ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Thursday 5 June 2014

പാണ്ടിക്കുറുക്കന്‍ (കഥ)



    വിളിച്ചെഴുന്നേല്പ്പിക്കാന്‍ ആരുമില്ലാത്തതിനാല്‍ ‘അതിരാവിലെ’ എട്ടു മണിയോടടുത്താണ്‌ പതിവായി ഉണരാറുണ്ടായിരുന്നത്.  പെന്‍ഷന്‍ പറ്റിയതിനു ശേഷം മിക്കവാറും അങ്ങനൊക്കെയാണ്‌. എന്നിലും,താമസിക്കുന്ന  വീട്ടിലും, വീടിന്‍റെ പരിസരങ്ങളിലും ആകെയൊരു അലസത  നിറഞ്ഞു നില്ക്കുന്നുണ്ടായിരുന്നു. ഒരു തരം ശൂന്യത.
ഉണര്‍ന്നു കഴിഞ്ഞാല്‍ പിന്നെയും ഒന്നോ രണ്ടോ മണിക്കൂര്‍ കൂടി ബെഡില്‍ ചുരുണ്ടു കൂടും. കിടന്നു മടുക്കുമ്പോഴാവും മിക്കപ്പോഴും എഴുന്നേല്ക്കുക. മൊബൈലില്‍ ആറു മണിക്കു അലാറവും പിന്നെ ഓരോ അരമണിക്കൂറിനു റിപ്പീറ്റഡ് അലാറവും തകൃതിയായി അടിച്ചു കൊണ്ടിരിക്കും. അതൊരു ഏഴു തവണയെങ്കിലും പരിശ്രമിക്കാതെ കട്ടിലും ഞാനും തമ്മിലുള്ള ബന്ധം ഒരിക്കലും അവസാനിക്കാറില്ലായിരുന്നു.
    അന്നും അങ്ങനെയുള്ള ഒരു ദിവസമായിരുന്നെങ്കിലും, വീടിനു പുറത്ത് നടക്കുന്ന പതിവില്ലാത്ത ഒച്ചയും ബഹളവും നേരത്തെതന്നെ  കട്ടില്‍ ഉപേക്ഷിക്കുവാന്‍ എന്നെ നിര്‍ബന്ധിതനാക്കി. അത്ര രസിക്കാതെയാണ്‌ ഞാന്‍ പുറത്തേക്ക് വന്നത്. വീടിന്റെ ഗെയ്റ്റിനു പുറത്ത് ഏഴെട്ടുപേര്‍ കാണും, കുത്തിയിരുന്നു വാചകമടിക്കുന്നതിന്റെ ബഹളമാണ്‌ കേട്ടുകൊണ്ടിരുന്നത്. കലപിലകലപില..ആകെ ബഹളം. ദേഷ്യം വന്ന്, അകത്തേക്ക് കയറാന്‍ ഭാവിക്കുമ്പോളാണ്‌, കൂട്ടത്തില്‍ സുമുഖനായ, മെലിഞ്ഞ്, ഉയരമുള്ള ചെറുപ്പക്കാരന്‍ ഗെയ്റ്റ് കടന്ന് ധൃതിയില്‍ വരുന്നത് കണ്ടത്.
സാര്‍......അവന്‍ നീട്ടി വിളിച്ചു. മെല്ലിച്ച, നല്ല നീളമുള്ള തമിഴ് ലുക്കുള്ള ഒരു കൊച്ചന്‍.
‘സാര്‍...ഉങ്കള്ക്ക്  അന്ത ജോണ്‍ സാര്‍ കാള്‍ പണ്ണി ഇരുന്താനാ..? ’ തമിഴന്‍ തന്നെ.
ഏതു ജോണ്‍സാര്‍.....? ’   പോടാ പാണ്ടീ....അവന്റൊരു ജോണ്‍സാര്‍ എന്നമട്ടില്‍ ഞാന്‍ കലിപ്പിച്ചു.
അന്ത റോട്ട് കോണ്‍ട്രാക്ടര്‍ ജാണ്‍സാര്‍...അവന്‍ ഉണ്ടക്കണ്ണുകള്‍ വിടര്‍ത്തി ചോദ്യരൂപത്തില്‍ എന്നെ ആകാംഷയോടെ നോക്കിനിന്നു.
എന്നെയാരും വിളിച്ചില്ല...അവനെ ഒഴിവാക്കി ഞാന്‍ അകത്തേക്ക് കയറി കതകടയ്ക്കുന്നതിനു മുന്‍പേ ഫോണ്‍ ശബ്ദിച്ചു. ഞാന്‍ തിരിഞ്ഞ് അവനേ നോക്കുമ്പോള്‍ ‘കണ്ടോ’ എന്നമട്ടില്‍ അവന്‍ എന്നെ വിജയീഭാവത്തില്‍ നോക്കി. പ്രതീക്ഷയാല്‍ അവന്റെ കണ്ണുകള്‍ തിളങ്ങുന്നതു കണ്ടു.
ഹെല്ലോ...ഇത് സുധാകരനാണ്‌...ആരാ  സംസാരിക്കുന്നത്...? ’ എടുക്കാന്‍ ഒന്നു മടിച്ചെങ്കിലും ഞാൻ ഫോണ്‍ ചെവിക്കും തോളിനുമിടയില്‍ ഇറുക്കി, അസ്വസ്ഥതയോടെ  കൈമുട്ടുകള്‍ മേശമേല്‍ ഊന്നി.
ഹല്ലോ സുധാകരന്‍സാറേ..ഇത് ഞാനാ കാപ്പില്‍ ജോണ്‍...എന്തൊക്കെയുണ്ട് വാര്‍ത്തകള്‍...സുഖാണോ..? ’
ഡോ..താന്‍ വിളിക്കുമെന്നു എനിക്കിപ്പോ വെളിപാടുണ്ടായതേയുള്ളൂ... എന്നേകൊണ്ട് എന്തെങ്കിലും കാര്യസാദ്ധ്യം  കാണുമെന്നു മനസ്സിലായി....ഇട്ടു വളയ്ക്കാതെ താന്‍ കാര്യം പറ... 
     അങ്ങേതലയ്ക്കല്‍ ജോണ്‍ പൊട്ടിച്ചിരിക്കുന്നതു കേട്ടു.
ഓക്കെ..ഓക്കെ....സാറെ സാറിന്റെ വീടിനു പുറത്ത് അഞ്ചെട്ട് ‘പാണ്ടി’കള്‍ കുത്തിയിരിപ്പുണ്ട്. പാറേക്കാട്ട് മുതല്‍ വാകപ്പടി വരേയുള്ള റോഡിന്റെ വര്‍ക്ക് ഞാനാ എടുത്തിരിക്കുന്നത്...അതിനു വന്നിരിക്കുന്ന പണിക്കരാ അവന്മാര്...അത്രേം പേര്‍ക്ക് ഒരുമിച്ച് തങ്ങാനുള്ള ഒരു സംവിധാനം അങ്ങോട്ട് ശരിയായില്ല ഇതുവരെ....സാറൊന്നു സഹായിക്കണം...ഒരു മാസത്തേക്ക് മതി....’
