ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Wednesday 29 July 2015

ആഗസ്റ്റ്‌ വീണ്ടും വരുന്നു.... (അന്നുക്കുട്ടന്റെ ലോകം -എട്ട് )



ആഗസ്റ്റ്‌ വീണ്ടും വരുന്നു.... അനുഭവക്കുറിപ്പ് - 8

എന്റെ കുട്ടിക്കാലത്ത്  അച്ഛന്‍റെ വിരല്‍ പിടിച്ചു കൂടെ നടന്നതായി ഞാന്‍ ഓര്‍ക്കുന്നില്ല. എനിക്കോര്‍മ്മ വച്ച കാലം മുതലേ എവിടെ പോയാലും അച്ഛന്‍ മുന്‍പില്‍ നടക്കുകയാവും. ഞാന്‍ പുറകെയും. പോണ വഴി ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കും എന്നതല്ലാതെ ഒന്നും ഉരിയാടിയിരുന്നില്ല. നിനക്ക് ദോശ വേണോ..? അല്ലെങ്കില്‍ ചായ വേണോ എന്ന് ചിലപ്പോള്‍ തിരിഞ്ഞുനിന്നു ചോദിച്ചെങ്കിലായി.
നേഴ്സറി കാലത്തിനു മുന്‍പിലേക്കും നേഴ്സറി കാലത്തിലേക്കും, ഒന്ന്, രണ്ട്, മൂന്ന് ക്ലാസ്സുകളില്‍ പഠിക്കുന്ന സമയങ്ങളിലേക്കും ഞാന്‍ ഒന്ന് കൂടി ആഴത്തിലിറങ്ങി തേടിനോക്കി. ഇല്ല. അച്ഛന്റെ കൈവിരല്‍ എന്റെ കൈവിരലുകളില്‍ തൊട്ടിരിക്കുന്നതായി യാതൊരു ഓര്‍മ്മയും എനിക്ക് ലഭിച്ചില്ല. 

സ്നേഹത്തോടെ എന്നെ ഒന്നെടുത്തുയര്‍ത്തിയതായി ഞാനോര്‍ക്കുന്നില്ല. കണ്ണുകള്‍ മുഴപ്പിച്ച്, പല്ലുകള്‍ ഞെരിച്ചു എന്റെ കുസൃതികള്‍ക്ക് പിന്നാലെ കലിതുള്ളിപാഞ്ഞു വരുന്ന അച്ഛന്‍.... കൈയ്യില്‍ അപ്പോള്‍ കിട്ടിയ കനമേറിയ വടിയുണ്ടാകും. വടിയുടെ അറ്റം കലിപൂണ്ട് എന്നെ നോക്കി വിറയ്ക്കുകയാവും. നല്ല ഊക്കോടെ കിട്ടുന്ന അടികളില്‍ പരിതപിച്ച് വീടിന്റെ വെളിച്ചം കുറഞ്ഞ ഏതെങ്കിലും ഒരു കോണിലോ, താഴ്ന്ന്‍ പടര്‍ന്നു നില്‍ക്കുന്ന കാപ്പിചെടികളുടെ മറയത്തോ ഇരുന്ന് ഏങ്ങലടിച്ചു കരയുകയാകും ഞാന്‍. എല്ലാ ദിവസവും തന്നെ ഞാന്‍ എനിക്കുള്ളത് വാങ്ങിയെടുക്കും. സങ്കടം സഹിക്കാന്‍ കഴിയാതെ ഒരിടത്തിരുന്ന് കരയുക എന്നത് എന്റെ ഒരു പതിവായിരുന്നു. എന്റെ കുസൃതികളേക്കാള്‍ ഏറെ എന്റെ നിര്‍ഭാഗ്യമായിരുന്നു അന്നത്തെ എന്റെ സങ്കടങ്ങള്‍ക്കുള്ള പ്രധാന കാരണം.

സ്കൂളില്‍ നിന്ന് അഞ്ചു മിനിട്ട് താമസ്സിച്ചെത്തിയാല്‍, സ്കൂള്‍ യൂണിഫോമില്‍ ചെളി പുരണ്ടാല്‍, വീട് പൂട്ടി താക്കോല്‍ പതിവായി വയ്ക്കുന്ന സ്ഥലത്ത് കണ്ടില്ലെങ്കില്‍, മുറ്റത്ത് വാങ്ങിയിട്ടിരിക്കുന്ന മണല്‍ നിരന്നു കിടന്നാല്‍, അച്ഛന്‍ വച്ചിരിക്കുന്ന ഏതെങ്കിലും സാധനം യഥാസ്ഥാനത്ത് കണ്ടില്ലെങ്കില്‍, സഹോദരിമാരുടെ പരാതിയോ പരിഭവമോ ഉയര്‍ന്നു കേട്ടാല്‍, ഒക്കെ ഞാന്‍ അടിവാങ്ങിയിരുന്നു. പലപ്പോഴും പലകാര്യത്തിലും ഞാന്‍ നിര്‍ദോഷിയായിരുന്നു എന്നതായിരുന്നു വാസ്തവം. ന്യായാന്യായങ്ങളോ ശരിതെറ്റുകളോ അച്ഛന്‍ നോക്കിയിരുന്നില്ല. എനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ഒരിക്കലും അച്ഛന് താല്‍പ്പര്യവും അതിലേറെ സമയവും  ഉണ്ടായിരുന്നില്ല. അടി വാങ്ങി ഞാന്‍ വിങ്ങിപ്പൊട്ടുമ്പോള്‍ ചിലപ്പോള്‍ എന്നെ തല്ലു കൊള്ളിക്കാന്‍ കൂട്ടുനിന്ന പെങ്ങന്മാര്‍ പോലും സഹിക്കാനാവാതെ എന്നോടൊപ്പം കരഞ്ഞു പോകുമായിരുന്നു. ഒരു കുടയും കുഞ്ഞു പെങ്ങളും വായിച്ച് അതിലെ നായകനെ പോലെ ഒളിച്ചു പോകുവാന്‍ ഞാന്‍ എന്റെ സ്കൂള്‍കാലഘട്ടങ്ങളില്‍ ഒരു പാട് കൊതിച്ചിട്ടുണ്ട്. അച്ഛനില്‍ നിന്നുള്ള രക്ഷപെടല്‍ മാത്രമായിരുന്നു എന്റെ ലക്‌ഷ്യം.


