ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Monday 28 April 2014

വേശ്യയുടെ മകൾ (കഥ)

     പാതയോരത്തെ ചെറിയ വളവിലുള്ള കലുങ്കിനരുകിൽ, പൊന്തക്കാടിനോട്‌ ചേർന്ന്‌ ബിച്ചു സൈക്കിൾ നിർത്തി. സൈക്കിളിൽ നിന്നിറങ്ങാതെ കാലുകളൂന്നി അവൻ റീനയ്ക്കരുകിൽ തെല്ലുനേരം നിന്നു.
‘ഇവിടിരിക്കുവാണോ..? ഞാൻ എവിടെല്ലാം തിരഞ്ഞു...’ മനസിലുള്ള പരിഭവം ഒളിപ്പിച്ചുവച്ച്, അവൻ അവളോട് ചേരാൻ ശ്രമിച്ചു.
      റീന മുഖമുയർത്തിയില്ല. കൈയ്യിലുള്ള കറുത്ത ചരടിൽ കെട്ടുകൾ ഇട്ടു കൊണ്ട്‌, ബിച്ചുവിന്റെ വരവ്‌ ഇഷ്ട്ടപ്പെടാത്ത മട്ടിൽ ഇരുപ്പു തുടർന്നു. പെയ്യാൻ പോകുന്ന മഴമേഘം പോലെ അവളുടെ മുഖം കാറും കോളും കയറി ഇരുണ്ടിരുന്നു.
ഊരിയിട്ട ചെരുപ്പിനരികെ, മൃദുലമായ അവളുടെ കാൽ വിരലുകൾക്കടിയിൽ ഒരു ഉണക്കയില അതൃപ്തിയോടെ ഞെരിഞ്ഞമർന്നു. പുറകിൽ പന്തലിച്ചു നില്ക്കുന്ന മരക്കൂട്ടത്തിനിടയിലൂടെ ചെറിയൊരു കാറ്റ്‌ അവരെ തഴുകി കടന്നു പോയി. ഉലഞ്ഞ മുടിയിഴകൾ ചെവിയുടെ ഇരുവശങ്ങളിലേക്കും ഒതുക്കി വച്ച്‌, ഇടയ്ക്കിടയ്ക്ക്‌ മൂക്ക്‌ വിടർത്തി വലിച്ചു കൊണ്ടുള്ള അവളുടെ ഇരിപ്പ്‌ ബിച്ചുവിനെ അസ്വസ്ഥനാക്കി. ചുമലിൽ തൂക്കിയ ഒരു കുല തേങ്ങയുമായി തെങ്ങുകയറ്റക്കാരൻ പാച്ചൻ ഇടംകണ്ണിട്ടു നോക്കികൊണ്ട്, ഇളിഭ്യച്ചിരിയുമായി ,ഇരുവരേയും കടന്ന് പോയി. കയ്യിലുള്ള നീളമുള്ള വടി കൊണ്ട് നിലത്ത് തട്ടി ശബ്ദമുണ്ടാക്കി, റീനയുടെ ശ്രദ്ധയിലേക്ക് വരാൻ അയാൾ വൃഥാ ഒരു ശ്രമം നടത്തി.
‘ചേച്ചീ...’ ബിച്ചുവിന്റെ അസ്വസ്ഥത മറനീക്കി.
‘അമ്മയ്ക്കിന്നും ആളുണ്ട്‌...’ പുരികം ചുളിച്ച്‌, കണ്ണുകൾ മാത്രമുയർത്തി ബിച്ചുവിനെ നോക്കികൊണ്ട്‌ അവൾ പറഞ്ഞു. എത്രനാളിങ്ങനെ പാടത്തും പറമ്പിലുമായി നടക്കും എന്നു ചോദിക്കാൻ വീണ്ടും ബിച്ചുവിന്റെ മനസ്സ്‌ കൊതിച്ചു. ഒരിക്കലങ്ങനെ ചോദിച്ചപ്പോഴുണ്ടായ അനുഭവത്തിന്റെ കറുത്ത ജ്വാലകൾ അവന്റെ മനസ്സിൽനിന്ന്‌ കെട്ടടങ്ങിയിട്ടില്ലാതിരുന്നതിനാൽ പിന്തിരിഞ്ഞു. സൈക്കിൾ സ്റ്റാന്റിൽ വച്ച്‌ അവൻ അവൾക്കരികിൽ ഇരിക്കുമ്പോൾ ചെത്തുകാരൻ പുഷ്ക്കരൻ കടന്നു പോയി.
‘അയാളു പോകാനിറങ്ങിയെടീ...വീട്ടിലോട്ട്‌ ചെല്ല്‌.....’
     പരിഹാസത്തോടെ അയാൾ അവളെ നോക്കുന്നത്‌ അവൾ കണ്ടില്ല. ഇടയ്ക്കിടെ പിന്തിരിഞ്ഞു നോക്കി, അവളുടെ ഒരു നോട്ടത്തിനു ദാഹിച്ച്‌, ആർത്തി പിടിച്ച മനസോടെ അയാൾ നടന്നകലുന്നതു നോക്കി ബിച്ചു ഇരുന്നു. അയാൾക്ക്‌ വരാൻ കണ്ട ഒരു സമയം. അവന്‍ പുഷ്ക്കരനെ ഉള്ളാലെ പ്‌രാകി.
‘ചേച്ചീ..എന്റെ റിക്കോർഡ്‌ ബുക്ക്‌ വരച്ചോ..? ’ ബിച്ചു സൗമ്യത കൈവിടാതെ കാര്യത്തിലേക്കു കടന്നു.
‘ഇല്ല...നിനക്ക് നിന്റെ കാര്യം മാത്രമേ വിചാരമുള്ളു..’
‘അയ്യോ ചേച്ചീ...അങ്ങനെ പറയല്ലേ.....ആ ബയോളജി സാറ്‌...ഒരു വല്ലാത്തതാ....ഞാൻ നേരത്തെ പറഞ്ഞതല്ലേ...’
‘ഞാനെന്തു ചെയ്യാനാ...വീട്ടിലിരുന്നിട്ടു വേണ്ടേ..?‘ കൈയ്യിലിരുന്ന ചരട്‌ ദൂരേയ്ക്ക്‌ എറിഞ്ഞ്‌,  അഴകൊത്ത ശരീരം തുള്ളിച്ചു കൊണ്ട്‌ റീന എഴുന്നേറ്റു നടന്നു.
       ഒന്നുരണ്ട്‌ ചുവടുകൾ റീനയ്ക്ക്‌ പിന്നാലെ വച്ച്‌, സൈക്കിൾ ഓർമ്മ വന്നു ബിച്ചു നിന്നു.
’ചേച്ചീ..ഞാനും വീട്ടിലേക്ക്‌ വരട്ടേ...? ‘ കേൾക്കാത്ത മട്ടിൽ റീന നടന്നകലുന്നതു നോക്കി തെല്ലു നിരാശയോടെ ബിച്ചു അങ്ങനെ നിന്നു. ആ നിരാശക്കിടയിലും അവനിൽനിന്ന്‌ നടന്നകലുന്ന അവളുടെ നിതംബഭംഗി, രോമാകൂപങ്ങളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് അവനിലേക്ക്‌ ഒഴുകിയിറങ്ങി, സിരകളെ ചൂടു പിടിപ്പിക്കുന്നതവനറിഞ്ഞു. അവൾ അവശേഷിപ്പിച്ച് പോയ നിർമലസുഗന്ധത്തിൽ, ഇരുകണ്ണുകളുമടച്ച് അവന്‍ ഏറെനേരം ലയിച്ചുനിന്നു. അവൻ കണ്ണുകൾ തുറക്കുമ്പോൾ അവൾ ദൂരെയെത്തിയിരുന്നു.
’ചേച്ചീ..... എപ്പഴാ കാണുകാ....? ‘ ബിച്ചു ഉറക്കെ വിളിച്ച് ചോദിച്ചു.
’നാളെ....‘ വലിയ പൊക്കമുള്ള ആഞ്ഞിലി മരങ്ങൾക്കിടയിലേക്ക് നടന്നുമറയുന്നതിനിടയിൽ അവൾ വിരസമായി വിളിച്ചു പറഞ്ഞു.
     പിറ്റേന്ന് മുഴുവൻ ബിച്ചു റീനയെ അന്വേഷിച്ചു നടന്നു. പിന്നെയും രണ്ടു ദിവസം കഴിഞ്ഞാണ്‌ അവൻ അവളെ തപ്പിയെടുത്തത്‌, അവളുടെ വീട്ടിൽ വച്ച്‌. മരങ്ങളൊന്നുമില്ലാത്ത ചെറിയ മൊട്ടകുന്നിലെ ഓടുമേഞ്ഞ വീട്ടിലേക്ക് ബിച്ചു വല്ലപ്പോഴുമേ വരാറുണ്ടായിരുന്നുള്ളു. കുറ്റിച്ചെടികൾക്കിടയിൽ അപമാനഭാരത്തോടെ തലകുനിച്ച് നില്ക്കുന്ന ആ കൊച്ചു വീട്ടിലേക്ക് സദാസമയവും ഇളംകാറ്റ് സമൃദ്ധമായി വന്നെത്തി, അത്തറിന്റെയും സ്പ്രേയുടെയും മത്തു പിടിപ്പിക്കുന്ന മണം കവര്‍ന്നുകൊണ്ട് പൊയ്ക്കൊണ്ടിരുന്നു. കാറ്റിനേക്കാള്‍ വേഗത്തില്‍ ആളുകളും. ചുടുകട്ടകൾ എഴുന്നു നില്ക്കുന്ന, സിമന്റ്‌ പൂശാത്ത ഭിത്തിയിൽ കണ്ണോടിച്ചു കൊണ്ട്‌ ബിച്ചു വിഷയത്തിലേക്ക്‌ കടന്നു.
‘ചേച്ചീ...നാളെയെങ്കിലും റിക്കോർഡ്‌ സബ്മിറ്റ്‌ ചെയ്തില്ലെങ്കിൽ ആകെ പ്രശ്നമാകും... ക്ളാസ്സിൽനിന്നിറക്കി വിടാൻ സാധ്യതയുണ്ട്‌ കേട്ടോ... ആ ബയോളജിസാർ ഒരു വട്ടനാ.. മാത്രല്ലാ അയാൾക്കാണെങ്കിൽ എന്നെ കണ്ണെടുത്താൽ കണ്ടു കൂടാ... പ്രാക്ടിക്കൽ ചെയ്യാനുള്ള ബ്ളേഡ്  വാങ്ങുന്ന കാര്യത്തിൽ പോലും നിഷ്കർഷ വച്ചു പുലർത്തുന്നയാളാ അദ്ദേഹം.... വരയ്ക്കാനറിയാത്തതു കൊണ്ടല്ലേ ഞാൻ ചേച്ചിയുടെ കാലു പിടിക്കുന്നത്‌...... പ്ളീസ്‌ ചേച്ചി...ബയോളജിയുടെ റിക്കോർഡ്‌ മാത്രമെങ്കിലും തീര്‍ത്തു താ... ഞാനയാളുടെ മുൻപിലൊന്നു പിടിച്ചു നില്ക്കട്ടെ...’
‘ഇവിടിരുന്നാൽ ഒന്നും നടക്കില്ലെടാ....ആളുകളുടെ വരവും പോക്കും കഴിഞ്ഞിട്ട്‌  എവിടാ നേരം..?’ തെല്ലു നേരം റീന ആലോചനാമഗ്നയായി.