‘ ഇവറ്റകളെ എന്റെ കൂടെ താമസിപ്പിക്കുന്ന കാര്യാണോ താന്‍ പറഞ്ഞു വരുന്നത്...പോയി പണി നോക്ക്....’ ഞാന്‍ ഇടയ്ക്ക് കയറി. അയാള്‍ തമാശ കേട്ടമാതിരി ഇളകി ചിരിക്കുന്നത് കേട്ടു.
അയ്യോ കൂടെയല്ല സാറേ....അവിടുത്തെ കാര്‍ ഷെഡ് ഒഴിഞ്ഞു കിടക്കുകയല്ലേ..? ഒരു ശല്യവും ഉണ്ടാക്കാതെ അവറ്റകള്‍ അവിടെ കിടന്നോളും....ഞാന്‍ അവരോടു കര്‍ശനമായി പറഞ്ഞിട്ടുണ്ട്...സാറിനൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന്....
അപ്പോ താന്‍ തന്നെ അതങ്ങ്  തീരുമാനിച്ചൊ....ദേഷ്യം വന്ന് ഞാന്‍ വിണ്ടും ഇടയ്ക്ക് കയറി.
ഹാ...സാറു കിടന്നു തൊലയാതെ...ഒന്നു പറയട്ടെ....രാവിലെ മുതല്‍ വൈകിട്ടു വരെ പണിയല്ലെ....രാത്രി കാലങ്ങളില്‍ മാത്രേ അവന്മാര്‍ അവിടെ കാണു....കുഴപ്പക്കാര്‍ ഒന്നുമല്ല....ഒരു പ്രശ്നവുമുണ്ടാക്കാതെ  ഞാന്‍ നോക്കിക്കോളാം...പിന്നെ സാറിനൊറു  കൂട്ടുമാകും....
ഭാര്യക്കും മക്കള്‍ക്കും വേണ്ടാത്ത എനിക്കിനി താനാണോ കൂട്ടുണ്ടാക്കാന്‍ പോണത്...ഒന്നു പോഡോ വച്ചിട്ട്..?  ‘കൂട്ടുണ്ടാക്കികൊടുപ്പു’കാരനിട്ട് ഒരു പണി കൊടുത്ത ശേഷം ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.
   തിരിയുമ്പോള്‍ പ്രതീക്ഷ കൈവിടാതെ എന്നെ തന്നെ നോക്കി വാതില്ക്കല്‍ നില്ക്കുന്ന തമിഴന്‍ പയ്യനെ കണ്ടു. ഞാന്‍ അവന്റെ അടുത്തേക്ക് ചെന്നു.
വാങ്കെ സാര്‍...വാങ്ക സാര്‍... അവന്‍ ഗെയിറ്റിനു പുറത്തുള്ള അവന്റെ കൂട്ടാളികളുടെ അടുത്തേക്ക് എന്നെ ആനയിച്ചു. വരാനുള്ളതു വഴിയില്‍ തങ്ങില്ലല്ലോ..അനുസരിച്ചു പോയി. കാര്‍ഷെഡ് അവര്‍ക്ക് തല്ക്കാലത്തേക്ക് കൊടുക്കാന്‍ ഞാന്‍ സമ്മതിച്ചതു പോലെയായിരുന്നു അവന്റെ പെരുമാറ്റം. ‘കോണ്‍ട്രാക്ടര്‍ ജാണ്‍സാര്‍ ’ പറഞ്ഞാല്‍ ഈ ലോകത്ത് നടക്കാത്തതായി ഒന്നുമില്ല എന്നായിരിക്കും ഒരു പക്ഷേ  ഈ ശുംഭന്മാര്‍ കരുതിയിരിക്കുന്നത്. ഞാന്‍ മനസ്സില്ലാ മനസ്സോടെ അവര്‍ക്കിടയിലേക്ക് നടന്നെത്തി.  എല്ലാവരും എന്നെ കണ്ട് അതിവിനയത്തോടെ എഴുന്നേറ്റ് ഇല്ലാത്ത ബഹുമാനം കാണിച്ചു. ചിലര്‍ കയ്യിലിരുന്ന ബീഡി ദൂരേയ്ക്കെറിഞ്ഞ്, ഓടിയെത്തി,  മുണ്ടിന്റെ മടക്കികുത്തഴിച്ച് കയ്യിലിട്ടു തിരുമിക്കൊണ്ട്  നിന്നു. കാര്യം കാണാന്‍ കഴുതക്കാലും പിടിക്കാന്‍ തയ്യാറായി നില്ക്കുന്ന എല്ലാത്തിനേയും ഞാന്‍ തെല്ലു ദേഷ്യത്തോടെ അടിമുടി നോക്കി വിലയിരുത്തി. ഞാന്‍ അല്‍പ്പം ജാഡ കാണിച്ചു എന്നുള്ളതാണ് ശരി. കാണിക്കാവുന്നിടത്തല്ലേ കാണിക്കാന്‍ പറ്റൂ...!
സാര്‍ ഇതു നമ്മ പെരിയുളിയര്‍ പരമസിവം അണ്ണന്‍..കൂട്ടത്തിൽ പ്രായമുള്ള ആളേ ചൂണ്ടിക്കാട്ടി അവന്‍ എന്നോടായി പറഞ്ഞു. നാല്പ്പത്തിയഞ്ചിനടുത്ത് പ്രായമുള്ള കറുത്തുതടിച്ച, പല്ലുകളിലാകെ കറപിടിച്ച മനുഷ്യന്‍ വെളുക്കെച്ചിരിച്ച് എന്നെ വണങ്ങി. പുറമേയിട്ടിരിക്കുന്ന ഷര്‍ട്ടിന്റെ ബട്ടണുകള്‍ തുറന്നിട്ടിരിക്കുന്നതിനാല്‍ അകത്ത് ചെളിപിടിച്ച ചുവന്ന ബനിയനും മെത്തപോലുള്ള അല്‍പ്പാല്‍പ്പം നര കയറിയ നെഞ്ചും അയാളെ മറ്റുള്ളവരില്‍ നിന്നു ഏറെ വ്യത്യസ്ഥനാക്കി.
ഇത് കറുപ്പയ്യാ അണ്ണന്‍...കറുത്ത് മെല്ലിച്ച നല്ലനീളമുള്ള മൊത്തത്തില്‍ വാക്കത്തി പോലെയിരിക്കുന്ന ഒരാള്‍ എന്റെയരുകിലേക്ക്  നീങ്ങി നിന്നു. അയാളുടെ നിഷ്കളങ്കമായ, ഒന്നിടവിട്ടുള്ള പല്ലുകള്‍ കാട്ടിയുള്ള ചിരി എന്നിലും ചിരി ഉണര്‍ത്താതിരുന്നില്ല.
