കട്ടെ...! ചേട്ടന്‍റെ വിലയേറിയ അഭിപ്രായത്തിനു എന്നും സ്വാഗതം...!

      Delete
  4. സംഗതി ഒക്കെ രസമായി
    പക്ഷെ അതിലെ ആ കൊചു പട്ടിയുടെ വാചകം ഇല്ലായിരുന്നെങ്കിൽ എന്നാശിച്ചു പോയി. ലോകത്ത് വേറെ എന്തെല്ലാം  ഉദാഹരണങ്ങൾ ഉണ്ടായിരുന്നു?

    ReplyDelete
    Replies
    1. കൊച്ചുപട്ടിക്കു പിന്നാലെ വന്ന നിങ്ങള്‍ക്കിഷ്ട്ടപ്പെടാത്ത 'ആ' വാക്ക് ഞാന്‍ മാറ്റി എന്നറിയിക്കട്ടെ....ഒപ്പം ഏറെ സന്തോഷവും അറിയിക്കുന്നു ട്ടോ..!

      Delete
  5. ഹമ്പട കള്ളാ !!ആള് മോശമില്ലല്ലോ ;) .....നന്നായി എഴുതികേട്ടോ

    ReplyDelete
    Replies
    1. വേണ്ടായിരുന്നല്ലേ...? ഹിഹിഹി

      Delete
  6. രസകരമായി വായിച്ചുപോകാന്‍ പറ്റിയ രചനാഗുണവും,വായനാസുഖവുമുള്ളൊരു രചന.കഥാനായകന്‍റെ പ്രായം അതല്ലേ! തീര്‍ച്ചയായും സംഭവിക്കാവുന്ന കഥ.
    ആശംസകള്‍

    ReplyDelete
    Replies
    1. ഏറെ സന്തോഷം ചേട്ടാ....

      Delete
  7. എങ്കിലും അവൾ ആ നിസാരമായ കണ്ണുകൾകൊണ്ട്
    അതും അന്നൂസെന്ന ഒറ്റയാനെ
    ഒന്നര ആൾ താഴ്ച്ചയുള്ള കുഴിയിൽ വീഴ്ത്തികളഞ്ഞല്ലോ..
    ഈ മനുഷ്യൻ ഇത്തരക്കാരനാണെന്ന് ഊഹിച്ചതേയില്ല.

    തകർത്തു ബോസ്.
    ആശംസകൾ

    ReplyDelete
    Replies
    1. ഇനിയുമുണ്ട്....പുറകെ തരാം...ഹഹഹഹ

      Delete
  8. അത് കലക്കി.....
    പിന്നല്ല, അവള് പോട്ടെന്നു....

    ReplyDelete
    Replies
    1. നിങ്ങക്കതൊക്കെ പറയാം... ;)

      Delete
  9. ഹഹഹ...
    കൊള്ളാട്ടോ!
    നല്ല രസമുണ്ടായിരുന്നു വായിക്കാന്‍.

    ReplyDelete
    Replies
    1. ചിരിച്ചുവെങ്കില്‍ എനിക്കും സന്തോഷം,അജിത്തെട്ടാ

      Delete
  10. മത്സരത്തിനുവേണ്ടി തയ്യാറാക്കിയ ഈ രചന ഉഗ്രനായിട്ടുണ്ട്. നർമ്മം എനിക്ക് പൊതുവെ ഇഷ്ടമാണ്‌. അതിവിടെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.

    നർമ്മകഥകൾ ഇനിയുമുണ്ടാവട്ടെ. ആശംസകൾ...

    ReplyDelete
    Replies
    1. സ്വാഗതം പ്രിയ ഹരിനാഥ്...!

      Delete

  11. ഇനിയിപ്പോ ദു:ഖിച്ചിട്ട് കാര്യമില്ലല്ലോ. വിട്ടുകള!

    ReplyDelete
  12. ആഹാ - മത്സരത്തിന് അയക്കാമായിരുന്നു....
    അത്ര രസകരമായി എഴുതി ......

    ReplyDelete
    Replies
    1. ഇഷ്ട്ടപ്പെട്ടുവെങ്കില്‍ എനിക്കും സന്തോഷം...! പ്രിയ പ്രദീപ്‌ ബായ്

      Delete
  13. ഒരു മിശ്രവിവാഹത്തിനുള്ള സുവര്‍ണ്ണ അവസരമാണു പാഴാക്കിയത്...നന്നായി എഴുതി ആശംസകള്‍

    ReplyDelete
    Replies
    1. പ്രശ്നങ്ങള്‍ ഒഴിവായിക്കിട്ടി അല്ലെ...? സന്തോഷം വായനയ്ക്കും മറുപടിക്കും...!

      Delete
  14. നല്ല രസണ്ടായിരുന്നുട്ടോ വായിക്കാന്‍.... കുറെ ചിരിച്ചു. കൊച്ചു കള്ളന്‍!