‘റിക്കോഡ്‌ ഇവിടെ വയ്ക്കണ്ടാ... നീ കൊണ്ടു പൊയ്ക്കോ .. ഞാൻ നാളെ പകൽ നിന്റെ വീട്ടിലേക്ക്‌ വരാം... അല്ലാതെ വേറെ മാർഗമില്ല...’ അങ്ങിങ്ങായി ചിതലരിച്ചു തുടങ്ങിയ ചെറിയ  തടി അലമാരയിൽ, പ്ളാസ്റ്റിക് ബാഗിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന റിക്കോർഡ്‌ ബുക്കുകൾ ബിച്ചുവിനെ തിരികെയേല്പ്പിച്ചുകൊണ്ട്‌ റീന പറഞ്ഞു.
      റിക്കോർഡ്‌ ബുക്കുകൾ തിരികെയേല്പ്പിക്കുമ്പോൾ റീനയുടെ കണ്ണുകൾ നിറയുന്നത്‌ അവൻ കണ്ടു.
‘ചേച്ചീ...നാളെ തീച്ചയായും വരുമോ..അതോ പറ്റിക്കുമോ..ഇതെങ്ങിനെങ്കിലും തീർത്തില്ലെങ്കിൽ എന്റെ കാര്യം പോക്കാ...’ മനസ്സില്ലാമനസോടെ ബുക്കുകൾ തിരികെ വാങ്ങുമ്പോൾ അവൻ അവളോടു കെഞ്ചി.
‘എനിക്കറിയാം ബിച്ചൂട്ടാ, നിന്റെ വിഷമം.... സഹായിക്കണമെന്നുണ്ട്‌.... എന്തു ചെയ്യാനാ....നിനക്കറിയാമോ... ഈ നരകത്തിലെ ജീവിതം ഞാൻ മടുത്തു.... എത്ര കാലം ഇങ്ങനെ പോകുമെന്ന്‌ എനിക്കറിയില്ല.... ആൾക്കാരൊഴിഞ്ഞ നേരമില്ല ഈ വീട്ടിൽ.. ഓരോ തവണ വാതിലിൽ മുട്ടു കേൾക്കുമ്പോഴും എന്റെ മനസ്സിൽ തീയ്യാണ്‌... അമ്മ വാതിൽ തുറക്കുന്നതിനു മുൻപേ എങ്ങോട്ടെങ്കിലും ഇറങ്ങി പോയില്ലെങ്കിൽ, വരുന്നവൻ അമ്മയ്ക്കു പകരം  എന്നെയാവും ചോദിക്കുക.... അതിപ്പോ പലതവണ സംഭവിച്ചു കഴിഞ്ഞു.... ഞാനും കൂടി ഈ തൊഴിൽ ചെയ്യണമെന്നാ അമ്മയുടെ മനസ്സിൽ... നേർക്ക്നേരെ വരുമ്പോഴൊക്കെ അമ്മ എന്നോട്‌ അതിന്റെ ദേഷ്യം കാണിക്കാറുണ്ട്‌... വായിൽ തോന്നിയതൊക്കെ വിളിച്ചു പറയും... പത്തു പൈസ ഉണ്ടാക്കേണ്ട സമയത്ത്‌ കര മുഴുക്കെ തെണ്ടി നടക്കുവാണെന്നാ അമ്മയുടെ പരാതി... നിനക്കും ഒരമ്മയില്ലേടാ... എല്ലാ അമ്മമാരും ഇങ്ങനെയാണൊ ബിച്ചൂട്ടാ..?...എന്റെ അമ്മ മാത്രമെന്താടാ ഇങ്ങനെ..?’
      റീന വിതുമ്പി. അവളെ നേരിടാനാവാതെ ബിച്ചു പ്ളസ്റ്റിക് ബാഗു തുറന്ന്, റിക്കോർഡ്‌ ബുക്കുകൾ മറിച്ചു നോക്കി വെറുതെ ഇരുന്നു.
‘ആ പാലത്തിന്റെ അക്കരെയുള്ള വളവിൽ താമസിക്കുന്ന പ്രസാദിനെ അറിയില്ലെ നീ.... അമ്മയുടെ വകയിലൊരു കസിനാണയാൾ... അയാളാണിപ്പോ അമ്മയുടെ ഗാർഡിയൻ... മുറുക്കിച്ചുവപ്പിച്ച്‌ കാറിത്തുപ്പി കേറിവരും, പിന്നെ എന്തൊരു ഭരണമാണെന്നോ..? നോട്ടം കണ്ടാൽ തൊലി ഉരിഞ്ഞു പോകും..... ആ നശിച്ചവൻ പറയുന്നതേ അമ്മയിപ്പോൾ കേൾക്കൂ..... രണ്ടുപേരും ചേർന്ന്‌ എന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ട്‌... അയാളുടെ വീട്ടിൽ വീട്ടുപണിക്ക്‌ വിട്ടാൽ എന്നെ മെരുക്കിയെടുത്തു തരാം എന്ന്‌ അയാൾ കഴിഞ്ഞ ദിവസം അമ്മയോടു പറയുന്നതു ഞാൻ  കേട്ടു... അയാളങ്ങനെ പറഞ്ഞപ്പോൾ അമ്മ തലകുലുക്കി,കുലുങ്ങി ചിരിക്കുന്നതു കണ്ടപ്പോ ഞാൻ ശരിക്കും കരഞ്ഞു പോയെടാ... ഇങ്ങനെയുമുണ്ടോ അമ്മമാര്‌...... പറ ബിച്ചൂട്ടാ എങ്ങനെയാ ഈ നരകത്തിൽ നിന്നൊന്നു രക്ഷപ്പെടുകാ....ആരുടെയെങ്കിലും കൂടെ ഇറങ്ങി പോകാമെന്നൂച്ചാൽ ഇന്നത്തെ കാലത്ത്‌ ആരെയാ വിശ്വസിക്കുക...’
     ബിച്ചു നിസംഗനായി. റീന മുഖം പൊത്തി വിങ്ങിക്കരയുമ്പോൾ അവൻ മറ്റൊന്നും ചെയ്യാനില്ലാതെ റിക്കോർഡ് ബുക്കിന്റെ താളുകൾ മറിച്ചും, ചുടുകട്ടകളെണ്ണിയും ഇരുന്നു. പെട്ടെന്ന്‌ എവിടുന്നോ ഊർജം ലഭിച്ച മാതിരി അവൾ കണ്ണീർ തുടച്ച്‌, ബിച്ചുവിനെ പ്രതീക്ഷയോടെ നോക്കി എന്തോ ചോദിക്കുവാനാഞ്ഞ്‌, അവന്റെ കരം ഗ്രഹിച്ചു. ബിച്ചുവിനെ അടിമുടി ഞെട്ടിക്കുന്ന, ജീവിതത്തിൽ അന്നു വരെ നേരിട്ടിട്ടില്ലാത്ത ഒരു പ്രതിസന്ധിയിലേക്ക്‌ അവനേ കൊണ്ടെത്തിക്കുന്ന ചോദ്യത്തിലേക്ക്‌ റീന വന്ന നിമിഷങ്ങളായിരുന്നു പിന്നീട്‌.
‘ബിച്ചൂട്ടാ....’ ആ ചോദ്യത്തിനു മുന്നോടിയായി, മുഖമുയർത്താതെ, പതിഞ്ഞ ശബ്ദത്തിൽ റീന വിളിച്ചു. അവൾ ബിച്ചുവിന്റെ കരം സ്വതന്ത്രമാക്കി. മനസ്‌ കലുഷിതമാകുമ്പോൾ അവൾ പതിവായി ചെയ്യാറുള്ളതു പോലെ, എവിടുന്നൊ തപ്പിയെടുത്ത ഒരു ചെറിയ ചരടു കഷ്ണത്തിൽ തുടരെ കെട്ടുകൾ ഇട്ടാൻ തുടങ്ങി.
‘എന്താ ചേച്ചീ...?’ അവളുടേതിലും മൃദുവായ ശബ്ദത്തിൽ അവൻ അവൾക്ക്‌ വേണ്ടി കാതോർത്തു.
‘നിനക്കെന്നെ കല്യാണം കഴിക്കാമോ ബിച്ചൂട്ടാ..? ’
      ബിച്ചു ശരിക്കും ഞെട്ടി,സ്തബ്ദനായിപ്പോയി. അടിമുടി ചുരുങ്ങി വരുന്നതു പോലെ തോന്നി അവന്‌. അടിവയറ്റിൽ നിന്ന്‌ എന്തോ ഒന്ന്‌ കത്തിക്കാളി വന്ന്‌ നെഞ്ചിനടിയിൽ ഉരുണ്ട്‌ കൂടി മുഴച്ചു നിന്നു. അവന്റെ കൈകൾ മടിയിലിരുന്ന പ്ളസ്റ്റിക് ബാഗിന്മേൽ അവനറിയാതെ അമർത്തി തിരുമികൊണ്ടിരുന്നു.
‘ചേച്ചീ...’ അവന്റെ വിളി പതറി, അവളിലേക്കെത്താതെ വിറങ്ങലിച്ച്‌ ഒടുങ്ങി. എറെ നേരത്തിനു ശേഷം റീന മുഖമുയർത്തി, ബിച്ചുവിനെ നോക്കി.
‘എന്നെക്കാളും 5 വയസ്സിനിളയതാണ്‌ നീ എന്ന കാര്യം അറിയാതെയല്ല ഞാനതു നിന്നോടു ചോദിച്ചത്‌...നിന്നെ കല്യാണം കഴിക്കനുള്ള കൊതി കൊണ്ടുമല്ല...  ഞാൻ വലുതായതിൽ പിന്നെ എന്നോടു മോശമായി പെരുമാറാത്ത, മോശം കണ്ണുകൊണ്ട്‌ എന്നെ നോക്കാത്ത പുരുഷവർഗ്ഗത്തിൽ പെട്ട ഒരേയൊരാൾ നീ മാത്രമാണെന്നാണെനിക്കു തോന്നുന്നത്... എന്നെ രക്ഷിക്കാൻ ഞാൻ മറ്റൊരു വഴിയും കാണുന്നില്ല.... നിനക്കറിയാമോ എന്റമ്മയുടെ ഇടപാടുകാരിൽനിന്നും എന്നെ കാത്തുരക്ഷിക്കാൻ ഞാനിവിടുത്തെ തൊടികളിൽ ഓടിയ ദൂരം ചേർത്ത് വച്ചാൽ എനിക്ക് ഈ ഭൂമി ഒരു തവണയെങ്കിലും വലം വയ്ക്കാമായിരുന്നു....’ ഒഴുകിവന്ന കണ്ണീർ തുടച്ച്‌ ഒരു തെളിഞ്ഞ ചിരി ബിച്ചുവിനു സമ്മാനിക്കാൻ ശ്രമിക്കുന്നതിനിടയിൽ അവൾ വീണ്ടും തേങ്ങി.
‘പുരുഷവർഗം എന്നു പറഞ്ഞതിൽ എന്റച്ഛനുമുണ്ടോ ചേച്ചീ...? ’ സമനില തിരികെ കിട്ടിയപ്പോൾ അവൻ അവൾക്ക് നേരെ ഒരു കുസൃതി ചോദ്യമാരാഞ്ഞു.