‘കറുപ്പയ്യാ..സാര്‍....’ അയാള്‍ തന്റെ വീതമായി ഒന്നു കൂടി പരിചയപ്പെടുത്തി.
‘ഇന്താള്‌ പളനി.........’
‘വണക്കം അയ്യാ...’
‘ അത് ചെല്ലയ്യാ അണ്ണന്‍.........’
‘വണക്കം...അയ്യാ....’
 സുന്ദരപാണ്ട്യന്‍, മാരിമുത്തു....’  അവന്‍ ഓരോരുത്തരുടേ നെഞ്ചില്‍ ചൂണ്ടി എനിക്ക് പരിചയപ്പെടുത്തി. കൂപ്പു കൈകളോടെ തലകള്‍ കുനിയുന്നു....നിവരുന്നു.....കുനിയുന്നു...നിവരുന്നു....
ദോ അങ്കെ പാര്‌..അതുവന്ത് നമ്മ പാല്‍രാജ്....തെല്ലു മാറി,കൈയ്യിലൊരു സഞ്ചി തൂക്കി, ഫോണ്‍ വിളിക്കുന്ന മറ്റൊരു കറുത്ത തടിമാടനെ ചൂണ്ടി ചെറുചിരിയോടെ അവന്‍ പറഞ്ഞു.
അവനുക്ക് രണ്ടു മാസത്തിക്ക് മുന്നാടിയെ തിരുമണം ആയിടിച്ച്....അവന്‍ അവനുടെ മനൈവികൂടെ പേസീട്ടു ഇരുക്കാ സാര്‍......’
‘ഞാന്‍ മനസിലാകാത്തത് പോലെ അവനെയും മറ്റുള്ളവരെയും മാറി നോക്കി.
‘തിരുമണം...മാര്യേജു സാര്‍...’ അവന്‍ ഒന്നുകൂടി വ്യക്തമാക്കി.
‘ഉം.. ഉം...ആട്ടെ...നിന്റെ പേരെന്താ..?‘ ഞാന്‍ തെല്ലു നീരസത്തോടെ തിരക്കി.
നാ വന്ത് മുരുകന്‍....സ്വയം പരിചയപ്പെടുത്തുന്നതിനിടയില്‍ അവന്‍ തല ചൊറിഞ്ഞിളക്കി.
സാര്‍..നാങ്ക എന്ത കഷ്ടത്തിയും ഉണ്ടാക്ക വിരുമ്പലെ....’ അവന്‍ കെഞ്ചി.
ഓ..ഓ.......നിങ്ങള്‍ എത്ര പേരുണ്ട്..?’
അത് വന്ത്......തെല്ലു നേരം ആലോചിച്ചു നിന്നു... എട്ട് പേര്‍ ഇറുക്കാ..
നിങ്ങള്‍ തമിഴ്നാട്ടില്‍ എവിടാ....
കോവൈ പക്കം താന്‍...
എത്ര നാള്‍ ഇവിടെ കാണും..? ’
‘കുറഞ്ച പക്ച്ചം രണ്ടു മാതം....
തിരികെ നടക്കാന്‍ തുടങ്ങിയപ്പോഴാണ് കാര്‍ ഷെഡിനു മറവില്‍ ഒതുങ്ങി നില്‍ക്കുന്ന സ്ത്രീരൂപം എന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ഞാന്‍ ആശ്ചര്യത്തോടെ അവള്‍ക്കു നേരെ ചോദ്യരൂപേണ ചൂണ്ടുവിരല്‍ ഉയര്‍ത്തി.
‘ഡേയ്....എങ്കെ വാടീ....സാര്‍ കൂപ്പിട്ടാര്......’ മുരുകന്‍ അവള്‍ക്കു നേരെ അലറി. അവള്‍ കൂസലേതുമില്ലാതെ എനിക്കരുകിലേക്ക് നടന്നെത്തി. നല്ലരോഗ്യമുള്ള കാട്ടുപോത്തിനെ അനുസ്മരിപ്പിക്കുന്ന, എന്നാല്‍ വല്ല്യ തരക്കേടില്ലാത്ത ഒരു തമിഴത്തിപ്പെണ്ണ്‍ പാദസരം കിലുക്കിയെത്തി.
‘എങ്ക മനൈവി സാര്‍ ..! പേര് മധുമുഖി..!’ മുരുകന്‍ അവളെ എന്റെയരുകിലേക്ക് നീക്കി നിര്‍ത്തി.
‘ഇതാണോടോ എട്ടു പേര്‍...? നിങ്ങള്‍ ഒന്‍പതു പേരില്ലേ...? ’ ഞാന്‍ സുഖിക്കാത്ത മട്ടില്‍  അതില്‍ കേറി തൂങ്ങി. അവന്‍ ഒന്നും മിണ്ടാതെ ഒരു കുറ്റവാളിയെപ്പോലെ നിന്ന്‍ തല വീണ്ടും വീണ്ടും ചൊറിഞ്ഞിളക്കി.
‘ഇവളും പണിക്കു വന്നതാണോ...?’ തല്പ്പര്യമില്ലാത്തതു പോലെ ഞാന്‍ തിരക്കി.
‘ഇവ വേലയ്ക്ക് പോറാത് ഇല്ലെ...ഇവ എന്നക്കാഗ  വന്തതെ സാപ്പാടു സെഞ്ചു അത പരിമാര താന്‍...സുവൈയാഗ സാപ്പിട വിരുമ്പുകിറോം സാര്‍ ’
‘പക്ഷേ ഇവള്‍ എവിടാഡോ മുരുകാ കിടക്കുന്നത്...? അഞ്ചെട്ടു ആണുങ്ങള്‍ താമസിക്കുന്ന ഷെഡിനകത്ത്.....അതിനുള്ള സൌകര്യമൊന്നും ഇവിടില്ല......’ ഞാന്‍ പരുഷമായി പറഞ്ഞു.
റൊമ്പ കഷ്ട്ടം സാര്‍...എങ്കളുക്ക് തെരിയും...പറവാലെ സാര്‍......നാം അറയയൈ പഗിര്‍ത്നു കൊള്ളലാമ... കവലപ്പെട വേണ്ടാ സാര്‍.. ഇതെല്ലാമേ എങ്കളുക്ക് പഴക്കം’ അന്യനാട്ടില്‍ ഒരുവന്‍ അനുഭവിക്കുന്ന വിഷമത്തിന്റെ കനം അവന്‍റെ വാക്കുകളില്‍ തെളിഞ്ഞുനിന്നു. എന്തെങ്കിലും ആകട്ടെന്നു കരുതി ഞാന്‍ തിരികെ നടന്നു.