വീട്ടില്‍ ആരെങ്കിലും വിരുന്നുകാര്‍ ഉള്ളപ്പോള്‍ എന്നെ ഒന്നിനും കൊള്ളാത്തവനാക്കി വഴക്കുപറയുകയോ ശിക്ഷിക്കുകയോ ചെയ്യുക എന്നത് അദ്ദേഹത്തിനൊരു വിനോദമായിരുന്നു. എല്ലാവരുടെയും മുന്‍പിലിട്ടു തല്ലുമ്പോള്‍ ഞാന്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടുന്നു എന്നച്ഛന്‍ അഭിമാനിച്ചിരുന്നു. ഒരുപക്ഷെ അച്ഛനെക്കഴിഞ്ഞും അഭിമാനിയായിരുന്ന ഞാന്‍ ഹൃദയവേദനയോടെയാണ് അത്തരം അവസ്ഥകളെ അക്കാലങ്ങളില്‍ തരണം ചെയ്തിരുന്നത്. 

ഇളയ പെങ്ങള്‍ ആയിരുന്നു കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ പ്രതിയോഗി. അവള്‍ അച്ഛന്റെ പെറ്റ് ആയിരുന്നു. തല്ല് കൊണ്ട് ഞാന്‍ അനുഭവിച്ച നീറ്റലുകളില്‍ ഭൂരിഭാഗവും അവളുടെ സംഭാവന ആയിരുന്നു. അച്ഛന് എന്നോടുള്ള ഇഷ്ടക്കുറവിന്റെ കാരണം ഒരിക്കലും എനിക്ക് മനസ്സിലായിരുന്നില്ല. ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റം എന്നതായിരുന്നു അന്നത്തെ എന്റെ അവസ്ഥ.


ഞാന്‍ പഠിച്ച സര്‍ക്കാര്‍ സ്കൂളിലെ അദ്ധ്യാപകനായിരുന്നു എന്റെ അച്ഛന്‍. ഏതെങ്കിലും കുരുത്തക്കേടുകളുമായി ബന്ധപ്പെട്ടു ഞാനും എന്റെ കൂട്ടുകാരും പിടിക്കപ്പെട്ടാല്‍ ഞാന്‍ അതില്‍ ഉണ്ട് എന്ന കാരണത്താല്‍ അദ്ധ്യാപകര്‍ അനന്തര നടപടികള്‍ക്കായി വിഷയം എന്‍റെ അച്ഛന്റെ അടുത്തേക്ക് കൈമാറുമായിരുന്നു. കൂടെ പഠിപ്പിക്കുന്ന അദ്ധ്യാപകന്റെ മകനെ തല്ലി പൊല്ലാപ്പ് പിടിക്കേണ്ടന്ന്‍ മറ്റുള്ള അദ്ധ്യാപകര്‍ വിചാരിച്ചിട്ടുണ്ടാകും. കുറ്റക്കാരായ എല്ലാവര്‍ക്കും രണ്ടടി കിട്ടുമ്പോള്‍ എനിക്ക് മാത്രം ആറോ ഏഴോ അടി കൂടുതല്‍ അച്ഛന്‍ തരുമായിരുന്നു. ബാലരമയിലെയും ബാലമംഗളത്തിലെയും നീതിസാരകഥകള്‍ നെഞ്ചിലേറ്റി നടന്നിരുന്ന എന്റെ കൊച്ചു മനസ്സിന് അതിലെ വേറുകൃത്യം വേര്‍തിരിച്ചു മനസ്സിലാക്കാവുന്നതിനും അപ്പുറമായിരുന്നു. അങ്ങനെയുള്ള ഓരോ ഘട്ടങ്ങളിലും എന്റെ കുഞ്ഞു മനസ്സു ഞാനറിയാതെ തളര്‍ന്നു പോയികൊണ്ടിരുന്നു. എന്റെ അച്ഛന്‍ എന്റെ ശത്രുവാണെന്നുള്ള തിരിച്ചറിവുകള്‍ എന്നെ ഈ ലോകത്തില്‍ ആരോരുമില്ലാത്തവന്‍ ആക്കി മാറ്റുകയായിരുന്നു. കാലംപോകെ അച്ഛന്റെ മുന്നില്‍ മാത്രം ഞാന്‍ ഒരു റിബലായിത്തീര്‍ന്നു. അച്ഛന്‍ എന്ത് പറഞ്ഞാലും അനുസരിക്കാത്ത നിലയിലേക്ക് ഞാന്‍ മാറി. 


അറിയാത്ത കുഞ്ഞ് ചൊറിയുമ്പോള്‍ അറിയും, ചൊട്ടയിലെ ശീലം ചുടല വരെ, ഉണ്ടിരുന്ന നായ്ക്കൊരു വിളി തോന്നി, ഇശ്ച പിഴച്ചാല്‍ ഇട്ട്യാതി അടുക്കളേല്‍... തുടങ്ങി പത്ത് വാഴവച്ചാല്‍ മതിയായിരുന്നു എന്ന് വരെയുള്ള, അച്ഛന്‍ പതിവായി പറയാറുണ്ടായിരുന്ന വാചകങ്ങളിലെ പ്രതി എന്നും ഞാനായിരുന്നു. അങ്ങനെ നിരാശയുടെയും ആത്മവിശ്വാസമില്ലായ്മയുടെയും നൂല്‍ വഴികളിലൂടെ നടന്നാണ് ഞാന്‍ വളര്‍ന്നെത്തിയത്.