‘നിന്റച്ഛൻ വീട്ടിലുള്ള സമയങ്ങളിൽ ഞാൻ അങ്ങോട്ടു വരാറില്ലല്ലോ...’
‘അപ്പോ അച്ഛനും ചേച്ചിയോട്‌.......?’ തിളച്ചുവന്ന ആകാംഷ പുറത്ത് കാണിക്കാതെ അവൻ ചോദ്യരൂപത്തിൽ റീനയേ നോക്കിയിരുന്നു.
‘ഒരിക്കൽ... ഒരു തവണ... ഒരു ശ്രമമുണ്ടായി.. അതിൽ അദ്ദേഹത്തെ തെറ്റുപറഞ്ഞിട്ടെന്തിനാ..?. അദ്ധ്യാപകന്റെ മകൻ അദ്ധ്യാപകനാകുന്നതു പോലെ വേശ്യയുടെ മകളെ ഭാവി വേശ്യയായി കാണാനല്ലേ എല്ലാവർക്കുമിഷ്ടം...‘ റീനയുടെ കണ്ണുകളിൽ പ്രതിക്ഷേധത്തിന്റെ അഗ്നി ഇരമ്പിയാർക്കുന്നതവൻ കണ്ടു.
     ഇരു നിറത്തിൽ, ജീവനോടെ കൊത്തിവയ്ക്കപ്പെട്ട ആ സൗന്ദര്യത്തിടമ്പിനെ ബിച്ചു ഗൂഡമായി ഒരു നിമിഷം  ഉഴിഞ്ഞു നോക്കി. അച്ഛനെ തെറ്റു പറയാൻ അവനും തോന്നിയില്ല. ഏതു സൗന്ദര്യാരാധകനും കണ്ണിനു വിരുന്നായിരുന്നു ആ മേനിയഴക്‌. അവളുടെ അഴകൊത്ത മാറിടവും ശരീരത്തിന്റെ നിമ്നോന്നതങ്ങളും കൊതിയോടെ രഹസ്യമായി ആസ്വദിച്ചിരുന്ന നിമിഷങ്ങളേയോർത്ത്‌ ബിച്ചു പശ്ചാത്തപിച്ചു. തന്റേതും ഒരു ചീത്ത കണ്ണാണെന്നു അവളോടു വിളിച്ചുപറയണമെന്നു തോന്നി അവന്‌. ഒരു വേശ്യയുടെ മകൾക്ക്‌ സൗന്ദര്യം നല്കുക വഴി ദൈവം അവളോട്‌ മഹാപാതകം ചെയ്തതായി ബിച്ചുവിന്‌ തോന്നാതിരുന്നില്ല.
’നീയെന്തടാ ആലോചിക്കുന്നത്‌...? നിന്റെച്ചനേക്കുറിച്ചു പറഞ്ഞതു നിനക്കു വിഷമമായോ..? ‘
’അങ്ങനെ ചോദിച്ചാൽ... ആയി.... അച്ഛൻ എന്റെ മനസിൽ ഇങ്ങനൊന്നുമായിരുന്നില്ല.. ഈ നിമിഷം വരെ...‘
’ഞാനൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല... എന്റവസ്ഥ നിന്നോടു പറഞ്ഞന്നേയുള്ളു... എന്തായാലും ശരീരം വിറ്റു ജീവിക്കാൻ ഞാൻ ഒരുക്കമല്ല ബിച്ചൂട്ടാ.... അങ്ങനെ വന്നാൽ ഞാൻ എങ്ങോട്ടെങ്കിലും ഇറങ്ങി പോകത്തേയുള്ളൂ...‘ അവളുടെ വാക്കുകളിൽ ദൃഢനിശ്ചയം സ്പുരിച്ചു.
’എവിടെ പോകുന്ന കാര്യാടീ പറേന്നത്‌....?‘ റീനയുടെ അമ്മ വരവറിയിച്ചു.
മുറുക്കിതുപ്പി,കൊഴുത്തുരുണ്ട അവയവഭാഗങ്ങൾ പുറമേ പ്രദർശിപ്പിച്ച്‌ വെളുത്ത്‌ തടിച്ച പെണ്ണൊരുത്തി ബിച്ചുവിന്റെ മുൻപിലേക്കെത്തി,കിതച്ചുനിന്നു. അവരുടെ നെറ്റിത്തടവും കക്ഷവും വിയർപ്പിൽ കുളിച്ചിരുന്നു. രാവിലെ പൂശിയ സ്പ്രേയുടേയും വിയർപ്പിന്റെയും ഗന്ധം ഒന്നു ചേർന്ന് മുറിയാകെ നിറഞ്ഞു പരന്നു. വേശ്യകളുടെ മുഖമുദ്രയായ ചുവന്ന ബ്ളൗസും,വലിയ വട്ട പൊട്ടും അവരിൽ ഒരിക്കലും അവൻ കണ്ടിരുന്നില്ല. എന്നിരുന്നാലും ഒറ്റനോട്ടത്തിൽ തന്നെ ഒരു ’വശപ്പിശക്‌‘ അവരിൽ ദൃശ്യമായിരുന്നു. അവരെ കാണുമ്പോഴൊക്കെ ശ്രദ്ധിക്കാറുള്ള മാറിടവും,ചുവന്നു തടിച്ച ചുണ്ടുകളും കറുത്ത പാടുകൾ വീണു ചുളിഞ്ഞു തുടങ്ങിയ കൺതടങ്ങളും ബിച്ചു അപ്പോഴും ശ്രദ്ധിക്കാതിരുന്നില്ല.
’അല്ല ഇതാര്‌...ബിച്ചുകുട്ടനോ.....? ‘ ഇരുവരേയും അർത്ഥഗർഭമായി നോക്കി അവർ അകത്തേക്ക്‌ പോകാൻ ഭാവിച്ചു.
’ടീ...അക്കരേന്ന്‌ പ്രസാദണ്ണൻ വന്നിരുന്നോടീ...?‘
’എനിക്കറിയില്ല...‘ റീന പരുഷമായി പറഞ്ഞു.
’ഇന്ന്‌ വൈകിട്ട്‌  പ്രസാദണ്ണന്റെ കൂടെ ഒന്നു രണ്ടുപേർ വരുന്നുണ്ട്‌....രാഷ്ട്രീയത്തിലൊക്കെ വല്ല്യ പിടിപാടുള്ള പണചാക്കുകളാ...‘ പറയുന്നതിനിടയിൽ അവർ റീനയെ അടിമുടി നോക്കുന്നതു കണ്ടു. ‘പിടിപാട്’,‘പണച്ചാക്ക് ’ എന്നി വാക്കുകൾക്ക് ആ സ്ത്രീ കൊടുത്ത ഊന്നൽ ബിച്ചു പ്രത്യേകം ശ്രദ്ധിക്കാതിരുന്നില്ല. വൃത്തികെട്ട തള്ള...! ബിച്ചു മനസിൽ പറഞ്ഞു.
‘എന്തൊരു കോലമാടീ ഇത്‌... പോയി കുളിച്ചൊന്നു വൃത്തിയായിക്കൂടെ നിനക്ക്‌.... അതെങ്ങിനാ വീട്ടിലാരുടെയെങ്കിലും തലവെട്ടം കണ്ടാലുടനെ കര മുഴുക്കെ തെണ്ടാൻ പോക്കല്ലെ പരിപാടി....’ സാരി എടുത്തുകുത്തി വെളുത്ത, മടക്കുകൾ വീണ വയർ പുറത്ത്‌ കാട്ടി, പിറുപിറുത്തുകൊണ്ട് അവർ അടുക്കളയിലേക്ക്‌ പോകുന്നതു കണ്ടു.
‘ഞാൻ പോകട്ടെ ചേച്ചി...’ ബിച്ചു റിക്കോർഡ്‌ ബുക്കുകളുമായി എഴുന്നേല്ക്കുമ്പോൾ റീന അവനെ തോളിൽ പിടിച്ച്‌ തന്നിലേക്ക്‌ തിരിച്ച്‌ നിർത്തി.
‘ഞാൻ പറഞ്ഞതൊന്നും നീ മനസിൽ വയ്ക്കണ്ട.... റിക്കോർഡുകൾ കൊണ്ടു പോകണ്ട... ബയോളജിയുടേത്‌ ഇന്നു രാത്രി ഞാൻ എങ്ങനെങ്കിലും തീർത്ത്‌ വയ്ക്കാം.. പോരെ...’ അവൾ റിക്കോർഡുകൾ തിരികെ വാങ്ങുമ്പോൾ അവന്റെ മനസിന്റെ ഭാരം കുറഞ്ഞുവരുന്നതായി തോന്നി അവന്‌.
‘അതു മതി ചേച്ചീ... ഇങ്ങനൊക്കെയായ സ്ഥിതിക്ക്‌ ചേച്ചി ഇനി ഒരിക്കലും എന്റെ വീട്ടിലേക്ക്‌ വരേണ്ട.... എന്റച്ഛൻ മൂലം ചേച്ചിക്കൊരു ദോഷമുണ്ടായാൽ എനിക്കതു സഹിക്കാൻ കഴിയില്ല.......’  അവൾ മൃദുവായി അവനെ നോക്കി പുഞ്ചിരിച്ചു. ബിച്ചു മുഖം കുനിച്ചു.  അവളുടെ ചിരി അവൻ അത്രയും നാൾ കൊണ്ടു നടന്ന ആത്മാഭിമാനത്തിനു നേരെയുള്ള അവഹേളനമായിട്ടാണ്‌ അവനപ്പോള്‍ തോന്നിയത്‌.
    വീടിന്റെ പൂമുഖത്തെത്തി അവൻ തിരിഞ്ഞു നിന്നു. അവൾ പുറകെ വരുവാൻ കാത്തു.
‘ഞാൻ നാളെ കോളേജിലേക്ക്‌ പോകുന്ന വഴി ഇതിലെ വരട്ടെ..ചേച്ചീ...? ബുക്കുകൾ അപ്പോഴേക്കും തീത്തു വയ്ക്കുമോ..? ’
‘ ഇന്ന്‌ ഉറങ്ങാതിരുന്ന്‌ വരച്ച്‌ തീർക്കാം പോരെ..? ’ അവൻ കൃതജ്ഞത നിറഞ്ഞ പുഞ്ചിരി റീനയ്ക്ക്‌ നല്കി മുറ്റത്തേക്കിറങ്ങി. റീന അകത്തേക്ക് പോകുമ്പോൾ പിന്തിരിഞ്ഞു നോക്കാതിരിക്കാൻ അവനു കഴിഞ്ഞില്ല. അവളുടെ പിന്നഴക് ഒരിക്കൽ കൂടി സ്വയമറിയാതെ ആസ്വദിച്ചു കൊണ്ടവൻ മൊട്ടകുന്നിറങ്ങി.