         അങ്ങനെ തുടങ്ങിയെന്നു പറയാം. ഏറെനാള്‍ അടഞ്ഞു കിടന്നിരുന്ന ഷട്ടര്‍ ഉയര്‍ത്തിയതോടെ വിശാലമായ കാര്‍ഷെഡിനു പുതിയ അവകാശികളായി. പൊടിയും മാറലയുമെല്ലാം അടിച്ചുതെളിച്ചു  ‘വൃത്തീകരിക്കാന്‍ ’ മിനുറ്റുകളേ വേണ്ടിവന്നുള്ളൂ. ഒന്‍പതു പേര്‍ തലങ്ങും വിലങ്ങും പായുന്നതു കണ്ടു.  പിന്നീടങ്ങോട്ട് ഒന്നിനും എന്റെ അനുവാദത്തിന്റെ ആവശ്യമില്ലായിരുന്നു...വീടിനു പിന്നാമ്പുറത്ത് പോയി തൂമ്പ കണ്ടുപിടിച്ചു. കാര്‍ ഷെഡിന്റേയും ഒപ്പം വീടിന്റെയും പരിസരം ചെത്തി വെടിപ്പാക്കി. ചപ്പും കരിയിലയും ഒക്കെ വാരി കൂട്ടി, തീയിട്ടു. മൂന്നു വലിയ കരിങ്കല്ലുകള്‍ എവിടുന്നോ എടുത്തുകൊണ്ട് വന്നു കാര്‍ഷെഡിനോട് ചേര്‍ത്ത് അടുപ്പു കൂട്ടി.
ഒച്ചയും ബഹളവും അധികരിച്ചപ്പോള്‍ അയല്പക്കക്കാര്‍ ഓരോരുത്തരായി കതകുകളും ജനലുകളും തുറന്ന് എത്തിനോക്കി, അന്തം വിട്ടു. എനിക്കു തെല്ലു ജ്യാള്യത തോന്നാതിരുന്നില്ല. പത്തു സെന്റ് സ്ഥലത്തു പണിയാന്‍ ഇത്രയധികം പണിക്കാരോ എന്നാവും അവര്‍ ആദ്യം വിചാരിച്ചിട്ടുണ്ടാവുക..!  ജോണിനെ ഉള്ളാലെ ശപിച്ച്, ഞാന്‍ എന്‍റെ തല മാളത്തില്‍ ഒളിപ്പിച്ചു.
   വൈകിട്ട് ഒരു ലിറ്റര്‍ സ്കോച്ചുമായി, പൊട്ടിച്ചിരിച്ചു കൊണ്ട്  ജോണ്‍ ഗൈറ്റ് കടന്ന് വരുന്നതുവരെ എന്റെ നീരസം മാറിയിരുന്നില്ല.  പെട്ടെന്നുള്ള അയാളുടെ സാമീപ്യം എനിക്കൊരാശ്വാസമായി മാറി. അന്നു രാത്രി ഒരുപാടു വൈകുവോളം ഒച്ചയും ബഹളവും തുടര്‍ന്നു. പന്ത്രണ്ട് മണിയോടടുത്ത് ജോണ്‍ മടങ്ങിയതിനു ശേഷമാണ്  ഒക്കെയൊന്ന് കെട്ടടങ്ങിയത്.
    പുലര്‍ച്ചെ അഞ്ചു മണിക്ക് ഷട്ടര്‍ വലിച്ചുയര്‍ത്തുന്ന ശബ്ദം കേട്ട് അല്പ്പം ഞെട്ടിയാണ്‌ ഞാന്‍ ഉണര്‍ന്നത്. കള്ളന്മാരാണോ എന്ന് ആദ്യമൊന്ന് സംശയിക്കാതിരുന്നില്ല. തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട  ശബ്ദങ്ങള്‍ യഥാര്‍ത്ഥ ലോകത്തേക്ക് തിരിച്ചെത്താന്‍ എന്നെ സഹായിച്ചു. പാണ്ടികള്‍ പണിതുടങ്ങിക്കഴിഞ്ഞിരുന്നു. കുളിക്കുന്നു, പല്ലുതേയ്ക്കുന്നു, ബീഡി വലിക്കുന്നു, ഫോണ്‍ വിളിക്കുന്നു, പാത്രം മോറുന്നു, തീ കൂട്ടുന്നു, അരി കഴുകുന്നു,....... തട്ടും മുട്ടും എട്ടു മണിവരെ  തുടര്‍ന്നു.
സാര്‍ നാങ്കല്‍ കള്മ്പലാമ.......മുരുകന്‍ കതകില്‍ മെല്ലെ തട്ടി വിളിച്ചു പറഞ്ഞു . പണിക്കുള്ള പുറപ്പാടാണ്.
ഓ..ഓ ഓ.............എന്തെങ്കിലും പണ്ടാരടങ്ങ് എന്ന ധ്വനി. ഒച്ചയും ബഹളവും അകന്നു പോയപ്പോള്‍ ഞാന്‍ നെടുവീപ്പിട്ടു. വെറുതെ കാര്‍ ഷെഡിനു ചുറ്റും ഒന്നിറങ്ങി നടന്നു പരിശോധിച്ചു. അടുപ്പു കൂട്ടിയിരിക്കുന്നതല്ലാതെ മറ്റൊരു മാറ്റവും കാണാതെ ഞാന്‍ ആശ്വസിച്ചു,  കാര്‍ ഷെഡിനുള്ളില്‍ എന്തൊക്കെയോ ജോലിയിലേര്‍പ്പെട്ടു കൊണ്ടിരുന്ന മധുമുഖിക്ക് മുഖം കൊടുക്കാതെ ഞാന്‍ പിന്‍വാങ്ങി.
    വൈകിട്ട് നാലുമണിക്ക് ശേഷം  ഒച്ചയും ബഹളവും തട്ടും മുട്ടും  പതിവിലും ‘ഊറ്റ’മായി തിരികെയെത്തി.
സാര്‍....പുറത്ത് മുരുകന്റെ ശബ്ദം. കതകു തുറക്കുമ്പോള്‍ എളിമയുടെ അവതാരമായി അവന്‍ ഓച്ഛാനിച്ചു നില്ക്കുന്നു.
‘ഇന്ത ബോട്ടില്‍ ജോണ്‍സാര്‍ ഉങ്കളുക്ക് അന്പലിപ്പാ കൊടുത്താര്...’ കൈയിലിരുന്ന കുപ്പി പ്രമാണിത്തത്തോടെ അവന്‍  എന്റെ  നേരെ നീട്ടി. വീണ്ടും സ്കോച്ചാണ്‌...! ഞാന്‍ മനസ്സാലെ ജോണിനു നന്ദി പറഞ്ഞ്, അകത്തേക്ക് വലിഞ്ഞ്, അടുക്കളയിലേക്ക് പോയി.
സാര്‍...ഗ്ളാസ് എടുക്കുന്നതിനിടയില്‍ പിന്നില്‍ വിളി കേട്ടു. പിന്തിരിയുമ്പോള്‍ മുരുകന്‍ തൊട്ടു പുറകില്‍ നില്ക്കുന്നു.
എന്താ...?‘ അനുവാദമില്ലാതെ അകത്തു കയറിയതില്‍ എനിക്കവനോടുള്ള അതൃപ്തി എന്റെ ശബ്ദത്തില്‍ മുഴച്ചുനിന്നു.