അമ്മയും സഹോദരിമാരും വീട്ടിലില്ലാത്തപ്പോള്‍ മാത്രം അച്ഛന്‍ എന്നെ നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചു. ടൌണില്‍ കൊണ്ട് പോയി. മസാല്‍ദോശ വാങ്ങി തന്നു. സിനിമ കാണിച്ചു. ബന്ധുവീടുകളില്‍ കൊണ്ടുപോയി. അക്കാലങ്ങളില്‍ നാട്ടില്‍ അച്ഛന് മാത്രം സ്വന്തമായുള്ള ബൈക്ക് ഓടിക്കാന്‍ തന്നു. വേറാരും കൂട്ടിനില്ലാത്തപ്പോള്‍ ബോറടി മാറ്റാനുള്ള ഒരുപകരണമായാണ് അച്ഛന്‍ എന്നെ കാണുന്നതെന്നായിരുന്നു ആ സമയങ്ങളില്‍ എന്റെ ചിന്ത. കാരണം അമ്മയും പെങ്ങന്മാരും പുറംവാസം കഴിഞ്ഞു മടങ്ങിയെത്തിലാല്‍ ആ നിമിഷം അച്ഛന്റെ സ്വഭാവം മാറുകയായി. വീണ്ടും മുഴങ്ങുകയായി, ഡാ...കുരുത്തംകെട്ടവനെ എന്നുള്ള വിളികള്‍ എനിക്ക് ചുറ്റും. ഞാന്‍ പ്രതിഷേധിച്ചു തുടങ്ങിയ നാളുകളിലൊന്നില്‍ ഒരിക്കല്‍ അദ്ദേഹമെന്നോട് പറഞ്ഞു. നന്നാവണം..അതിനുവേണ്ടിയാ ശിക്ഷകളൊക്കെ... ആ വാചകത്തിന്റെ പൊരുള്‍ ഉള്‍ക്കൊള്ളാവുന്നതിനുമപ്പുറം ഞാന്‍ അകന്നു കഴിഞ്ഞിരുന്നു. ചെകുത്താന്റെ വേദോപദേശം..... അതായിരുന്നു എന്റെ പ്രതികരണം. അക്കാലത്തിറങ്ങിയ സ്പടികം സിനിമയൊക്കെ വല്ലാത്ത വികാരവായ്പ്പോടെയാണ് ഞാന്‍ കണ്ടിറങ്ങിയത്.


ഇന്നിപ്പോള്‍ ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാതെയുള്ള കാലത്തിന്റെ ഓട്ടപ്പാച്ചിലിനിടയില്‍ എന്റെ അച്ഛനു എന്നോടുണ്ടായിരുന്നു എന്നു ഞാന്‍ കരുതിയിരുന്ന ശത്രുതയും വെറുപ്പും എന്നോടൊപ്പംതന്നെ അവശേഷിപ്പിച്ച് മണ്ണിലേക്ക് തന്നെ തിരിച്ചു മടങ്ങിയിട്ട് വര്‍ഷങ്ങളായി. അച്ഛന്റെ മരണത്തിനു ശേഷം ഞാന്‍ വിവാഹിതനായി. വിധിയുടെ ആവര്‍ത്തനമെന്നോണം ഞാനും  അച്ഛനെപോലെ ഒരു ചെറിയ ജോലിക്കാരനായി. അച്ഛന് ഞാന്‍ എന്നപോലെ പലിശ സഹിതം എനിക്ക് രണ്ടു ആണ്‍തരികളും ഉണ്ടായി. ബാലരമയ്ക്കും ബാലമംഗളത്തിനും പകരം കൊച്ചു ടിവിയും പോഗോയും വന്നു. വിക്രമാദിത്യമാഹാരാജാവിനും തെനാലിരാമനും പകരം ജാക്കിച്ചാനും മിസ്റ്റര്‍ബീനും വന്നു.  എനിക്കും എന്റെ അച്ഛനും ഇടയില്‍ നിസഹായയായി വേദനിച്ചു നില്‍ക്കുന്ന അമ്മയ്ക്ക് പകരം എന്റെ പ്രിയതമ വന്നു. എല്ലാം മാറികൊണ്ടിരുന്നു. ഞാന്‍ രൂപാന്തരം പ്രാപിച്ച് എന്റെ അച്ഛനാകുന്നതു പോലെ തോന്നുകയാണിന്നെനിക്ക്. 

ഒരു സാധനമെടുത്താല്‍ എടുത്ത സ്ഥലത്ത് തിരികെ വയ്ക്കണമെന്ന് എന്റച്ഛനെപോലെതന്നെ ഞാനും പറയാത്ത ദിവസങ്ങളില്ലെന്നായിരിക്കുന്നു ഇന്നെന്റെ ദിനങ്ങളില്‍. ഞാന്‍ സ്വന്തമെന്നു കരുതിയിരുന്നതൊക്കെയും ഇന്നവന്മാരുടെ അധീനതയിലാണ്. എന്തിനേറെ ഞാന്‍ കല്യാണം കഴിച്ചു കൊണ്ട് വന്ന എന്റെ ഭാര്യ പോലും ഇപ്പോ അവന്മാരുടെതായിരിക്കുന്നു എന്നത് 'ഞെട്ടിപ്പിക്കുന്ന' ഒരു യാഥാര്‍ത്ഥ്യം. അറ്റം വിറയ്ക്കുന്ന വടിയുമായി എന്‍റെ മക്കളുടെ പുറകെ കനലെരിയുന്ന കണ്ണുമായി ഞാന്‍ ദിവസം രണ്ടു തവണയെങ്കിലും എന്‍റെ അച്ഛനെപോലെ പായാറുണ്ട്. ഇന്നെനിക്കു മനസ്സിലാകുന്നു കലിയോടെ ഉറഞ്ഞു തുള്ളുന്ന എന്റെ കൈയ്യിലിരിക്കുന്ന കുഞ്ഞുവടിയുടെ അറ്റത്ത് നിറയെ വാത്സല്യവും സ്നേഹമാണുള്ളതെന്ന്‍. കയ്യില്‍ കിട്ടുമ്പോള്‍ എല്ലാ ഇഷ്ടങ്ങളും മനപ്പൂര്‍വം മറച്ചു പിടിച്ച് ചെറിയ 'കൊട്ട് ' കൊടുക്കുന്നത് , ചിലപ്പോള്‍ രണ്ടെണ്ണം കൂടുതല്‍ കൊടുക്കുന്നത് വളര്‍ന്നു വരുമ്പോള്‍ നാട്ടുകാരുടെ തല്ലു കൊള്ളാതിരിക്കാനാണെന്ന്. പക്വതയോടെയും പാകതയോടെയും പെരുമാറി പഠിക്കുവാന്‍ വേണ്ടിയാണെന്ന്. അറിയാതെയാണെങ്കിലും ശിക്ഷിക്കുമ്പോള്‍ എല്ലാവരും കാണ്‍കെ മാതൃകാപരമായി ശിക്ഷിക്കാന്‍ ഞാനും താല്‍പ്പര്യപ്പെടുന്നു. ജോലിത്തിരക്കുകള്‍ക്കിടയില്‍ കുട്ടികള്‍ക്കിടയിലെ പരസ്പ്പരമുള്ള വഴക്കുകള്‍ തീര്‍ക്കുമ്പോള്‍ ഞാനും എന്റെ അച്ഛനെ പോലെ കാര്യങ്ങള്‍ പഠിക്കാന്‍ മനപ്പൂര്‍വമല്ലാത്ത അക്ഷമ കാണിക്കുന്നുണ്ടെന്ന് എനിക്കും മനസ്സിലായി തുടങ്ങിയിരിക്കുന്നു. ചെറിയ ചെറിയ ശിക്ഷകള്‍ നടപ്പാക്കുമ്പോള്‍ അമ്പരപ്പോടെ എന്റെ കണ്ണുകളിലേക്കവര്‍ പകച്ചു നോക്കി നില്‍ക്കുന്നത് ഒരുപക്ഷെ പണ്ടത്തെ എന്നെപോലെ പലപ്പോഴും അവര്‍ നിരപരാധികള്‍ ആയതിനാലാവുമോ..? 