     പിറ്റേന്ന്‌ കോളേജിലേക്ക്‌ പുറപ്പെടുന്നത്‌ അരമണിക്കൂർ നേരത്തേയാക്കി അവൻ. ഉറക്കച്ചടവ്‌ അവന്റെ കൺപോളകൾക്ക്‌ കനം നല്കിയിരുന്നു. റീനയുടെ ചോദ്യം മനസിൽ ഒരു കനലായി നീറിപ്പിടയുകയായിരുന്നു, രാത്രി മുഴുവൻ. പുലർച്ചെ മാത്രമാണ്‌ അല്പ്പം ഉറങ്ങാനായത്‌. പ്രേമം വിഷയമാക്കിയ സിനിമകളിൽ കാണൂന്നതു പോലെ റ്റേബിൾ ലാമ്പ് ഓണാക്കിയും ഓഫാക്കിയും മേശമേൽ കമഴ്ന്നു കിടക്കുന്നതിനു പകരം, റീനയുടെ ഓർമ്മകൾ തലോലിച്ച് റ്റ്യൂബ് വെട്ടത്തിലേക്ക് കണ്മിഴിച്ച് കിടക്കനാണ്‌ അവൻ തലേന്നു രാത്രിയിൽ ഇഷ്ടപ്പെട്ടത്...  കൈവന്ന അവസരം... റീനയെന്ന സുന്ദരിപ്പെണ്ണിനെ സ്വന്തമാക്കനുള്ള വഴികൾ തേടുകയായിരുന്നു അവന്റെ മനസ്സ്‌. കഴിഞ്ഞ രാത്രിയിൽ, റീനയോട്‌ അതുവരെ തോന്നിയ ഗൂഢവികാരങ്ങളെല്ലാം മറനീക്കി പുറത്ത്‌ വരുന്നത്‌ തെല്ലു ലജ്ജയോടെ അവൻ തിരിച്ചറിഞ്ഞു. അഞ്ചു വയസിന്റെ പ്രായക്കൂടുതൽ... അതൊരു തടസമല്ലെന്ന്‌ മനസിനെ പറഞ്ഞു പഠിപ്പിക്കുന്ന ശ്രമത്തിലായിരുന്നു ബിച്ചു. റീനയുമായി എങ്ങോട്ടെങ്കിലും ഓടിപ്പോയി, ആരും കണ്ടു പിടിക്കാത്ത ഒരു സുന്ദരലോകത്ത്‌ അവളുടെ സൗന്ദര്യത്തിൽ അലിഞ്ഞുറങ്ങിയുണരാൻ അവന്റെ മനസ്‌ വെമ്പൽ കൊണ്ടു.
     റീനയെ സ്വപ്നം കാണുന്നതു തുടർന്നു കൊണ്ടാണ്‌ അവൻ അന്നേദിനം കോളേജിലേക്ക് പുറപ്പെട്ടത്....
‘എവിടേയ്ക്കാ നേരത്തേ..? ’ കാലുകൾ ചാരുപടിയിൽ ഉയർത്തി വച്ച്, പൂമുഖത്ത്‌ പത്രവായനിലായിരുന്ന അച്ഛന്റെ ചോദ്യം അവൻ കേട്ടതായി തോന്നിയില്ല. അച്ഛന്റെ ശബ്ദം അവനിലുയർത്തിയ പുശ്ചഭാവം തെല്ലുനേരം അവന്റെ മുഖത്ത് തങ്ങി മറഞ്ഞില്ലാതാകുന്നതു കണ്ടു. അപൂർവമായി മാത്രം ചിരിച്ചു കണ്ടിട്ടുള്ള ഇരുനിറത്തിലുള്ള ആ സുന്ദരിയെ ചുറ്റിപ്പറ്റിയുള്ള ചിന്തകളിൽ നിന്നുണരാൻ പര്യാപ്തമായിരുന്നില്ല അച്ഛന്റെ ശബ്ദം.
‘നീയിന്നലെ ഉറങ്ങാതിരുന്ന്‌ എന്തു ചെയ്യുകയായിരുന്നൂടാ..? രാത്രി മുഴുവൻ നിന്റെ മുറിയിൽ വെളിച്ചമുണ്ടായിരുന്നല്ലോ...’
    ഒരു മറുപടി അവനിൽ നിന്ന്‌ വന്നില്ല. തന്നെ പിന്തുടരുന്ന അച്ഛന്റെ കണ്ണുകളെ അവഗണിച്ച്‌ അവൻ പടികളിറങ്ങി.
‘നിന്റെ മോനിതെന്താടീ പറ്റിയത്‌... ദേ വെളിവുകെട്ടിറങ്ങി പോകുന്നു...’ അമ്മയോടുള്ള അച്ചന്റെ മുന്നറിയിപ്പ്‌ പുറകിൽ മുഴങ്ങി.
‘നിന്റെ മോന്‌ ഈയിടെയായി ചില മാറ്റങ്ങളൊക്കെയുണ്ട് കേട്ടോ... ഒരു ശ്രദ്ധയൊക്കെ ഉള്ളത് നല്ലതാണ്‌ ....’ പിന്നിൽ അച്ഛന്റെ ശബ്ദം നേർത്ത്നേർത്ത് വന്നു.
    പതിവായി നടക്കാറുള്ള മൺ വഴിയിൽ പതിവിലും തിരക്കായിരുന്നു. അടക്കി സംസാരിച്ചു കൊണ്ട്, ദൃതിയിൽ ആളുകൾ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുകൊണ്ടിരുന്നു. പൊടിപറത്തി ഏതാനും വാഹനങ്ങൾ കടന്നു പോയി, ഒപ്പം ഒരു പോലീസ്‌ ജീപ്പും. റീനയുടെ വീടിനടുത്തെത്തുമ്പോൾ നിറഞ്ഞ പുരുഷാരത്തിനു നടുവിലേക്കണ്‌ അവൻ എത്തിപ്പെട്ടത്‌. എന്താണിവിടെ ഇത്ര ആൾകൂട്ടം......? ബിച്ചു തെല്ലു ശങ്കിച്ചു നിന്നു. മരകമ്പുകളിൽ തീർത്ത വേലി കടക്കുമ്പോൾ അച്ചന്റെ സുഹൃത്തായ പോലീസുകാരൻ വാസുവേട്ടനെ കണ്ടു. ഷൂവും,കാക്കി പാന്റ്സും, ചുവന്ന ടീ ഷർടും ധരിച്ച് പാതി പോലീസ് വേഷത്തിലായിരുന്നു വാസുവേട്ടൻ. പതിവായി കാണുന്ന ഗൗരവഭാവത്തിനു പകരം മുഖം ചുളിഞ്ഞ് ദൈന്യതായാർന്ന് കാണപ്പെട്ടു അദ്ദേഹം.
‘എന്താ വസുവേട്ടാ...’ ബിച്ചുവിന്റെ ചോദ്യത്തിനു പിന്നാലെ വാസുവേട്ടൻ ചെറുതായി ഞെട്ടുന്നതു കണ്ടു.
‘ങേ...ബിച്ചൂട്ടനോ.. ഇങ്ങു വന്നേ പറയട്ടെ....’  വാസുവേട്ടൻ അവനെ ബലമായി ആളൊഴിഞ്ഞ കോണിലേക്ക്‌ കോണ്ടു പോയി.
‘എന്താ വസുവേട്ടാ പ്രശ്നം...’  ബിച്ചുവിന്റെ ഹൃദയം മിടിക്കാൻ തുടങ്ങി.
‘നീയിന്നലെ ഇവിടെ വന്നിരുന്നോ...? ’
‘വന്നിരുന്നു...’ വാസുവേട്ടൻ ഒന്നിരുത്തി മൂളി.
‘ആ പെൺകൊച്ചില്ലേ..റീന... അവളേ ഇന്നലെ ആരോ തട്ടി.!... മർഡർ.... ക്രൂവൽ റേപ്പും നടന്നിട്ടുണ്ട്‌... അവ്ടേ തള്ളയുണ്ടല്ലോ ആ എരണം കെട്ടവൾ... അവൾ മിസ്സിങ്ങാണ്‌....’
     ബിച്ചു ഞെട്ടിത്തരിച്ചു വാസുവേട്ടനെ നോക്കി,അസ്തപ്രജ്ഞനായി.
‘വാസുവേട്ടാ...എനിക്കൊന്നും അറിയില്ല.....’ ബിച്ചു കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.
‘അതെനിക്കറിയാം... ഒരു കീറിപ്പറിഞ്ഞ റിക്കോർഡ്‌ ബുക്കോ മറ്റോ എസ്‌.ഐ യുടെ കയ്യിലുണ്ട്‌. നിന്റെ പേരാണതിൽ എഴുതിയിരിക്കുന്നതെന്ന് ആരോ അദ്ദേഹത്തോട് പറയുന്നതു കേട്ടു. നിന്നെ അന്വേഷിച്ച്‌ നിന്റെ വീട്ടിലേക്ക്‌ സ്റ്റേഷനീന്ന്‌ ആളു പോയിട്ടുണ്ട്‌... ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ ഉള്ള വിവരങ്ങൾ സത്യസന്ധമായേ പറയാവൂ...‘
    ശരീരം തളരുന്നതു പോലെ തോന്നി ബിച്ചുവിന്‌. ഭയം മനസ്സിനെ കീഴടക്കുന്നതിനിടയിൽ, ഒരു ആശ്രയത്തിനായി അവൻ വാസുവേട്ടനെ ദൈന്യതയോടെ നോക്കി. ലോകത്തെമുഴുവന്‍  ഭയാക്രാന്തയായി നോക്കി കൊണ്ട് ഒരു ആശ്രയത്തിനായി വിളറിപിടിച്ചോടുന്ന റീനയുടെ ദയനീയ ചിത്രം അവന്റെ ചിന്തകളെ ബീഭൽസമാക്കി.
’വാസുവേട്ടാ ...എനിക്ക്‌ ചേച്ചിയേ ഒന്നു കാണാൻ പറ്റ്വോ...?
‘വേണ്ട വേണ്ട... നീ കണ്ടാൽ ചിലപ്പോൾ പേടിക്കും... അവ്ൾടെ ശരീരമെല്ലാം കീറിപ്പറിച്ച്‌ നാശമാക്കിയിട്ടുണ്ട്‌... ഫുൾ നേയ്ക്കടാണ്‌... മാത്രമല്ല... നീയിപ്പോൾ  പോലീസ്‌ സംശയിക്കുന്ന ഒരാളുമാണ്‌ ’
     തനിക്ക്‌ ചുറ്റും സംഭവിക്കുന്നതിനേപ്പറ്റി ഒരെത്തും പിടിയും കിട്ടാത്തതുപോലെ ബിച്ചു നിന്നു. ജീവിതം കൈപ്പിടിയിൽനിന്നകന്നു പോകുന്നതു നോക്കി പ്രജ്ഞയറ്റ്‌ അവൻ ആൾകൂട്ടത്തിനിടയിൽ ഏകനായി. ശരീരം തളരുകയാണോ.?  ചുറ്റും കൂരിരുൾ ബാധിക്കുകയാണ്‌.. എങ്ങും പുകഞ്ഞു കത്തുന്നതു പോലെ......'അമ്മേ'....അവന്റെ ഉള്ളിൽ ഉയർന്ന് പൊങ്ങിയ ആർത്തനാദം  ഉള്ളിൽതന്നെ ഒടുങ്ങി. പൂഴിമണ്ണിന്റെ മണം മൂക്കിൽ നിറഞ്ഞ് സിരകളിൽ പടർന്ന് പിടിക്കുന്നതിനിടയില്‍ അവൻ ബോധശൂന്യനായി.