    ReplyDelete
  15. രക്ഷപ്പെട്ടു എന്ന് കരുതിയാല്‍ മതി. വിവാഹം കഴിഞ്ഞിരുന്നെങ്കില്‍ "ബ്രീസ് " ചിലപ്പോള്‍ "സ്‌റ്റോം" ആയി മാറിയേനെ.

    ReplyDelete
    Replies
    1. എന്നാ അവള്‍ടെ 'ഇളി' ഞാന്‍ മാറ്റിയേനെ....ഹഹഹ

      Delete
  16. അന്നൂസേ ഞാനും കുറെ ചീറ്റി ചിരിച്ചു ട്ടോ

    ReplyDelete
    Replies
    1. എന്റെ ഓര്‍മ്മക്കുറിപ്പിനെ വെല്ലുന്ന കമന്റ് തന്നെ...... സന്തോഷം അറിയിക്കട്ടെ പ്രിയ ഹബ്ബി സുധന്‍

      Delete
  17. അനുഭവത്തില്‍
    കോര്‍ത്തത് കൊണ്ടാകാം
    ഒരുപാട് ചിരിപ്പിച്ചു..,

    ReplyDelete
    Replies
    1. ഈ വരവിനും കമന്റിനും ഉള്ള സന്തോഷം അറിയിക്കുന്നു, പ്രിയ ശിഹാബുദ്ദീന്‍

      Delete
  18. ചേട്ടാ നിങ്ങള് പിന്നേം കലക്കി .... വായിച്ച് ചിരിക്കുന്നത് ആദ്യമല്ല പക്ഷെ വീണ്ടും വീണ്ടും ഓര്‍ത്തു ചിരിക്കുന്നത് അപൂര്‍വമാണ് ...ഒരുപാടു വായിച്ചു ശീലമൊന്നുമില്ല തേടിപ്പിടിച്ചു വായിക്കാറുമില്ല എങ്കിലും ഈ ബ്ലോഗില്‍ ഉള്ളതെല്ലാം വീണ്ടും വായിക്കാന്‍ തോന്നുന്നുണ്ട് ........

    ReplyDelete
    Replies
    1. ഈ കമന്റ് എപ്പോഴും ഊര്‍ജം പകരുന്നു എന്നറിയിക്കട്ടെ.....എനിക്ക് എഴുത്തൊന്നും വശമില്ല.എന്നാലും എന്റെ കൊച്ചു മനസ്സിന് ഏറെ സന്തോഷം പകരുന്ന കമന്റാണിത് .....ആശംസകള്‍ തിരിച്ചും......

      Delete
  19. ഞാനിവിടെ വരാനിത്തിരി വൈകി..
    എങ്കിലെന്ത്, ആദ്യവരവില് തന്നെ വയറുനിറച്ച് ചിരിക്കാനുള്ള വക തന്നില്ലെ...
    രസകരമായ ശൈലിയാണ് ട്ടോ..
    കീപ്പ് ഇറ്റ് അപ്..
    ആശംസകള്..

    ReplyDelete
    Replies
    1. പ്രോത്സാഹനം സ്നേഹത്തോടെ സ്വീകരിക്കട്ടെ..ആശംസകള്‍ തിരിച്ചും...!

      Delete
  20. ചിരിച്ചു മടുത്ത് കണ്ണിലാകെ വെള്ളം നിറഞ്ഞത്‌ ബ്രീസിനു മാത്രമല്ല ട്ടോ .. നല്ല നർമ്മ ഭാവന. നല്ല ശൈലി. നീണ്ടാതാനെങ്കിലും മടുക്കാതെ വായിക്കാൻ സാധിച്ചു . കുറിപ്പിന് ആശംസകൾ

    ReplyDelete
    Replies
    1. ഇതില്‍പ്പരം എനിക്കെന്തു വേണം...? താങ്ക്സ്...!

      Delete
  21. നീണ്ട വായന.. നല്ല ശൈലി ആശംസകൾ

    ReplyDelete
    Replies
    1. സന്തോഷം അറിയിക്കട്ടെ ,പ്രിയ വിഷ്ണുലാല്‍

      Delete
  22. നർമ്മത്താൽ പൊതിഞ്ഞ അസ്സലൊരു
    അനുഭവാവിഷ്കാരം കേറ്റൊ നിധീഷ്

    ReplyDelete
    Replies
    1. nidheesh അല്ല അന്നൂസ്......എന്നാലും ആശംസകള്‍ തിരികെ മുരളി ബായ്..ഹഹ

      Delete
  23. എനിക്ക് ഹിറ്റ്ലർ സിനിമയിൽ ജഗദീഷിനെ ആ ഓർമ വന്നത് ഇത് വായിച്ചിട്ട്..

    ReplyDelete
    Replies
    1. അതിലും കഷ്ട്ടമായിരുന്നു, കുഞ്ഞുറുമ്പേ.....ആശംസകള്‍ തിരികെ...

      Delete