പിച്ച വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ എന്റെ കൈവിരലുകള്‍ ഞാന്‍ അവരില്‍ നിന്ന് മാറ്റിപ്പിടിക്കുന്ന കാര്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇന്നോ നാളെയോ ഞാന്‍ ഇല്ലാതായാല്‍ അവര്‍ തനിയെ നടക്കണം എന്നുള്ളത് എന്റെ അവരോടുള്ള ഉത്തരവാദിത്വമാണ് എന്ന് ഞാന്‍ കരുതിപ്പോകുന്നു. നാളെയൊരിക്കല്‍ എന്‍റെ വിരളില്‍ തൊട്ടതായി ഓര്‍ക്കുന്നില്ല എന്നവര്‍ പറഞ്ഞാല്‍ എന്റെയീ കുറിപ്പിലേക്കവരെ വഴി നടത്താന്‍ ആരെങ്കിലും ഉണ്ടാകാതിരിക്കില്ല എന്ന് ഞാന്‍ വെറുതെ ആശ്വാസം കൊള്ളട്ടെ. ക്രമേണ അച്ഛനെന്ന ശരിയിലേക്ക്‌ ഞാന്‍ നടന്നടുത്തുകൊണ്ടിരിക്കുന്ന നാളുകളാണ് ഇപ്പോള്‍ എനിക്ക് മുന്‍പിലൂടെ കടന്നുപോയ്കൊണ്ടിരിക്കുന്നത്.


പരസ്പരം കൊടുക്കാതെയും മനസിലാക്കാതെയും സ്നേഹം പലര്‍ക്കിടയിലും നഷ്ടപ്പെട്ടു പോകുന്നതെന്തുകൊണ്ടായിരിക്കും..? ഉള്ളില്‍ നിറയെ സ്നേഹം നിറച്ചു വച്ച് കൊണ്ട്, അത് പ്രകടിപ്പിക്കുന്നതെങ്ങിനെയെന്നു അറിയാന്‍ വയ്യാതെ, സ്നേഹമില്ലാത്തവരായി മുദ്രകുത്തപ്പെട്ട് മണ്മറഞ്ഞു പോകാനാണ് പലര്‍ക്കും വിധി. കൂട്ടത്തില്‍ ഏറെയും അച്ഛന്മാരാണെന്നതു ഒരു പക്ഷെ നിര്‍ഭാഗ്യമായിരിക്കാം. അച്ഛനെ മക്കള്‍ക്ക്‌ മനസ്സിലാക്കി കൊടുക്കുന്നതില്‍ അമ്മമാര്‍ പരാജയപ്പെടുന്നതും ഒരുപക്ഷെ ഒരു കാരണമാകാം. ഇന്ന് ഞാന്‍ അറിയുന്ന അച്ഛനെന്ന വികാരം എന്നിലേക്ക്‌ പകരുന്നതില്‍ എന്‍റെയച്ഛന്‍ പരാജയപ്പെട്ടിടത്ത് നിന്ന് ഞാന്‍ തുടങ്ങുകയാണ്.... ശിക്ഷകള്‍ക്കൊപ്പം എന്റെ കുഞ്ഞുങ്ങളുടെകൂടെ ഞാനിന്ന്‍ കട്ടിലില്‍ കെട്ടിമറിയുന്നു, ക്രിക്കറ്റ് കളിക്കുന്നു, വീഡിയോ ഗയിമുകള്‍ കളിക്കുന്നു, പാട്ടുകള്‍ കേള്‍ക്കുന്നു, ഭക്ഷണം കഴിക്കുന്നു... വളര്‍ന്നു വരുന്ന എന്‍റെ കുരുന്നുകള്‍ക്കെങ്കിലും നല്ലൊരച്ഛനുണ്ടാകട്ടെ എന്നാണെന്‍റെ പ്രാര്‍ത്ഥന. 

എല്ലാവരും ഒരു കുഞ്ഞുണ്ടായാല്‍ തീരെ ചെറിയ പ്രായത്തില്‍ അതിനെ മുത്തങ്ങള്‍ കൊണ്ടും സ്നേഹം കൊണ്ടും വീര്‍പ്പുമുട്ടിക്കും. തിരിച്ചറിവാകുന്നതിനനുസരിച്ച് അറിയാതെ അതിന്‍റെ അളവ് കുറയുന്നു. മാതാപിതാക്കള്‍ക്കും മക്കള്‍ക്കും ഇടയില്‍ യാന്ത്രികമായി ഒരകലം ഉരുത്തിരിയുന്നു. തിരച്ചറിവാകുമ്പോള്‍ സ്നേഹം പ്രകടിപ്പിക്കുന്ന അച്ഛനേയോ അമ്മയെയോ മക്കള്‍ക്ക്‌ നഷ്ടമായിരിക്കും. തിരിച്ചറിവില്ലാത്ത കുഞ്ഞു പ്രായത്തില്‍ പതിനായിരം ഉമ്മ കൊടുത്താലും അതിലൊന്ന് പോലും നിങ്ങളുടെ മക്കളുടെ ഓര്‍മ്മയിലുണ്ടാകില്ല. എന്നാല്‍ തിരച്ചറിവായ ശേഷം കൊടുക്കുന്ന ഒരുമ്മ മതി അവരുടെ ഹൃദയത്തില്‍ നിങ്ങള്‍ക്ക് ഇടം കിട്ടുവാന്‍. ഇത് വായിച്ച് അകന്നു നില്‍ക്കുന്ന ഒരുമകനെങ്കിലും അവന്റെയച്ഛനോട്, ഒരുമകളെങ്കിലും അവളുടെ അമ്മയോട് ചേര്‍ന്നുനില്‍ക്കാന്‍ തീരുമാനിച്ചാല്‍ ഞാന്‍ കൃതാര്‍ത്ഥനായി.