അന്നൂസ്

82 comments:

  1. അന്നൂൂസ് എന്താ പറയാ ശരിക്ക്കും ഞെട്ടിച്ചു ശരിക്കും ശരിക്കും ഇത് ഒരു മാസ്റ്റർ പീസ് തന്നെ കൂടുതൽ ഒന്നും പറയാനില്ല ട്വിസ്റ്റ്‌ ആ കരിയില പോലും കാലിന്റെ അടിയിലെ അതി മനോഹരം അനൂൂസ് അതി മനോഹരം

    ReplyDelete
    Replies
    1. പ്രിയ മണിയങ്കാലാ,
      താങ്കളുടെ ഈ കമന്റ് ഒരവാർഡ് തന്നെ...!

      Delete
  2. Replies
    1. പ്രിയ അഭീ,
      ഇഷ്ട്ടപെടാത്തതു കൊണ്ടാണോ ഒരു ചിരിയിൽ ഒതുക്കിയത്..?

      Delete
  3. ലൈംഗീകതയോടുള്ള മനുഷ്യന്റെ ചിന്തകള്‍ക്ക് ഒരു പരിധി വരെ മനുഷ്യന്‍ വസ്ത്രം ഉപയോഗിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ചില അടക്കിപ്പിടിക്കലുകള്‍ തുടര്‍ന്നു പോന്നുകൊണ്ടിരുന്നു എന്ന് വേണം കരുതാന്‍. ആ അടക്കിപ്പിടിക്കലുകള്‍ പെരുകിപ്പെരുകി ഉയര്‍ന്ന അവസ്ഥയിലാണിപ്പോള്‍, പ്രത്യേകിച്ചും നമ്മുടെ സംസ്ക്കാരവുമായി ലൈംഗീകതയെ ദൃഡമായി ബന്ധപ്പെടുത്തി കാണുമ്പോള്‍. കഥാനായകന് പോലും അതില്‍ നിന്ന് മോചനം ഇല്ലെന്നു വരുമ്പോള്‍ കാര്യമായ എന്തോ കാണാക്കാഴ്ചകള്‍ മനുഷ്യനില്‍ വേരുറച്ചിരിക്കുന്നു. ഓരോ വ്യക്തിയിലും ഇത്തരം ചിന്തകള്‍ എന്ന കാഴ്ച്ചക്കപ്പുറത്തെക്ക് പോതുവായ എന്തോ കാരണം എന്നതിലേക്ക് ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന് തോന്നുന്നു.

    ഇത്തരത്തിലാണ് ഞാനീ കഥയെ വായിച്ചത്. സാധാരണ കേള്‍ക്കുന്ന വിഷയങ്ങള്‍ ആണെങ്കിലും കഥാനായകന്റെ മാനസിക അവസ്ഥ ഈ കഥയെ മികവുറ്റതാക്കി എന്നാണ് എനിക്കനുഭവപ്പെട്ടത്‌.

    അങ്ങിനെയൊന്നും ചിന്തിക്കരുതെന്നു പോലും നായകന്‍ ചിന്തിക്കുമ്പോഴും അതിനു കഴിയാതെ വരുന്ന മനസ്സിന്റെ കൊതിയുടെ കാരണങ്ങള്‍ വളരെ നിസ്സാരമാക്കി മാനസികവിഭ്രാന്തി എന്നൊക്കെ ചുരുക്കിക്കാണാതെ ചിന്തിക്കാന്‍ സമൂഹത്തിനു സാധിക്കട്ടെ.

    കഥ ഇഷ്ടപ്പെട്ടു.

    ReplyDelete
    Replies
    1. കഥയുടെ ആഴങ്ങളിൽ നിന്നുകൊണ്ടുള്ള ഈ വിലയിരുത്തൽ അങ്ങേയറ്റം പ്രോത്സാഹനമാണെന്നു പ്രിയ റാംജിയേട്ടനെ അറിയിക്കട്ടെ...സന്തോഷം..!

      Delete
    2. very nicely reviewed....

      Delete
  4. നായികയുടെ മേനിയഴകുകളില്‍ നായകന്‍റെ ചിന്തകള്‍ക്ക്‌ കടിഞ്ഞാണ്‍ നഷ്ടമാവുന്നു. ഒരു കുട്ടിയുടെ മനസ്സ് പോലും ലൈംഗിക ത്രുഷ്ണകല്ക് അടിപ്പിപ്പെടുന്ന ഇന്നത്തെ കാലത്ത് സദാചാര സങ്കല്‍പ്പങ്ങള്‍ വെറും ഉപരിപ്ലവമായ കാട്ടിക്കൊട്ടലുക്ല്‍ ആയി മാറുന്നു.. നല്ല കഥ.

    ReplyDelete
    Replies
    1. വിലയേറിയ അഭിപ്രായത്തിനോടുള്ള ആദരവ് അറിയിക്കട്ടെ, ഉദയപ്രഭൻ ചേട്ടാ


      Delete
  5. വിദ്യാസമ്പന്നയും,മനസ്സില്‍ സാംസ്കാരികമായ ഔന്നത്യം പുലര്‍ത്തുന്നവളുമായ
    യുവതിയുടെ ദുരന്തം നൊമ്പരമുണര്‍ത്തുന്നതായി.......
    സ്വന്തം സുഖസൌകര്യങ്ങള്‍ക്കായി എന്തു ഹീനകൃത്യത്തിനും തയ്യാറാകുന്നവര്‍.
    സദ് മൂല്യങ്ങളെ തൃണവല്‍ക്കരിക്കുന്നവര്‍........................................
    നന്നായി എഴുതി
    ആശംസകള്‍

    ReplyDelete
    Replies
    1. കമന്റിലൂടെ വരുന്ന ഈ നിറസാന്നിധ്യം ഏറെ ഊർജ്ജം പകർന്നു തരുന്നു എന്ന് പ്രിയ തങ്കപ്പൻ ചേട്ടനെ അറിയിക്കട്ടെ

      Delete
  6. കഥ ഇഷ്ട്ടപ്പെട്ടു.... അപ്രതീക്ഷിതമായ ക്ലൈമാക്സ്...നന്നായിരിക്കുന്നു.ആശംസകള്‍

    ReplyDelete
    Replies
    1. പ്രിയ ഹബീബ് റഹ്മാൻ, വീണ്ടും ബ്ളോഗിലേക്ക് വന്നതിലുള്ള സന്തോഷം പങ്കു വയ്ക്കട്ടെ

      Delete
  7. കഥാവസാനം മനോഹരമാക്കി അവസാനിപ്പിച്ചു, എങ്കിലും കഥയില്‍ പലയിടത്തും അമിതവര്‍ണ്ണന കഥയുടെ ശോഭകെടുത്തിയോ എന്ന് സംശയം, കഥാനായകന്‍ നായികയുടെ ശരീരത്തെ മാത്രംമോഹിച്ചു ഉടലെടുക്കുന്ന ഒരു ഇഷ്ടം ആയിട്ടാണ് വായനക്കാരില്‍ ഉണ്ടാക്കുന്നത് .അത് കൊണ്ട് അതൊരു പൈങ്കിളിയിലേക്ക് വഴിമാറി പോവുന്നു.പ്രണയം എന്നാല്‍ കേവലം ശരീര സ്നേഹം മാത്രമല്ലല്ലോ ...( എന്‍റെ വായനയില്‍ തോന്നിയത് പറയാന്‍ സ്വാതന്ത്രം ഉണ്ടെന്ന അഹങ്കാരത്തില്‍ പറഞ്ഞു എന്നെ ഉള്ളുകേട്ടോ )

    ReplyDelete
    Replies
    1. എഴുതപ്പെടുന്ന കഥയ്ക്ക് മേല്‍ അഭിപ്രായം പറയാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം അതിന്‍റെ വായനക്കാരനു മാത്രമുള്ളതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. താങ്കള്‍ എനിക്ക് പിടിപ്പതു പണി ആണുണ്ടാക്കി വച്ചിരിക്കുന്നതെന്നറിയിക്കട്ടെ... ഇനി ഈ അഭിപ്രായത്തെ ചുറ്റിപ്പറ്റിയാകും എന്‍റെ ചിന്തകള്‍ മുഴുവന്‍.........

      Delete
  8. ഫൈസൽ ബാബു മുകളീൽ പറഞ്ഞത് പോലെ കഥാവസാനം മനോഹരമാക്കി.
    കൊള്ളാം ഇഷ്ടപ്പെട്ടു. അവതരണം നന്നായിട്ടുണ്ട്.

    ReplyDelete
    Replies
    1. വാക്ക് പാലിച്ചതിനുള്ള സന്തോഷം അറിയിക്കട്ടെ....ഓപ്പന്‍ സ്നേഹവും

      Delete
  9. വേശ്യയുടെ മകളായിട്ടും നന്നായി ജീവിക്കാൻ കൊതിച്ച ഒരു പെൺകുട്ടിയുടെ സ്വപ്നങ്ങളെ നിഷ്ക്കരുണം തല്ലിക്കെടുത്തി കൊന്നു കൊലവിളിച്ച കഥാകൃത്തിന്റെ തീരുമാനത്തോട് എന്തോ, യോജിക്കാനാവുന്നില്ല.
    ഒരു ജീവിതം കൊടുക്കുകാന്നൊക്കെ പറയുന്നത് നിസ്സാരമായ കാര്യമല്ല, അത് കഥയിലാണെങ്കിൽ പോലും. പക്ഷേ, കൊന്നു കൊല വിളിക്കാൻ വളരെ എളുപ്പം, അത് ജീവിതത്തിലാണെങ്കിൽ പോലും...!
    കഥ നന്നായിരിക്കുന്നു.
    ആശംസകൾ...