ഞാന്‍ ഹെല്പ് പണ്ണാം..സാര്‍.....’  എന്റെ ഇഷ്ട്ടക്കേട് കാര്യമാക്കാതെ അവന്‍ കൈയ്യിലിരുന്ന പാര്‍സല്‍ എന്റെ നേരെ ഉയര്‍ത്തിക്കാട്ടി. ഇത്തരം കാര്യങ്ങള്‍ താന്‍ എല്ലാവര്‍ക്കും ചെയ്തു കൊടുക്കാറുണ്ട് എന്നു പറയുന്നതിനിടയില്‍, ഫ്രിഡ്ജ് തുറന്ന് വെള്ളമെടുത്ത് ഒരു ട്രേയില്‍ വച്ചു. പ്ളേറ്റുകളും ഗ്ളാസ്സുകളും പാര്‍സലും കുപ്പിയും ട്രെയില്‍ ഒരുക്കി അവന്‍ തയ്യാറായി എന്നെ നോക്കി. അവന്റെ പെരുമാറ്റത്തില്‍ മനസറിയാതെ വശംവദനായി ഞാന്‍ വടക്കുപുറത്ത് പതിവായി ഇരിക്കാറുള്ള ലോണിനരുകിലുള്ള ചെറിയ വാരാന്തയിലേക്ക് നടന്നു. അവന്‍ വാ തോരാതെ അതുമിതും പറഞ്ഞ് എന്‍റെ പിന്നാലെ കൂടി. ലോണിലേക്ക് അഭിമുഖമായി ഇട്ടിരിക്കുന്ന കസാലയില്‍ ഞാനിരിക്കുമ്പോള്‍, അവന്‍ റ്റീപോയിമേല്‍ ട്രേ വച്ച് അതിനരുകില്‍ മുട്ടുകുത്തിയിരുന്ന് സേര്‍വ് ചെയ്യാന്‍ തുടങ്ങിയിരുന്നു. ഒരു സ്മാള്‍ പകര്‍ന്ന് ഗ്ളാസ് എന്റെ മുന്‍പിലേക്ക് നീക്കി, ഫ്രൈഡ് ചിക്കന്‍ പാര്‍സല്‍ എനിക്കു മുന്‍പാകെ തുറന്ന്‍ പ്ലേറ്റിലാക്കുന്ന തിരക്കിലായിരുന്നു അവന്‍.  ഞാൻ കൌതുകത്തോടെ കുറെ നേരം അവനെത്തന്നെ നോക്കിയിരുന്നു.  അവന്റെ ആകാരത്തിലുള്ള വശ്യതയും,തിളങ്ങുന്ന ഉണ്ടക്കണ്ണുകളിലുള്ള ആകര്‍ഷണീയതയും എന്നെ തെല്ലമ്പരപ്പിക്കാതിരുന്നില്ല. മറ്റുള്ള പാണ്ടികളില്‍ നിന്നും വ്യത്യസ്ഥനായ അവനെ ഞാന്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇഷ്ട്ടപ്പെട്ടു തുടങ്ങി എന്നതായിരുന്നു സത്യം.
അങ്ങനെ ജോണിന്‍റെ സ്കോച്ചു മൂലവും മുരുകന്റെ സാന്നിദ്ധ്യത്താലും  ബോറിംഗ് ഇല്ലാതെ ആ ദിവസം കൂടി പോയികിട്ടി എന്ന് പറയുന്നതാവും കൂടുതല്‍ ഉചിതം. എന്നെ സംബന്ധിച്ച് അതൊരു വല്യ കാര്യമായിരുന്നു എന്ന് പറയാതെ വയ്യ. അത്രയ്ക്കായിരുന്നു എന്നെച്ചുറ്റി നിന്ന കൊടും വിരസതയുടെ കാഠിന്യം.
അതിനടുത്ത ദിവസം  പുലര്‍ച്ചെ  പതിവില്ലാതെ കൈയ്യിലൊരു ഗ്ളാസ്സ് കാപ്പിയുമായി വന്നു മുരുകന്‍ തന്നെയാണ്‌, കതകില്‍ തട്ടി എന്നെ വിളിച്ചുണര്‍ത്തിയത്. കതക് തുറക്കുമ്പോള്‍ പുറത്ത് നല്ല വെളിച്ചം.
സമയമെത്രയായി...പുറത്തേക്ക് വന്ന്‍,തുറക്കാന്‍ ബുദ്ധിമുട്ടുന്ന കണ്ണുകള്‍ തിരുമുന്നതിനിടയില്‍ ഞാന്‍ മുരുകനോടായി ചോദിച്ചു
പത്തു മണി സാര്‍ ചൂട് കാപ്പി എനിക്ക് നീട്ടി അവന്‍ പറഞ്ഞു.
നീയിന്നു പണിക്ക് പോയ്യില്ലെ..? ’
ഇന്നേക്കു വര്‍ക്ക് കിടയാത്.. അര്‍ജന്റ്  വെലൈയ്ക്കാഗ റോഡ്‌ റോള്ളര്‍ ഡ്രൈവര്‍ ഊരുക്കു പോയിരുക്കാര്‍....അതിനാലെ ഇന്നവധി..
കൂടെയുള്ളവരൊക്കെ എവിടെ..? ആരുടെയും ഒച്ചയും അനക്കവും ഒന്നും കേള്‍ക്കുന്നില്ലല്ലോ
അനൈവരും ടൌണ്ക്ക് പോഗിറോം..പര്‍ചേസിങ്ങ്..
     അവനുമായി സംസാരിച്ചു നില്‍ക്കുമ്പോള്‍ മൂത്ത മകളുടെ ഭര്‍ത്താവ് രാധാകൃഷ്ണനും മകള്‍ ലേഖയും കാറിലെത്തി. മുരുകന്‍ ഒതുങ്ങി നിന്നു.
‘നീയെന്നു വന്നു...? ‘ ഞാന്‍ രാധാകൃഷ്ണനെ നോക്കി അത്ഭുതം കലര്‍ന്ന്‍ ചിരിച്ചു.
‘ഇന്നലെ.....ലേഖയുടെ ഇന്‍സ്റ്റിട്യുട്ടിനു ടൂ വീക്ക്സ് ഓഫ്....അവള്‍ക്ക് വരുന്നതിന്റെ പിന്നത്തെ  സണ്‍ഡേ തിരിച്ചു പോയാല്‍ മതി. വിളിച്ചറിയിച്ചപ്പോള്‍ ഞാനും ത്രീ ഡെയ്സ് ലീവില്‍ അവളെയും കൂട്ടി ഇങ്ങു പോന്നു. ഞാന്‍  നാളെ തിരികെ പോകും...ലീവില്ല....ചെന്നൈ ബ്രാഞ്ചില്‍ ആകെ പ്രശ്നങ്ങളാ...ടോട്ടലി കണ്ജസ്റ്റഡ്.....അത്പോട്ടെ അച്ഛന് സുഖമാണോ..?  അയാള്‍ അകത്തേക്ക് കയറി.