"പൂവും പുഴകളും എല്ലാരും ചൊല്ലി....
ആയിരത്തില്‍ ഒരുവന്‍ എന്‍ പപ്പായല്ലോ...."
ഈ പരസ്യ ഗാനവും അതിലെ രംഗങ്ങളും എനിക്ക് പ്രിയങ്കരമായതും ഒരു പക്ഷെ ഇതുകൊണ്ടൊക്കെത്തന്നെ  ആകാം.
------------------------------------------------------------------------------------------------------------
ആഗസ്റ്റ്‌ വീണ്ടും വരുന്നു. ആഗസ്റ്റ്‌ ഒന്ന് പ്രിയ ബ്ലോഗ്ഗര്‍ എച്ച്മുകുട്ടിയുടെ അച്ഛന്റെ ഓര്‍മ്മ ദിവസമാണ്. കഴിഞ്ഞ ആഗസ്റ്റ്‌ ഒന്നിന് എച്ച്മു തന്റെ ഫെയിസ്ബുക്ക് പേജിലൂടെ അച്ഛനെ അനുസ്മരിച്ചിരുന്നു. ( https://www.facebook.com/echmu.kutty/posts/300053190173982 ) അന്ന് ഞാന്‍ ആ പേജിലിട്ട കമന്റ് എച്ച്മുവിനെ വേദനിപ്പിച്ചിരുന്നു എന്ന് പറയുന്നത് ഈ കഴിഞ്ഞ ദിവസമാണ്. 'ആഗസ്റ്റ്‌ വീണ്ടും വരുന്നു'. എച്ച്മു പറഞ്ഞു. 'അച്ഛനോടൊപ്പം അന്നൂസ്സിനെയും ഒപ്പം ആ കമന്റും എന്‍റെ ഓര്‍മയിലേക്ക് വരുകയാണ് '. കഴിഞ്ഞ കാലങ്ങളിലേക്കൊക്കെ തിരിച്ചു പോകാന്‍ അതൊരു നിമിത്തമായി എന്ന് വേണം പറയാന്‍. എച്ച്മുവിനോടുള്ള  ക്ഷമാപണത്തോടെ ഞാനും അച്ഛന്റെ ഓര്‍മകളിലൂടെ നടക്കുകയാണ്..... 
പ്രിയ എച്ച്മു  ഈ പോസ്റ്റിലേക്ക് അയച്ചു തന്ന ആദ്യ കമന്റും ചേര്‍ക്കുകയാണ് ഇതോടൊപ്പം......  
"വായിച്ച് ഞാന്‍ സ്തബ്ധയായിരുന്നു ഇത്തിരി നേരം.. അച്ഛന്‍ ശിക്ഷിച്ചാലുണ്ടാകുന്ന വേദന , അതും ഇതു പോലെ ശിക്ഷിച്ചാലുണ്ടാകുന്ന വേദന ഒരു കൊച്ചുകുട്ടിയില്‍ എത്ര വലിയ ആഘാതമാണുണ്ടാക്കുക എന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്.  എങ്കിലും മുതിര്‍ന്നപ്പോള്‍ സ്വയം അച്ഛനായപ്പോള്‍ സ്വന്തം അച്ഛന്‍ തന്നോട് ചെയ്തതെല്ലാം തന്‍റെ നന്മയ്ക്ക് വേണ്ടിക്കൂടിയായിരുന്നു എന്ന തിരിച്ചറിവിലേക്ക് എത്താന്‍ കഴിയുന്ന മകനും ആ മകനു കിട്ടിയ ജീവിതവും കുറെയെങ്കിലുമൊക്കെ ഭാഗ്യം ചെയ്തതാണെന്ന് എനിക്ക് തോന്നിപ്പോകുന്നു. ഇപ്പോഴും സ്നേഹം ബാക്കിയാവുന്നുവെങ്കില്‍ ശിക്ഷിച്ചുവെങ്കിലും അദ്ദേഹം നല്ലൊരച്ഛനായിരിക്കണം. എന്നാലും ഒരു നൊമ്പരത്തീ എന്‍റെ ഉള്ളില്‍ കത്തുന്നു... എന്തിനാണ് മക്കളെ ശിക്ഷിക്കുന്നത് ? "  - എച്ച്മുകുട്ടി.

31 comments:

  1. 'അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും'..അതാണല്ലോ ചൊല്ല്.
    പഴയകാലകൂട്ടുകുടുംബങ്ങളില്‍ അച്ഛന്മാരുടെ കര്‍ശനനിലപാടുകളും,ശിക്ഷകളും അനുഭവിക്കാത്തവര്‍ വിരളമാണ്.മുത്തശ്ശന്മാരും,മുത്തശ്ശിമാരുമായിരിക്കും കാണപ്പെട്ട ദൈവങ്ങള്‍.എല്ലാറ്റിനും സഹായികളും,കൈത്താങ്ങുകളുമായി.സ്നേഹത്തണലായി. .അപ്പോള്‍ അച്ഛന് കുട്ടികളെ നല്ല മാര്‍ഗ്ഗങ്ങളിലേക്ക് നടത്തിപ്പിക്കുവാന്‍ ഒരു ശിക്ഷകന്‍റെ ചുമതലയും ഏല്‍ക്കേണ്ടിവരുന്നു.അപ്പോഴാണ്‌....................................
    ആശംസകള്‍

    ReplyDelete
    Replies
    1. എപ്പോഴും സ്നേഹത്തോടെ ഒപ്പമുള്ള ഒരാള്‍ ശിക്ഷിക്കുമ്പോള്‍ അതിനൊരു വിലയുണ്ടാകും. ഇതൊരുപക്ഷേ വ്യക്തികള്‍ മോശമായത് കൊണ്ടല്ല ,അവരുടെ രീതികളിലെ കുഴപ്പം കൊണ്ടാണ് സംഭവിക്കുന്നതെന്ന് ഇപ്പോള്‍ തോന്നുന്നു. ആശംസകള്‍ ചേട്ടാ...