    ReplyDelete
    Replies
    1. തീര്ച്ചയായും അഭിപ്രായത്തോട് യോജിക്കുന്നു....ഇത് പോലെ ജീവിക്കാന്‍ കൊതിച്ച് എരിഞ്ഞു തീരുന്ന ഒരു പാട് ജന്മങ്ങളുണ്ട് ,നമുക്കിടയില്‍ ...........ബ്ലോഗിലേക്ക് വന്നതിലുള്ള സന്തോഷം ഒപ്പം അറിയിക്കട്ടെ ,പ്രിയ വി കെ സാര്‍....

      Delete
  10. പരിചിതമായ കഥാപരിസരത്തിൽ നിന്നും വായനക്കാരൻ പിന്നെ ചികയുന്നത് വായനാനുഭവമാണ്. അമിതമായ വർണനകൾ അതിനെ മുഷിപ്പിക്കും. കഥാനായികയുടെ ശാരീരികവർണനകൾ കഥാനായകന്റെ വീഷണത്തിലൂടെ പലപ്രാവശ്യം പറയുന്നത് തന്നെ ഉദാഹരണം. കഥയുടെ ഒഴുക്കും കഥ അവസാനിപ്പിച്ച് രീതിയും ഇഷ്ടമായി. ആശംസകൾ..

    ReplyDelete
    Replies
    1. അശ്ലീലതയുടെ കാര്യത്തില്‍ ഇതിലെ നായകനേക്കാള്‍ എത്രയോ മുന്‍പോട്ടു പോയിരിക്കുന്നു നമ്മുടെ കുട്ടികള്‍...സഹപാഠിയായ വിദ്ധ്യാര്‍ത്ഥിനിയേ ഭോഗിച്ച ശേഷം തീ കൊളുത്തി കൊല്ലുന്നത്‌ വരെയെത്തി കാലഘട്ടം..! ഏതൊരു സ്ത്രീയെയും സെക്സിന്റെ കണ്ണാടിയിലൂടെയാണ് യുവതലമുറ നോക്കുന്നത് തന്നെ.....അത് പറഞ്ഞു ഫലിപ്പിക്കുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് ശാരീരികവര്‍ണനകളുടെ കടന്നു വരവ്.......അമിതമായെങ്കില്‍ പ്രിയ വായനക്കാരോട് ക്ഷമാപണം....

      Delete
  11. ആദ്യാവസാനം ഒരു ഒഴുക്കുണ്ട് കഥയ്ക്ക്‌ - ഇനിയും നന്നാക്കാന്‍ ആയേക്കും എന്ന് തോന്നുന്നു.. അവസാനത്തില്‍ എന്തോ ഒരു പന്തികേട് കാത്തിരിക്കുന്നതായി തോന്നി :(
    കഥാനായകന്റെ ചിന്തയിലാണ് കഥയുടെ ഒരു "turn on " എന്ന് തോന്നുന്നു..
    ആശംസകള്‍ ട്ടാ

    ReplyDelete
    Replies
    1. ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ ഈ കഥ പോസ്റ്റ്‌ ചെയ്തതിനും ബ്ലോഗിലേക്ക് വന്ന്‍ കമന്റിയതിനും പ്രദീപ്ചേട്ടനെ ബ്ലോഗിലേക്ക് കൊണ്ടുവന്നതിനും.....എല്ലാത്തിനുമുള്ള സ്നേഹം അറിയിക്കട്ടെ.....!

      Delete
  12. മനോഹരമായ കഥ, വായന തുടങ്ങി മുന്നോട്ടു പോകുമ്പോൾ തന്നെ ഒരുപെൺകുട്ടിയുടെ ദയനീയ അവസ്ഥ വരച്ചിടുന്നതിൽ കഥാകൃത്ത് വിജയിച്ചിട്ടുണ്ട് എന്നാണെനിക്കു തോന്നുന്നത്. ഇത്തരം വീടുകളിലെ കുട്ടികളുടെ അവസ്ഥ ഏതാണ്ടിങ്ങനെയൊക്കെ തന്നെയായിരിക്കും. എൻറെ വീടിൻറെ അടുത്ത് എൻറെ ഒരു സുഹൃത്തിന് ഇത്തരം അനുഭവമുണ്ടായിട്ട് അവൻ വീടു വിട്ടിറങ്ങിപോയി അതിൻറെ പശ്ചാത്തലത്തിൽ നിന്ന് വായിക്കുമ്പോൾ നായികയുടെ നിസ്സഹായവസ്ഥ ശരിക്കും മനസ്സിൽ പതിയുന്നു. സുഹൃത്തും നാട്ടുകാരും എല്ലാവരും അവളുടെ മേനിയഴകിൽ മാത്രം ശ്രദ്ധ പതിപ്പിക്കുന്നു,

    ഞാനടക്കമുള്ള പുരുഷന്മാർക്ക് സ്ത്രീകൾ ഉപകരണമായി മാറുന്ന പുതിയ കാലഘട്ടത്തിൽ ഇത്തരം കൊച്ചുവേദനകൾക്ക് യാതൊരു പ്രാധാന്യവുമില്ലെന്നറിയാമെങ്കിലും, മൊബൈൽഫോണുകളിൽ അപ്ലോഡ് ചെയ്യപ്പെടുന്ന മല്ലു വീഡിയോകളിൽ ഒന്നെങ്കിലും കുറയാൻ വേണ്ടി പരിശ്രമിക്കാം, ഓരോ പെൺകുട്ടിയിലും ഒരു സഹോദരിയെ കൂടി കാണാൻ, ഒരമ്മയെ കാണാൻ ശ്രമിച്ചെങ്കിൽ.....

    ReplyDelete
    Replies
    1. ദാ ഇപ്പോ കാഴ്ചക്കാരനും......സ്നേഹം അറിയിക്കട്ടെ.....!!

      Delete
  13. കഥ ഇഷ്ടപ്പെട്ടു.

    വേശ്യയായ സ്ത്രീയുടെ മകളും അവളുടെ കൊല്ലപ്പെടലും പഴകിയ വിഷയമാണ്. പക്ഷേ എഴുത്തുകാരൻ അവളെ സമീപിക്കുന്ന കൗമാരക്കാരനിലൂടെ കഥ പറഞ്ഞ് കഥ പുതുമയുള്ളതാക്കി തീർക്കുന്നു.
    കൗമാരത്തിലെ പുരുഷാസക്തിയെ സംസ്ക്കരിച്ചെടുക്കുന്നത് സ്ത്രീയുടെ സ്നേഹമായിരിക്കും. ആ സ്നേഹം അവനിൽ പകരുന്ന കുറ്റബോധവും വീണ്ടുവിചാരവുമായിരിക്കും. കഥാനായകന് ശരീരം കൊണ്ടു മാത്രം താല്പര്യം തോന്നിയ, അഞ്ചു വയസ്സു കൂടുതലുള്ള യുവതി ദുരന്തജീവിതത്തിന്റെ മുനമ്പിൽ നിന്ന് തന്നെ വിവാഹം കഴിക്കുമോ എന്ന് ചോദിക്കുമ്പോൾ അവനിൽ സഹതാപം ഉണരുന്നുണ്ട്.ആ സഹതാപം പ്രണയത്തോളം ശക്തമല്ലാത്തതുകൊണ്ടാവണം അവന്റെ സ്വപ്നങ്ങൾ വീണ്ടും അവളുടെ ശരീരത്തെ പുണർന്നു നിൽക്കുന്നത്. ( അവനുള്ളിൽ പ്രണയം വിരിഞ്ഞിരുന്നെങ്കിൽ, ആ ചിന്തകൾ ആസ്വദിക്കുന്നതിനു പകരം അവനതു തടഞ്ഞു നിർത്താനാണു ശ്രമിക്കുക എന്ന് കരുതുന്നു ).

    ReplyDelete
    Replies
    1. എന്‍റെ മനസിനോട് ചേര്‍ന്ന് നില്‍ക്കുന്ന അഭിപ്രായം.....!

      Delete
  14. കാറ്റിന്റെ അതി പ്രസരം കഥയില്‍ അടിക്കുന്നത് പോലെ തോന്നി. പിന്നെ കഥയുടെ ക്ലൈമാക്സ് മാറ്റാമായിരുന്നു. ആവര്‍ത്തനം പോലെ തോന്നി.

    നല്ല എഴുത്ത്.. ഇഷ്ടായി.

    ReplyDelete
    Replies
    1. കാറ്റിന്റെ അതിപ്രസരമുണ്ടോന്നു തീര്‍ച്ചയായും നോക്കുന്നതാണ്.....സാന്നിദ്ധ്യ മായത്തിനു പകരം സ്നേഹം അറിയിക്കുന്നു, പ്രിയ ജാസീ...!

      Delete
  15. ഇന്നാണ് ഈ പോസ്റ്റ്‌ കണ്ടത്. കഥയുടെ ഒഴുക്ക് അവസാനം വരെ നിലനിര്‍ത്തി. കഥ ഇഷ്ടായി...

    ReplyDelete
    Replies
    1. വന്നുവല്ലോ....അതാണ്‌ പ്രദാനം...ദയവായി ഫോളോ ചെയ്യണമെന്നപേക്ഷ...

      Delete
  16. വിഷയം പുതിയതല്ലേലും എഴുത്ത് നന്നായി.. കഥ ഇഷ്ടായി.. ഇനിയും നല്ല നല്ല സൃഷ്ടികള്‍ പിറക്കട്ടെ..

    ReplyDelete
    Replies
    1. വല്ല്യ പ്രോത്സാഹനം എന്നും ഒരു പ്രചോദനമാണ്.......താങ്ക്സ്

      Delete
  17. കഥയെഴുതിക്കൊണ്ടിരുന്ന അലൗകിക നിമിഷങ്ങളിൽ മനസ്സിൽ ഉണ്ടായിരുന്ന സംഘർഷങ്ങൾ വരികളിൽ വായിച്ചു. ചിന്തകളിൽ ഒരുവിധത്തിലുള്ള എഡിറ്റിങ്ങും നടത്താത്തിൻറെ ആർജ്ജവം വരികളെ പ്രകമ്പനം കൊള്ളിന്നുന്നു. അവഗണിക്കാമായിരുന്ന ചില ആവർത്തനങ്ങളും ഉണ്ടെങ്കിലും നല്ല കഥ. വ്യത്യസ്തമായ സമീപനം. എനിക്കിഷ്ടപ്പെട്ടു.