‘ഓ സുഖം....’ ഞാന്‍ സ്വയം പുശ്ചിച്ചു. ‘ഒറ്റയ്ക്കിരുന്നു ഞാന്‍ മടുത്തു രാധാകൃഷ്നാ....’ ലേഖ എന്നെ കെട്ടിപ്പിടിച്ച് ഒരു മൃദുചുംബനമേകി.  കൊച്ചു മകളെ ചേര്‍ത്ത് പിടിച്ചുകൊണ്ട് ഞാനും അകത്തേക്ക് കയറി.
‘ആ പരാതിക്ക് ചെറിയൊരു  പരിഹാരം ഞാന്‍ പറയട്ടെ ഇച്ചാച്ചാ..?’ ലേഖ എന്നെനോക്കി കുസൃതിയോടെ കണ്ണുകള്‍ ഇറുക്കി അടച്ചു. ‘ഞാന്‍ ഹോസ്റ്റലിലേക്ക് പോകുന്നത് വരെ ഇച്ചാച്ചന്റെ അടുത്ത് കാണും..പോരെ...?
‘മതി...’ ഞാന്‍ ഉത്സാഹവാനായി.
‘പക്ഷേ ഇടയ്ക്കിടയ്ക്ക് വീട്ടില്‍ പോകാന്‍ സമ്മതിക്കണം.....’ അവള്‍ വാല്‍സല്ല്യത്തോടെ എന്‍റെ കവിളില്‍ നുള്ളി വേദനിപ്പിച്ചു. ഞാന്‍ തലയാട്ടി.
‘അമ്മമ്മ വിളിക്കാറുണ്ടോ അഛാ...’ കാലിനുമുകളില്‍ കാല്‍ കയറ്റി വച്ച് രാധാകൃഷ്ണന്‍ സെറ്റിയില്‍ ചാരി.
‘എവടെ...അവള്‍ക് മീനേടെ പിള്ളേര്‍ടെ കൂടെ കൊഞ്ചല് കഴിഞ്ഞിട്ട് ബാക്കിയുള്ളവരെ അന്വേഷിക്കാനെവിടാ നേരം...മാത്രമല്ല...ഇങ്ങോട്ട് വരാനും തീരെ താല്‍പ്പര്യമില്ല.... ബംഗ്ലൂരില്‍ ഇതിലും നല്ല കാലവസ്ഥയാണെന്നാ അവളുടെ അഭിപ്രായം...വയസനാം കാലത്ത് ഭാര്യയുണ്ടെന്നു പറയാം...അത്രമാത്രം.......’ അല്‍പ്പം ഹാസ്യാത്മകമായിട്ടാണ് ഞാനത് പറഞ്ഞതെങ്കിലും എനിക്കോ മറ്റുള്ളവര്‍ക്കോ ചിരി വന്നില്ല.
പുറത്ത് മുരുകനും അവന്‍റെ നിഴലും അനങ്ങി. ലേഖ അവനെ ശ്രദ്ധിക്കുന്നതു കണ്ടു.
‘പുതിയ സെര്‍വന്റ്റ്‌ ആണോ ഇച്ചാച്ചാ..?’ അവള്‍ ചേര്‍ന്ന് നിന്നു എന്‍റെ ചെവി കടിച്ചു പറിച്ചു.
‘അല്ല...റോഡു പണിക്കു വന്നതാ...നമ്മുടെ കാര്‍ ഷെഡിലാണ് താമസം..’
‘തമിഴനാ...?’  അവള്‍ മുരുകനരുകിലേക്ക് ചെന്നു.
‘ആമാ...മാഡം.’  അവന്‍ പ്രസരിപ്പോടെ നിന്നു.
‘തമിഴ്നാട്ടിലെവിടാ..?
‘കോവൈപ്പക്കം താന്‍...’
‘ന്ങേ.... ഞാനും കോയമ്പത്തൂരാ പഠിക്കുന്നതു.... നേഴ്സിംഗ്.........എം.എം. ഇന്‍സ്റ്റിറ്റ്യൂ ട്ട്.... കേട്ടിട്ടുണ്ടോ...!’ അവള്‍ മുരുകനൊപ്പം പുറത്തേക്കിറങ്ങിയപ്പോള്‍  അവന്‍ ഇല്ലെന്നു തലയാട്ടുന്നത്‌ കണ്ടു.
‘എന്താ പേര്...?’
‘മുരുകന്‍’
‘നൈസ് നെയിം.....കേട്ടോ മുരുകാ...ഞാന്‍ തമിഴിനു വല്ലാണ്ട് പുറകോട്ടാ...ഒരു വര്‍ഷമായിട്ടും എനിക്കൊരു ചുക്കും ക്യാച്ച് ചെയ്യാന്‍ പറ്റിയിട്ടില്ല....കൂട്ടുകാര്‍ക്കിടയില്‍  ഞാന്‍ ശരിക്കും സ്ട്രഗിള്‍ ചെയ്യുന്നുണ്ട്......’
‘കവലപ്പെടാതമ്മാ നാന്‍ ഉനക്ക് സൊല്ലി തരേന്‍...ഇതു റൊമ്പ സുലഭം...’ ഇരുവരും ലോണിലൂടെ നടന്നകന്നു.
‘സുലഭം....എന്നൂച്ചാല്‍...? ’ ലേഖ തമിഴ് പഠനത്തിന്‍റെ ഹരിശ്രീ കുറിക്കുന്നത് കണ്ടു.
‘റൊമ്പ ഈസി...’
പിന്നീടുള്ള ദിവസങ്ങള്‍ അല്‍പ്പം കൂടി മോടിയുള്ളതായി. ലേഖയുടെ സാന്നിദ്ധ്യമായിരുന്നു പ്രധാന കാരണം. ആദ്യമൊരു തമാശഎന്ന് കരുതിയെങ്കിലും ലേഖയുടെ തമിഴ് പഠനം ഊര്‍ജിതമാകുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്.  ലേഖയും, മുരുകനും, അവരുടെ തമിഴ് പഠനവും, ഇടയ്ക്കിടെ ജോണിന്‍റെ വകയായി വിരുന്നുവരുന്ന സ്കോച്ചും ഒക്കെയായി ജീവിതം അങ്ങനെ തളിര്‍ത്തു നിന്നു.  ശനിയാഴ്ച വരെ. പിറ്റേന്ന് മടങ്ങിവരാമെന്ന് പറഞ്ഞ് ശനിയാഴ്ച പകല്‍ ലേഖ അവളുടെ വീട്ടിലേക്കു മടങ്ങിയതോടെ ഞാന്‍ വീണ്ടും മൂഷികസ്ത്രീയായി,വിരസതയുടെ തോഴനായി.