      Delete
  2. ഈ വിഷയത്തില്‍ ഞാന്‍ തീരെ അനുഭവമില്ലാത്ത ഒരുവനാണ്.

    ReplyDelete
    Replies
    1. ആശംസകള്‍ അജിത്തെട്ടാ

      Delete
  3. സ്വന്തം മനസ്സ് തന്നെ കൃത്യമായി മനസ്സിലാക്കാന്‍ പ്രയാസമാണ്. അപ്പോള്‍ മറ്റൊരു മനസ് കാണുക എന്നത് ഏറെ പ്രയാസകരവും. നന്നാക്കാനുള്ള ശിക്ഷകളും അല്ലാതെയുള്ള ശിക്ഷകളും മനസ്സിലാകും എന്നാണെന്റെ പക്ഷം. മനസ്സിലെ സ്നേഹത്തിന്റെ തോത് തന്നെയാണ് പ്രധാനം. ഒരാളെ ശിക്ഷിച്ചു കൊണ്ട് നന്നാക്കുക എന്നതില്‍ നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ അവന്‍ വളരണം എന്ന ഒരിതില്ലേ?

    എന്തൊക്കെ ആയാലും നന്നായി അവതരിപ്പിച്ചു അനൂസ്.

    ReplyDelete
    Replies
    1. പല ശിക്ഷകളും അത്യാവശ്യമാണ്. ചില പൊതു സ്ഥലങ്ങളിലൊക്കെ ചില കുട്ടികളുടെ പെരുമാറ്റം വളരെ മോശമാണ്. അത്തരം മോശം പെരുമാറ്റരീതികളെ സദാ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കളെയും കാണാം. എനിക്ക് ലഭിച്ച ശിക്ഷകള്‍ എനിക്ക് ഗുണം ചെയ്തിട്ടേ ഉള്ളു ഇന്നിപ്പോള്‍ തോന്നുന്നു... ആശംസകള്‍ റാംജിയെട്ടാ

      Delete
  4. അന്നുസേട്ടാ ,ഇന്നലെത്തന്നെ വായിച്ചിരുന്നു.കമന്റ്‌ ചെയ്യാൻ കഴിഞ്ഞില്ല.

    അച്ഛനെ കുറ്റം പറയുന്നോ എന്നാലോചിച്ച്‌ വായന തുടങ്ങി.ഒരു വിഷമത്തോടെ ,നെടുവീർപ്പോടെ,സങ്കടത്തോടെ വായന അവസാനിപ്പിച്ചു.

    അച്ഛന്റെ കഠിനമായ ശിക്ഷണം ഗുണം ചെയ്തോന്ന് എനിയ്ക്ക്‌ മനസ്സിലായില്ല.എങ്ങനെയായാലും മാറിയ കാലത്തിനനുസരിച്ച്‌ ചേട്ടൻ മാറിയല്ലോ.മക്കളെ അവർക്കിഷ്ടമുള്ള തരത്തിൽ വളർത്തുന്നതാ ഇന്നത്തെ കാലത്തിനു അനുയോജ്യം.

    നല്ലൊരു വായന തന്നതിനു നന്ദി.

    മറ്റ്‌ അധ്യായങ്ങളും കൂടെ വായിക്കട്ടെ.

    ReplyDelete
    Replies
    1. തീര്‍ച്ചയായും ഗുണം ചെയ്തു. അത് കൊണ്ടാണല്ലോ ഇങ്ങനൊരു പോസ്റ്റ്‌ തന്നെ ഉണ്ടായത്. അച്ഛനെ മനസ്സിലാക്കുന്നതില്‍ എന്റെ കുഞ്ഞു പ്രായമാണ് പരാജയപ്പെട്ടത്. ആശംസകള്‍ പ്രിയ സുധി

      Delete
  5. sudhi paranjapole innalethanne vaayichu, comment idaan kazhinjilla, vishayathinte prathyekatha thanne karanam. ezhthu ugrananu

    ReplyDelete
    Replies
    1. ആശംസകള്‍ പ്രിയ ഷാജിതാ- പ്രോത്സാഹനം തുടരുമല്ലോ

      Delete
  6. This comment has been removed by the author.

    ReplyDelete
  7. പഴയ അച്ഛന്‍മാര്‍ പൊതുവേ അങ്ങിനെ തന്നെയായിരുന്നു.ഇപ്പോള്‍ മക്കള്‍ മാതാപിതാക്കളെ പീഡിപ്പിക്കുന്നു.

    ReplyDelete
    Replies
    1. സത്യം. ആശംസകള്‍ പ്രിയ ജി.

      Delete
  8. അച്ഛൻ കർക്കശക്കാരനായത് മകന്റെ നന്മക്കു വേണ്ടിയായിരുന്നു എന്ന് അന്നൂസ് വൈകിയാണ് മനസ്സിലാക്കിയത്. ആ പ്രായത്തിൽ ഏതൊരു കുട്ടിയുടെയും മനസ്സിൽ തോന്നാവുന്ന വികാരങ്ങൾ തന്നെയാണ് അന്നൂസിനും ഉണ്ടായത് ( അച്ഛനോടുള്ള ദേഷ്യം ). ഇന്നത്തെ പിള്ളാരുടെ അടുത്ത് ഇതൊന്നും നടക്കില്ല. സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കി കൊടുക്കാനെ പറ്റൂ. പിന്നെ ഒരു കാര്യം പറയാതെ വയ്യ. കുഞ്ഞുപ്രായത്തിലെ ആ ഓർമ്മകൾ, തൊട്ടതിനും, പിടിച്ചതിനും ഒക്കെ ഉള്ള അടിയും, വഴക്ക് കേൾക്കേണ്ടി വരുന്നതുമൊക്കെ എഴുതിയിരിക്കുന്നത് വായിക്കുമ്പോൾ ചിരി വരുന്നു. അന്നൂസിന്റെ എഴുത്തുകളിൽ സീരിയസ് ആയ്യാലും അതിൽ നല്ല ഹാസ്യവും നിറഞ്ഞിരിക്കുന്നതിനാൽ വായിക്കാൻ രസമാണ്. ആശംസകൾ

    ReplyDelete
    Replies
    1. GO യുടെ കമന്റുകള്‍ എപ്പോഴും നല്ല പ്രോത്സാഹനം തരുന്നു. തിരികെ ആശംസകള്‍ ഉണ്ടിട്ടോ.... വീണ്ടും വരിക...!!!