    ReplyDelete
    Replies
    1. ബൂസ്റ്റ്‌ കുടിച്ച പ്രതീതി ഉണര്‍ത്തുന്ന വരികള്‍.....

      Delete
  18. നന്നായിട്ടുണ്ട് കഥ പറച്ചിൽ. പഴകിയ ഒരു വിഷയത്തെ പുതുമയോടെ, ഒട്ടും ജീവൻ ചോർന്നുപോകാതെ അവതരിപ്പിച്ചു. ക്ലൈമാക്സിലെ ധൃതി ഒഴിച്ചാൽ എല്ലാം നന്ന്.

    ReplyDelete
    Replies
    1. ഏറെ സന്തോഷം അറിയിക്കട്ടെ ചീരാമുളകേ....

      Delete
  19. പ്രക്ഷുബദമായ കടൽ പോലെയൊരു കഥ... വരികൾക്ക് വല്ലാത്ത മുഴക്കം തോന്നുന്നു :)

    ReplyDelete
    Replies
    1. ആ മുഴക്കത്തിന്റെ അലയൊലികള്‍ എന്‍റെ മനസിലേക്കും പകര്‍ന്നു വരുന്നത് പോലെ.......

      Delete
  20. വളരെ നന്നായിരിക്കുന്നു കഥ...ഇനിയും ഇതുപോലുള്ള നല്ല കഥകള്‍ വരട്ടെ....ആശംസകള്‍...

    ReplyDelete
    Replies
    1. സംഗീത് .................................................തീര്‍ച്ചയായും...ഞാന്‍ പരിശ്രമിക്കുന്നതാണ്...ബാക്കിയൊക്കെ നിങ്ങളുടെ കയ്യിലാണ്...

      Delete
  21. കഥ ഇഷ്ടപ്പെട്ടു. ആശംസകള്‍.

    ReplyDelete
    Replies
    1. വല്ല്യ സന്തോഷം അറിയിക്കട്ടെ സുധീര്‍ദാസ് ചേട്ടാ....!

      Delete
  22. വായിച്ചുരസിക്കാവുന്ന കഥ. വേണമെങ്കില്‍ വായിച്ചു വിഷാദിക്കുകയും ചെയ്യാം . ഇഷ്ടപ്പെട്ടു.

    ReplyDelete
    Replies
    1. ബ്ലോഗിലേക്ക് വന്നതിലുള്ള സന്തോഷമറിയിക്കട്ടെ ,പ്രിയ സ്നേഹിതാ....

      Delete
  23. കഥ മനോഹരമായിരിക്കുന്നു .പക്ഷെ ദൈര്‍ഘ്യം ഇത്രയും വേണം എന്ന് തോന്നുന്നില്ല .വര്‍ണനകള്‍ കുറച്ച് വളരെ മനോഹരമായ ഒരു ചെറു കഥയായി മാറ്റാന്‍ ശ്രമിക്കുക .തിരഞ്ഞെടുത്ത വിഷയം വായനക്കാരെ ചിന്തിപ്പിക്കും എന്നതില്‍ യാതൊരു സംശയവും ഇല്ല .കഥ പറയുവാനുള്ള നല്ല കഴിവ് താങ്കള്‍ക്കുണ്ട് .ഇനിയും എഴുതുക ആശംസകള്‍

    ReplyDelete
    Replies
    1. സന്തോഷം അറിയിക്കട്ടെ ചിന്താക്രാന്തന്‍....!!! വീണ്ടും വരണമെന്നപേക്ഷ

      Delete
  24. അവള്‍ എന്നും വേശ്യ പക്ഷെ അവന്‍ ഒരിക്കലും വേശ്യന്‍ ആവുന്നില്ല !!

    ReplyDelete
    Replies
    1. അതാണ്‌ നമ്മുടെ സാംസ്കാരിക സമൂഹം....! വന്നതിനുള്ള സ്നേഹം പടന്നക്കാരന്റെ ജന്മ ദിനത്തില്‍ തന്നെ അറിയിക്കട്ടെ...Happy b'day to you

      Delete
  25. ഫൈസൽബാബു തന്ന ഒരു ലിങ്കിലൂടെ വന്ന് നേരത്തെ ഈ കഥ വായിച്ചിരുന്നു. അന്ന് അഭിപ്രായമെഴുതാൻ വിട്ടുപോയി. ഇപ്പോൾ വീണ്ടും വായിച്ചു. പുനർവായനക്കെത്തിയപ്പോൾ കഥകളെക്കുറിച്ച് ആധികാരികമായ പറയാൻ അറിയുന്ന പ്രഗത്ഭരായ പല കഥയെഴുത്തുകാരും ഇവിടെ അഭിപ്രായം പറഞ്ഞുകഴിഞ്ഞു. അതിനപ്പുറം ഒന്നും പറയാനില്ല. അനാവശ്യമായ ചില പദങ്ങളും, വരികളും ഒന്ന് എഡിറ്റ് ചെയ്തിരുന്നെങ്കിൽ ഇതൊരു മികച്ച കഥയാകുമായിരുന്നു എന്നൊരു നെഗറ്റീവ് ടോൺ എന്റെ അഭിപ്രായത്തിൽ ചേർക്കുന്നത് ഈ മികച്ച രചനക്ക് കണ്ണു കിട്ടാതിരിക്കാനാണ്......

    ReplyDelete
    Replies
    1. എത്ര പ്രോത്സാഹനം തരുന്ന കമന്റ്......സന്തോഷം പ്രിയ പ്രദീപ്‌ കുമാര്‍

      Delete
  26. ഒന്നും പറയാനില്ല്യ, കുറെ സമയം ആലോചിച്ചിരുന്നു, കഥ അത്ര മാത്രം ഉള്ളില്‍ തട്ടി..എത്ര പെണ്‍ക്കുട്ടികള്‍ ഇതു പോലെ സ്വയം നഷ്ടപെട്ടിട്ടുണ്ടാകും... എത്ര പേരിങ്ങനെ കൊല്ലപ്പെട്ടിട്ടുണ്ടാകും...ഒരു പാട് ചോദ്യങ്ങള്‍ ഉള്ളിലുണ്ടാക്കി..നല്ലെഴുത്ത്...വരാന്‍ വൈകി, പക്ഷെ വളരെ നല്ല കഥ വായിച്ച സന്തോഷത്തോടെ പോകുന്നു..

    ReplyDelete
    Replies
    1. ഏറ്റവും വിലയേറിയ കമന്റുകളിലൊന്നു കുറിച്ച ഗൌരി നാഥനെ എന്‍റെ സ്നേഹം അറിയിക്കട്ടെ....!

      Delete
  27. കഥകളുടെയത്ര പഴക്കം തന്നെയുള്ള വിഷയമാണെങ്കിലും ,
    കഥാകാരൻ ഒരു കൌമാരക്കാരന്റെ നഷ്ട്ടബോധങ്ങളിലൂന്നിപ്പറഞ്ഞ
    ഒരു വേറിട്ട അവതരണമാണ് ഇക്കഥയുടെ മേന്മ കേട്ടൊ അന്നൂസ്
    അഭിനന്ദനങ്ങൾ....

    ReplyDelete
    Replies
    1. വലിയ പ്രോത്സാഹനത്തിനു വലിയ സ്നേഹം പകരമായി തരട്ടെ, ബിലാത്തിപ്പട്ടണം..!!

      Delete
  28. ഇന്നാണ് ഈ കഥ വായിക്കുന്നത്. കൊള്ളാം, നന്നായിട്ടുണ്ട്

    ReplyDelete
    Replies
    1. സന്തോഷം പൂര്‍ണമായി എന്ന് അജിത്തേട്ടനെ അറിയിക്കട്ടെ.........

      Delete
  29. ഇന്നാണ്‌ ഈ കഥ വായിക്കുന്നത്. ഒരു കഥ എന്നനിലയിൽ ഇഷ്ടപ്പെട്ടു.
    സദാചാരസങ്കൽപ്പങ്ങൾ ഒരു ദുഃഖഭാരമാകുന്ന സന്ദർഭം. ഇതൊന്നുമില്ലായിരുന്നെങ്കിൽ സന്തോഷത്തോടെ ജീവിക്കാമായിരുന്നില്ലേയെന്ന് തോന്നുന്നു.

    കൂടുതൽ മെച്ചപ്പെട്ടജീവിതത്തിനു വേണ്ടിയാവട്ടെ സദാചാരസങ്കൽപ്പങ്ങൾ. അത് ആരുടെയും കണ്ണുനീരിനും നരകത്തിനും കാരണമാകാതിരിക്കട്ടെ...

    ReplyDelete
    Replies
    1. തീര്‍ച്ചയായും ഹരിനാഥ്....താങ്കളുടെ ചിന്തകള്‍ യഥാര്‍ത്ഥമാകട്ടെ

      Delete
  30. കഥ വായിക്കാന്‍ വൈകി. ഇപ്പോള്‍ വായിച്ചു.. നല്ല എഴുത്താണ് ഭായി നിങ്ങളുടെ. ചില വരികള്‍ക്ക് നല്ല ഭംഗിയുണ്ട്.
    (ഉദാ: അപമാനഭാരത്തോടെ തലകുനിച്ചു നില്‍ക്കുന്ന വീട്)

    ReplyDelete
    Replies
    1. വൈകിയെങ്കിലും വന്നു പ്രോത്സാഹനം തന്നുവല്ലോ...പകരമായി സന്തോഷം അറിയിക്കട്ടെ,ശ്രീ വെങ്ങോല

      Delete
  31. വായിച്ചു - മുകളില പറഞ്ഞ നല്ലതും ചീത്തയുമൊക്കെയെ എനിക്കും പറയാനുള്ളൂ -
    ബലമുള്ള എഴുത്താണ് - ഒന്ന് കൂടി ശ്രദ്ധിച്ചു എഴുതണം എന്നുണ്ട്!!
    എവിടെ എന്ന് നിങ്ങള്ക്ക് തന്നെ മനസ്സിലായിക്കാനുമെന്നു കരുതുന്നു
    ആശംസകൾ

    ReplyDelete
    Replies
    1. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് പ്രിയ ശിഹാബ് ബ്ലോഗിലേക്ക് വരുന്നത്....ഏറെ സന്തോഷം അറിയിക്കട്ടെ...ഒപ്പം ആശംസകളും

      Delete
  32. ഞാനിതിനൊരു ശുഭാവസാനം നൽകുന്നു .....ബിച്ചു പോയ ശേഷം വീട്ടില് ആ ചെറ്റകൾ വന്നു.. പണച്ചാക്കുകൾ...... ബിച്ചുവിനു ബയോളജി എഴുതികൊണ്ടിരുന്ന റീന ഞ്ഞെട്ടിപ്പിടഞ്ഞെനീട്ട് ഓടി .. റീനയെ ഓർത്ത് ഉറങ്ങാതെ കിടന്ന ബിച്ചു അവളെ കണ്ട ഞെട്ടി ... അച്ഛന്ന്റ്റെ പണവുമെടുത്ത് അവളുടെ കരം പിടിച്ച് അവനോടി ... പുതിയൊരു ജീവിതത്തിലേക്ക്

    ReplyDelete
    Replies
    1. പ്രിയ റബ്ബീ, വരവിനും പ്രോത്സാഹനത്തിനും നന്ദി-ആശംസകള്‍ തിരിച്ചും...!