ഞായറാഴ്ച വന്നു. കയ്യില്‍ അലക്കിയെടുത്ത കുറെ തുണികളുമായി പോകുന്ന മധുമുഖിയെ ജനാലയിലൂടെ കണ്ടു കൊണ്ടാണ് ഞാന്‍ വീടിനു വെളിയിലേക്ക്  വന്നത്. പുറത്ത് മുരുകനെ കണ്ടില്ല. കറുത്ത് മെല്ലിച്ച നീളമുള്ള മൊത്തത്തില്‍ വാക്കത്തി പോലെയിരിക്കുന്ന കറുപ്പയ്യാ ‘അണ്ണന്‍’ തെങ്ങിന്‍തടത്തില്‍ നിന്നുകൊണ്ട് പല്ലിട കുത്തുന്നത് കണ്ടു.
‘എന്കെടാ...അന്ത മുരുകന്‍...?’ എന്നെ കണ്ട് ഒന്നിടവിട്ടുള്ള പല്ലുകള്‍ കാട്ടി ചിരിച്ച കറുപ്പയ്യായ്ക്ക് മേല്‍ ഞാന്‍ മുരുകനില്‍ നിന്നും കേട്ടു പഠിച്ച ‘കൊഞ്ചം കൊഞ്ചം’ തമിഴ് പ്രയോഗിച്ചു.
‘അവന്‍ നേത്ത്ക്കെ ഊരുക്ക് പോയിട്ടാന്‍ ...എന്നാ സാര്‍ ഏതാവത് വേണമാ...? ’ വിനയം കൊണ്ടവന്‍ വീണ്ടും വളഞ്ഞു നിലത്തു മുട്ടി.
‘വെറുതെ ചോദിച്ചെന്നെയുള്ളൂ......വേറെ ആരൊക്കെ പോയി..?’
‘വേറെയാരുമേ പോകലെ....എല്ലാരും വീട്ടുക്കുള്ളതെല്ലാം മുരുകന്ക്കിട്ടെ കൊടുത്തു വിട്ടാച്ച്....’
‘അത് ശരി....അങ്ങനെയും പണം ലാഭിക്കുകയാണല്ലേ..?...ആട്ടെ അവന്‍ വൈകുന്നേരത്തേക്കെത്തുമോ..?’
‘ഇല്ലാ സാര്‍...രണ്ടു നാള്‍ കഴിഞ്ഞിടും......’ അവനതു പറഞ്ഞപ്പോള്‍ ഞെട്ടിയത് ഞാനാണ്. അത് വരെ മധുമുഖി...?
‘അപ്പൊ മധുമുഖി...?’ ഞാനറിയാതെ തന്നെ ചോദിച്ചു പോയി.
‘എന്ത പ്രച്നയും ഇല്ലൈയ്  സാര്‍....ഇതു എല്ലാം എങ്കളുക്ക്  പഴക്കം’ അവന്‍ വീണ്ടും പല്ലിട കുത്തി.
ഞാന്‍ കുറെ നേരം അസ്തപ്രജ്ഞനായി നിന്നു. എന്തെങ്കിലുമാകട്ടെ എന്ന് കരുതി ഞാന്‍ അകത്തേയ്ക്ക് പോകാന്‍ ഭാവിച്ചപ്പോള്‍ ലേഖ സ്കൂട്ടിയില്‍ പാഞ്ഞെത്തി.
‘ഇച്ചാച്ചാ.....എന്തൊക്കെയാ സമാചാരം...നീങ്ക നല്ലാ ഇരുക്കീങ്കളാ..?’ അവളും ‘തമിഴാളം’ പയറ്റിതുടങ്ങിയിരിക്കുന്നു. വല്യ ഉത്സാഹത്തോടെ അവള്‍ അകത്തേക്ക് പോകുന്നത് കണ്ടു. അഞ്ചാറു മിനിറ്റുകള്‍ക്ക് ശേഷം കക്ഷത്തില്‍ ഒരു ബുക്കും കയ്യില്‍ രണ്ടു കപ്പ്‌ കാപ്പിയുമായി തിരികെയെത്തി. കാപ്പി ടീപ്പോയില്‍ വച്ച്, സന്തോഷത്തോടെ എന്നെ കെട്ടിപ്പുണര്‍ന്നു.
‘നമ്മ തമിള്‍ മാസ്റ്റര്‍ മുരുകന്‍....ഇവിടുണ്ടോ ഇച്ചാച്ചാ...?’
‘ഇല്ലാ അളകാന തമിള്‍ സ്റ്റുഡന്‍്റ്റ്...’   ഞാന്‍ അവളുടെ ഇളംകവിളില്‍ നുള്ളി.  ‘അന്ത തമിള്‍ മാസ്റ്റര്‍ ഊരുക്കു പോയാച്ച്......’ തമിഴില്‍ ‘പേശി’ ഞങ്ങളിരുവരും ആര്‍ത്തു ചിരിച്ചു.
‘അയ്യോ എന്തനേരം മടങ്ങി വരും...?’ അവള്‍ തമിളീകരിക്കാന്‍ പരിശ്രമിച്ച് പരാജയപ്പെട്ടു, നാണിച്ചു ചിരിച്ചു.
‘എപ്പോ തിരുമ്പി വന്തിടും...?’ ഞാന്‍ തമിഴാക്കി അവള്‍ക്കു നേരെ ചൂണ്ടു വിരലുയര്‍ത്തി...!
‘സമ്മതിച്ചു ഇച്ചാച്ചാ...സമ്മതിച്ചു....’ അവള്‍ എന്നെ വീണ്ടും കെട്ടി പുണര്‍ന്നു.
‘ഇനി എപ്പഴാണാവോ മുരുകന്‍ വരുന്നത്...?’ അവള്‍ തെല്ലു നിരാശയോടെ ബുക്ക് ടീപോയില്‍ എറിഞ്ഞ് പുലമ്പി. നിരാശ വന്നപ്പോള്‍ അവള്‍ മലയാളം മറന്നില്ല എന്നുള്ളത് മറ്റൊരു കാര്യം...!
‘നീ ധൃതി വയ്ക്കേണ്ട......ഒന്നോ രണ്ടോ  ദിവസം കൊണ്ടൊന്നും പഠിച്ചു തീരില്ല പെണ്ണെ.....’ ഞാന്‍ അവളെ കളിയാക്കി. നാണം വന്ന്‍ കൂര്‍ത്ത ചുണ്ടുകള്‍ കൊണ്ട് അവള്‍ എനിക്കരുകിലിരുന്ന്‍ ചൂട്കാപ്പി മൊത്തിക്കുടിച്ചു.