      Delete
  9. ഹൃദ്യമായ എഴുത്ത് അന്നൂസേ ..ഒട്ടും അത്ഭുതം തോന്നിയില്ല എനിക്ക്...ഇത്രയ്ക്കില്ലെങ്കിലും ഒരു അപരിചിതന്റെ അകല്ച്ചയോ..അല്ലെങ്കിൽ ഒരു വിരുന്നുകാരന്റെ ഔപചാരികതയോ ആയിരുന്നു എന്റെ അച്ഛനിൽ നിന്നും ഞാൻ അനുഭവിച്ചിരുന്നത്‌...പഴയകാലത്ത് അച്ഛൻമാർഇങ്ങനെയേ ആകാവൂ..കൂടുതൽ ലാളിച്ചാൽ വഷളാകും എന്നൊരു വിശ്വാസം നില നിന്നിരുന്നു..സാരല്ല്യ അന്നത്തെ വേദന പിന്നീട് ഗുണമായാണല്ലോഭവിച്ചത്.. എന്റെ മക്കളെ വളർത്തുന്നതിൽ പഴയകാല അനുഭവങ്ങൾ എനിക്കും സഹായമായി വരാറുണ്ട്... എച്ചുമ്മൂന്റെഈ പറഞ്ഞ പോസ്റ്റ്‌ ഞാനും വായിച്ചിരുന്നു..അഭിപ്രായവും എഴുതിയിരുന്നു... എനിക്കെന്റെ അച്ഛനെ നഷ്ടമായതും ഒരു ആഗസ്റ്റിൽ തന്നെയായിരുന്നു.. അനുഭവങ്ങൾ എഴുതുമ്പോൾ അക്ഷരങ്ങളിൽനാമറിയാതെ കണ്ണുനീർ പടരും അല്ലെ...

    ReplyDelete
    Replies
    1. നിറഞ്ഞ സ്നേഹം തിരികെ പ്രിയ ഹാബി ചേച്ചി

      Delete
  10. ഒന്നേയുള്ളൂ എങ്കില്‍ ഉലക്ക കൊണ്ടടിച്ചു വളര്‍ത്തണമെന്ന പ്രമാണങ്ങളൊക്കെ ശക്തമായി പണ്ടുള്ളവര്‍ പാലിച്ചിരുന്നു... ഗുണവും ദോഷവുമുണ്ട്. ഇവിടെയാണെങ്കില്‍ തല്ലുന്നത് പോയിട്ട് ചീത്ത പറയാനും കൂടെ പാടില്ല, അങ്ങിനെയുള്ളിടത്താണ് ഇത്,
    http://www.mississauga.com/news-story/5769617-judge-breaks-down-in-tears-while-sentencing-mother-who-beat-her-young-daughter-to-death/

    ReplyDelete
    Replies
    1. അടി എന്ന് പറഞ്ഞാല്‍ കൊല്ലുന്ന അടിയോന്നുമല്ല കേട്ടോ.... എന്നാലും അത് കിട്ടുമ്പോളുള്ള ഒരു വിഷമം ...അതാണ്‌.....വരവിനും പ്രോത്സാഹനത്തിനും ഏറെ നന്ദി പ്രിയ MH

      Delete
  11. അന്നൂസ്, അച്ഛൻ അങ്ങനെ ചെയ്തെന്നു കരുതി സ്വന്തം കുഞ്ഞുങ്ങളോട് അങ്ങനെ പെരുമാറരുത്. അടി കൊടുത്തല്ല മര്യാദ പഠിപ്പിക്കേണ്ടത്. കാര്യകാരണസഹിതം വിശദീകരിച്ചു കൊടുക്കുകയാണു വേണ്ടത്. കുഞ്ഞുങ്ങൾ പൊട്ടന്മ്മരോ പൊട്ടികളോ അല്ല. അവർക്ക് പലതും മനസ്സിലാകും. എന്ന് -ഒട്ടും മക്കളെ അടിയ്ക്കാത്ത അച്ചൻ.

    ReplyDelete
    Replies
    1. ഞാന്‍ അച്ഛനെ പോലെ കുട്ടികളെ അടിക്കുന്നു എന്നല്ല ഞാന്‍ പറയാന്‍ ഉദേശിച്ചത്‌- അച്ഛന്‍ എന്നെ അടിക്കാന്‍ ഇടയായ സാഹചര്യം ആവര്‍ത്തിക്കുന്നു എന്നാണ്... അതാണ്‌.... ! അച്ഛന്റെ കൈയ്യില്‍ നിന്നു നല്ല 'കീറു' വാങ്ങിച്ച ഞാന്‍ ന്‍റെ മക്കളോട് അതെ പോലെ ചെയ്‌താല്‍ പിന്നെ ഞാന്‍ ഈ കുറിപ്പെഴുതാന്‍ യോഗ്യനാണോ...? ആണോ? എന്തായാലും വരവിനും കമന്റിനും ആശംസകള്‍....!

      Delete
  12. ഈയിടെ വായിച്ച ഏറ്റവും ഹൃദയസ്പർശിയായ കുറിപ്പ്. അന്നൂസ് സ്വപ്നം കണ്ട ഒരു 'മാതൃകാ അച്ഛൻ' ആയിത്തീരാൻ അന്നൂസിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു. കുട്ടികളെ തല്ലുന്നതിനോട് എനിക്ക് തീരെ യോജിപ്പില്ല കേട്ടോ. പിന്നെ, സാഹചര്യങ്ങളാണല്ലോ മനുഷ്യനെ പോലീസുകാർ ആക്കുന്നത് :)
    അതുകൊണ്ട് കുറ്റപ്പെടുത്താനും വയ്യ.