      Delete
  33. വൈകിയ വായനയിൽ ക്ഷമിക്കുമല്ലോ? കഥ നന്നായിരുന്നു പക്ഷെ അവസാനം ആ പെണ്‍കുട്ടി ??? ബിച്ചുവിനു അവളെ സ്വന്തം ചേച്ചിയായി കരുതാമായിരുന്നു.

    ReplyDelete
    Replies
    1. പലപ്പോഴും ഏറ്റവും മോശമായി തോന്നിയിട്ടുള്ള ഒരു കാര്യമാണത്.. പെണ്‍കുട്ടികൾ പൊതുവെ ജൂനിയേർസിനെ അനിയന്മാരായെ കരുതൂ.. പക്ഷെ 'എനിക്ക് തന്നോട് ഒരു ക്രഷ് തോന്നിയിട്ടുണ്ട്' എന്ന് പിന്നീട് പറഞ്ഞിട്ടുള്ള ജൂണിയെര്സും ഉണ്ട്

      Delete
    2. പ്രിയ ഗീത ചേച്ചി, പ്രിയ കുഞ്ഞുറുമ്പ്, വരവിനും പ്രോത്സാഹനത്തിനും ആയിരം നന്ദി-ആശംസകള്‍ തിരിച്ചും...!

      Delete
  34. ഇന്നാ ഈ കഥ കണ്ടേ.. :) കഥ നന്നായി.. എല്ലാരും പറഞ്ഞ അഭിപ്രായങ്ങൾ തന്നെ.. വീണ്ടും പറഞ്ഞു മുഷിപ്പിക്കുന്നില്ല.. പിന്നെ ഫോണ്ട് സൈസ് കൂട്ടുകയോ ബോൾഡ് ആക്കുകയോ എന്തേലും ചെയ്താ കുറച്ചൂടെ വായിക്കാൻ എളുപ്പം ആയെനേ ചേട്ടാ.. കണ്ണ് സ്റ്റ്രൈൻ ആവുന്നുണ്ട്.. :)

    ReplyDelete
    Replies
    1. പ്രിയ കുഞ്ഞുറുമ്പ്, വരവിനും പ്രോത്സാഹനത്തിനും നന്ദി-ആശംസകള്‍ തിരിച്ചും...! ഫോണ്ട് സൈസ് കൂട്ടുന്നതാണ്

      Delete
  35. പ്രിയ അന്നൂസ്‌,

    നല്ല ഇഷ്ടത്തോടെ വായിക്കാൻ തുടങ്ങി മനസിനൊരുാഭാരത്തൊടെ വായന അവസാനിപ്പിച്ചു.അഞ്ച്‌ വയസ്സിനിളയ ഒരു കുട്ടിയോട്‌ വരെ ഒരു ജീവിതം തരാമോ എന്ന് ചോദിച്ച,ഭൂമിയെ ഒന്ന് വലം വെച്ച ആ പെൺകുട്ടിയെ ഇങ്ങനെ കൊല്ലേണ്ടായിരുന്നു.

    ആശംസകൾ!!!!

    ReplyDelete
    Replies
    1. പ്രിയ സുധി, വരവിനും പ്രോത്സാഹനത്തിനും ആയിരം നന്ദി-ആശംസകള്‍ തിരിച്ചും...!

      Delete
  36. ശരീര വർണ്ണനകൾ വായനക്കാരനെ ആകർഷിക്കാനാണെങ്കിൽ അത് കഥയുടെ മർമ്മം മാറാതെ നോക്കണം. ഇവിടെ മനസ്സിന്റെ ചാഞ്ചാട്ടങ്ങൾ ശരിക്ക് അവതരിപ്പിക്കുന്നുണ്ട്. വിശദ അഭിപ്രായങ്ങൾ പ്രഗൽഭർ പലരും പറഞ്ഞു കഴിഞ്ഞു മൊത്തത്തിൽ നല്ല കഥ

    ReplyDelete
    Replies
    1. ആദ്യമായി ഇക്ക എന്റെ ബ്ലോഗിലേക്ക് വന്നത് സന്തോഷം തരുന്നു. ആശംസകള്‍ ഇക്ക.

      Delete
  37. വേശ്യയുടെ മകൾ.. ഈ ക്യാപ്ഷൻ തന്നെ വളരെ വിശാലമായ ഒരു സാധ്യത വായനക്കാരന്റെ മുൻപിൽ തുറന്നു വെകുന്നുണ്ട്. നായകന്റെ കാഴ്ച്ചപാടുകലാണ് കഥ.. അവിടെ നഷ്ടമായത് നായികയുടെ മനോസംഘർഷങ്ങലാണ്.. നായകന് അത് കൂടി മനസ്സിലാക്കാനുള്ള കഴിവുണ്ടായിരുന്നെങ്കിൽ എന്നാശിക്കുന്നു. സംഭാഷണങ്ങൾ ഒന്ന് കൂടി നന്നാക്കണം. കഥാനായകന്റെ ആത്മ സംഘര്ഷവും നായികയോടുള്ള ആഗ്രഹത്തെ മുന്നിർത്തിയപ്പോൾ വായനക്കാര്ക്ക് അനുഭവിക്കാൻ ആയില്ല. നായകനെ പോലെ ആത്മശുദ്ധി ആഗ്രഹിക്കുന്ന ഒരാൾക്ക്‌ മാനസികമായ വലിയ ആഘാതം കൊടുക്കുന്ന ഒന്നായിരുന്നു പിതാവിനെ കുറിച്ചുള്ള ആ വെളിപ്പെടുത്തൽ. അത് വേണ്ടത്ര പ്രതിഫലിച്ചു കണ്ടില്ല...
    എഴുത്തിൽ പല ഭാഗത്തും നന്നായി എഴുതാൻ കഴിയുന്ന ഒരാളുടെ വിരൽപാടുകൾ തെളിയുന്നുണ്ട്. അതൊരു നല്ല ലക്ഷണമാണ്.. ഇനിയും ധാരാളം എഴുതുക..
    സെക്സിനോടുള്ള ദാഹം ശരീരത്തിന്റെ സ്വഭാവമാണ്. അതില്ലാത്തവരല്ല, അടക്കി നിര്ത്തുന്നവരാന് മാന്യന്മാർ.. അതായത് നിയന്ത്രിത അതിർത്തിയിൽ ഭോഗസുഖം തേടുന്നവർ.. അങ്ങിനെ നോക്കുമ്പോൾ നായകന് ഉത്തമനും നായിക ഉത്തമയും ഇതര കഥാപാത്രങ്ങൽ അധമരുമാകുന്നു..

    അവസാനം... കഥ എനിക്കിഷ്ടമായി.. പരിചയമുള്ള ഒരു സ്ത്രീയോട് വലിയ ആകര്ഷണം തോന്നാത്ത ആണ്‍കുട്ടികൾ ഉണ്ടാവില്ല തന്നെ.. അത് നന്നായി പറഞ്ഞു വെക്കുന്നു ഈ കഥ.

    ക്ലൈമാക്സ് ഒരു സംഭവമൊന്നും അല്ല. ഒരാത്മഹത്യ.. അല്ലെങ്കിൽ അമ്മയുടെ തൊഴിൽ.. ഇതല്ലാതെ രക്ഷപ്പെടാൻ മറ്റു വഴികളില്ല. അവളെ രക്ഷിക്കാൻ അവളെ കൊല്ലുക തന്നെ വേണ്ടിയിരുന്നു.. കഥാകൃത്ത്‌ നീതിയാനവളോട് ചെയ്തത്.

    ReplyDelete
    Replies
    1. അഭിപ്രായത്തിനു ഏറെ സന്തോഷം പ്രിയ അബൂതി

      Delete
  38. നല്ല കഥ...
    കുറേ ആലോചിച്ചു.
    എന്ത് പറയണം എന്നറിയില്ല...

    കണ്ണ് നനയിച്ചു. പാവം അവളെ കൊല്ലണ്ടായിരുന്നു. എന്നതാണ് എന്റെ അഭിപ്രായം

    ചേട്ടന് കഥ എഴുതാനുള്ള നല്ല കഴിവുണ്ട്.
    ഇഷ്ടം...

    ReplyDelete
    Replies
    1. പ്രോത്സാഹനം തരുന്ന അഭിപ്രായം. നന്ദി പ്രിയ സുഹൃത്തെ

      Delete
  39. നല്ല കഥ. ആശംസകൾ.പണച്ചാക്കുകളും പിടിപാടുള്ളവരും ആണങ്കിൽ രക്ത ബന്ധവും സദാചാരവും വിഷയമല്ലാതെ പണം സമ്പാദിക്കാൻ ഏതു നെറികേടിനും കൂട്ടുനിൽക്കുന്ന ആധുനിക സമൂഹത്തെ തുറന്നു കാണിക്കുന്ന കഥ.

    ReplyDelete
    Replies
    1. സന്തോഷം അറിയിക്കട്ടെ, പ്രിയ PH ഉമര്‍ഭായ്

      Delete
  40. ഇതൊരു അയഥർത്ഥമായ കഥയല്ല, മനുഷ്യന്റെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന പുറത്തു കാണാൻ അനുവദിക്കാത്ത അനിയന്ത്രിതമായ ചിന്തകളെ തുറന്നിടുന്ന പച്ചയായ കഥ. ഇതിൽ നായനകനെ സിനിമാറ്റിക് തലത്തിൽ നിന്നും റിയലിസ്റ്റിക് തലത്തിലേക്ക് കൊണ്ട് വന്ന് ഇതിനെ നേരിൽ കണ്ടേക്കാവുന്ന ജീവിതമാക്കി മാറ്റി. ഇത് ആരോ പടച്ചു വിട്ട കഥയല്ല, എവിടെയോ എന്നോ ജീവിച്ചു പോയ അല്ലെങ്കിൽ കീവിക്കുന്ന ഒരാളുടെ കഥയാണ്...
    അത് ഓരോ വാക്കുകളിലും വരിയകളിലും വ്യക്തവുമാണ്.

    നല്ല വായനാനുഭവം...

    ReplyDelete
    Replies
    1. അങ്ങേയറ്റം പ്രോത്സാഹനം തരുന്ന ഈ അഭിപ്രായം ഇപ്പോഴാണ് കാണുന്നത്. മറുപടി ഇടാന്‍ വൈകിയതില്‍ ക്ഷമാപണം അറിയിക്കട്ടെ. ഒപ്പം പ്രോത്സാഹനത്തിനുള്ള സ്നേഹവും അറിയിയ്ക്കുന്നു.

      Delete