    ReplyDelete
    Replies
    1. ന്‍റെ കൊച്ചു ഗോവിന്ദാ..... അവസാനം ഞാനയോ ഗൂണ്ട...? ആശംസകള്‍ തിരികെ ഉണ്ടിട്ടോ

      Delete
  13. Replies
    1. Thanks yadu.........................!.......................!!............!!!

      Delete
  14. ഉള്ളിൽ തട്ടും വിധം കുറിച്ചിരിക്കുന്നു...

    ReplyDelete
    Replies
    1. സന്തോഷം പ്രിയ ബിലാത്തിപ്പട്ടണം.. ഏറെ സ്നേഹം തിരിച്ചും

      Delete
  15. മകൻ ഒരു മാതൃകാ പുരുഷൻ ആകണം എന്നുള്ള ഉദ്ദേശം ആയിരിക്കും ആ അച്ഛനെ നയിച്ചത്. പക്ഷെ അത് ആ കുരുന്നു മനസ്സിൽ എത്ര വേദനയാണ് നൽകിയതെന്ന് ആ അച്ഛന് മനസ്സിലാക്കാൻ കഴിയാതെ പോയി. അവിടെയാണ് ആ അച്ഛൻ പരാജയപ്പെട്ടത്. അച്ഛൻ എന്ന നിലയിൽ അതൊരു പരാജയം തന്നെ എന്നേ പറയാൻ കഴിയൂ. അന്നത്തെ ആ രീതിയുടെ മുറിപ്പാടുകൾ ആ കുഞ്ഞു മനസ്സിനോടൊപ്പം വളർന്നു എന്നതാണ് മകൻറെ ഭാവിയുടെ ബാക്കി പത്രം. അന്നത്തെ അച്ഛന്റെ പെരുമാറ്റത്തിന്റെ സ്വാധീനം മകൻറെ കൂടെ വളരുകയും ഉപ ബോധ മനസ്സിൽ പ്രതിഷ്ടിത മാകുകയും അത് സ്വന്തം മക്കളിൽ പ്രയോഗിക്കാനുള്ള ഒരു ചിന്ത അറിയാതെ പുറത്തു വരുകയും ചെയ്യുന്നു.

    വളരുമ്പോൾ അച്ഛനും കുട്ടികളും തമ്മിൽ സ്വഭാവികമായുണ്ടാകുന്നതാണ് അകൽച്ച. ഉമ്മ വയ്ക്കുന്നതും താലോലിക്കുന്നതും ഒക്കെ കുട്ടിക്കാലത്ത് വേണ്ട കാര്യങ്ങൾ ആണ്. ആ സ്നേഹം മനസ്സിലുണ്ടാകും. പക്ഷെ പ്രകടനം കുറയും എന്ന് മാത്രം.

    ശിക്ഷയും ഉപദേശവും സ്നേഹവും ഇതാണ് കുട്ടികൾക്ക് കൊടുക്കേണ്ടത്. അത് ഏതളവിൽ മിശ്രണം ചെയ്യണമെന്ന് ഓരോരുത്തരും തീരുമാനിക്കണം. (ആദ്യത്തേത്, ശിക്ഷ, വെറും ഒരു ശതമാനം മതി എന്നാണ് എന്റെ മക്കളോടുള്ള അനുഭവം വച്ച് പറയുകയാണെങ്കിൽ. എനിക്കാണെങ്കിൽ ഏതാണ്ട് 10 ശതമാനം കിട്ടിക്കാണും. അവയൊക്കെയും രസകരമായ ഓർമയായി നില നിൽക്കുന്നു)

    കുട്ടിക്കാലം മുതൽ എം.ബി.ബി.എസ്. പഠനം കഴിയുന്നത്‌ വരെ അമ്മയും അനുജത്തിമാരും നിരന്തരം അതി കഠിനമായി ദ്രോഹിച്ച,ആത്മഹത്യ വരെ ചിന്തിച്ച, ഒരു പെണ്‍ കുട്ടി ഇന്ന് അമ്മയായി തന്റെ മൂന്നു മക്കളെയും സ്നേഹിക്കുന്നത് കാണുമ്പോൾ ഇവരുടെ കുട്ടിക്കാലം ഇവരെ എങ്ങിനെ ഒരു സ്നേഹനിധിയായ അമ്മയാക്കി മാറ്റി എന്ന് അത്ഭുത പ്പെട്ടു പോകും. അതായിരിക്കണം മാതൃക.

    ReplyDelete
    Replies
    1. എന്താ പറയുക...... എവിടെ നിന്നോ തരംഗമായി സഞ്ചരിച്ച് എന്നിലേക്ക്‌ വന്ന ഈ കമന്റ് ഏറെ സന്തോഷം തരുന്നു എന്നറിയിക്കട്ടെ ബിബിന്‍ചേട്ടാ. എന്നെ ഉള്‍കൊണ്ടതിനു സ്നേഹം തിരികെ

      Delete
  16. തുടക്കം എന്നെയും ഏറെ വേദനിപ്പിച്ചു. ഒരച്ഛന്റെ വിരല്‍തുമ്പുകളുടെ സ്പര്‍ശനമാണ് കുട്ടിയുടെ ഹൃദയത്തിലേക്കുള്ള വഴി എന്ന് അനുഭവിച്ചും അനുഭവിപ്പിച്ചും ഞാന്‍ അറിയുന്നു.സ്നേഹസമ്പന്നനായ ഒരച്ഛനാകാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്ന്നു.

    ReplyDelete
    Replies
    1. ആശംസകള്‍ തിരികെ പ്രിയ അഴീക്കോടന്‍ സര്‍. സത്യത്തില്‍ ഈ കമെന്‍റ് ഇപ്പോഴാണ് കാണുന്നത്. അതിനു ക്ഷമാപണം ഇതോടൊപ്പം അറിയിക്കട്ടെ.

      Delete