രാത്രി എനിക്കുറക്കം വന്നില്ല. ലേഖ ഉറങ്ങികഴിഞ്ഞപ്പോള്‍ എനിക്ക് ജിജ്ഞാസ ഏറി വന്നു. കാര്‍ ഷെഡില്‍ എന്താവും നടക്കുക.  ഏഴ് പുരുഷന്മാരില്‍ നിന്നും അകന്ന് ഒറ്റയ്ക്കാവുമോ മധുമുഖി കിടക്കുക. മുരുകന്‍ പറഞ്ഞത് പോലെ ഒരു വശത്ത് ഭിത്തിയോട് ചേര്‍ന്ന്‍....?  അത്രയ്ക്ക് മര്യാദരാമന്‍മാരാകുമോ അവറ്റകള്‍...? ഏയ്......അണ്ബിലീവബില്‍...! ഒരു തീയും ഏഴു പടക്കവും..! പൊട്ടാതിരിക്കുമോ..?   ഒരു തീരുമാനത്തിലെത്താതെ ഞാന്‍ വല്ലാതെ വലഞ്ഞു . ഒടുവില്‍ ഒളിഞ്ഞുനോട്ടം എന്ന  വൃത്തികേട് ചെയ്യാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. കാര്‍ ഷെഡിനുള്ളിലെ വെളിച്ചം അണയുന്നത് വരെ കാത്തിരിക്കുകയായിരുന്നു,ആദ്യ നടപടി. ലൈറ്റുകള്‍ എല്ലാം ഓഫാക്കി ഞാന്‍ മെല്ലെ പുറത്തിറങ്ങി. കൂരിരുട്ടായിരുന്നു,ചുറ്റും. ചിരപരിചിതമായ സ്ഥലമായിരുന്നെങ്കിലും തപ്പിത്തടയേണ്ടി വന്നു കാര്‍ ഷെഡിനടുത്തെത്താന്‍. ഞാന്‍ പതുക്കെ ജനലിനരുകില്‍ ചേര്‍ന്നുനിന്ന്‍  ചെവിടോര്ത്തു. ഇല്ല ആരും ഉറങ്ങിയിട്ടില്ല...! എന്തൊക്കെയോ ശബ്ദങ്ങല്‍ കേള്‍ക്കുന്നുണ്ട്......ഞാന്‍ ജനലിന്‍റെ കതകുപലകയോട് ചേര്‍ത്ത് വച്ച് ചെവി വട്ടം പിടിച്ചു നിന്നു. ആണിന്റെയോ പെണ്ണിന്റെയൊ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത പതുങ്ങിയ ഒരു വഷളന്‍ ചിരിയാണ് ആദ്യം കാതിലേക്കെത്തിയത്.
‘മാരിമുത്തുവണ്ണാ മെതുവാ.....!!’ മധുമുഖിയുടെ ചിലമ്പിച്ച കൊഞ്ചല്‍ ഉയര്‍ന്നു കേട്ടത് പെട്ടെന്നാണ്. ഞാന്‍ പെട്ടെന്നുണര്‍ന്ന്‍ ഞെട്ടി...! മെല്ലെമെല്ലെ  അവളുടെ ശീല്‍ക്കാരങ്ങളും ഏതോ ഒരു പുരുഷന്റെ മൂളലുകളും ഒന്നായിച്ചേര്‍ന്ന്‍ കാര്‍ ഷെഡിനെ പ്രകമ്പനം കൊള്ളിക്കാന്‍ തുടങ്ങി....... 
‘ഡേ....മാരിമുത്തെ...മുടിച്ചിടെടാ........’ കാത്തിരിപ്പിന്‍റെ വിരസതയില്‍ നിന്ന്‍ ആരുടെയോ പതിഞ്ഞ ആക്രോശം ഉയര്‍ന്നു കേട്ടു. പിന്നാലെ പതുങ്ങിയ ചിരികള്‍....അടക്കം പറച്ചിലുകള്‍....കാര്‍ ഷെഡിനുള്ളില്‍ ഉന്മാദവും ആഹ്ലാദവും ഇഴചേര്‍ന്ന്‍ അലതല്ലിയുയരുന്നത് പോലെ....
ജീവിതത്തില്‍ അന്നു വരെ അനുഭവിച്ചിട്ടില്ലാത്ത നിരാശയോടെയാണ് ഞാന്‍ വീടിനുള്ളിലെത്തി കട്ടിലില്‍ അഭയം പ്രാപിച്ചത്. ഉറങ്ങാന്‍ കഴിഞ്ഞില്ല. എങ്ങനെ ഉറങ്ങും..?  ആരോഗ്യവും ചുറുചുറുക്കുമുള്ള കരിമുട്ടി പോലത്തെ പെണ്ണൊരുത്തിയും ഏഴ് പുരുഷന്മാരും.....ജീവിതത്തില്‍ ഇന്ന് വരെ ചിന്തിച്ചിട്ടില്ലാത്ത സംഗതിതന്നെ. അവള്‍ മുരുകന്റെ ഭാര്യ തന്നെയോ...? അങ്ങനെയെങ്കില്‍ അവന്‍ എത്ര മണ്ടനായിരിക്കും. സ്വന്തം ഭാര്യയെ വയ്ക്കാനും വിളമ്പാനുമായി പണിസ്ഥലത്തേക്ക് കൂട്ടികൊണ്ട് വരുകയും അവളെ സുഹൃത്തുക്കളെ വിശ്വസിച്ച് ഏല്‍പ്പിച്ച് ശേഷം നാട്ടിലേക്ക് സുഹൃത്തുക്കള്‍ക്കും കൂടി വേണ്ടി പോകുകയും ചെയ്യുന്ന  ശുദ്ധഹൃദയനായി പോയല്ലോ അവന്‍.... മരക്കഴുത........!   കണ്ഫ്യൂഷനില്‍പ്പെട്ട് വട്ടം കറങ്ങി ഞാന്‍ പാതിരാത്രിയിലെപ്പഴോ ഉറങ്ങി.
പിറ്റേന്ന് ഞങ്ങളിരുവരും  മുരുകന്‍റെ വരവിനായി കാത്തിരുന്നു. വിവരങ്ങള്‍ ആ ശുദ്ധഹൃദയനെ ധരിപ്പിക്കാനായി ഞാനും, തമിഴ് പഠനത്തിനായി ലേഖയും. അന്നു പകല്‍ എനിക്ക് വെറിയുടേതായിരുന്നു. മുരുകനെ കാണാതായപ്പോള്‍ ദേഷ്യം കൂടിക്കൂടി വന്നു. ഞാന്‍ പുറത്തേക്കിറങ്ങിയതെ ഇല്ല. പാണ്ടികള്‍ പണിക്ക് പോയ  ദിവസം. ആ വൃത്തികെട്ട മധുമുഖിയുടെ  മുഖം കാണാന്‍ ഞാന്‍ ഇഷ്ട്പ്പെട്ടില്ല എന്നതാണ് സത്യം. മുരുകനായുള്ള കാത്തിരിപ്പ്‌ വെറുതെയായെന്നു നേരമിരുട്ടിത്തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് ബോധ്യമായത് .
കഴിഞ്ഞ രണ്ടു  രാത്രികളിലും കാര്‍ ഷെഡില്‍ നിറഞ്ഞു നിന്ന ഉന്മാദം പകല്‍ തെല്ലകന്നു നിന്ന ശേഷം അതെ അളവില്‍ തിങ്കളാഴ്ച  രാതിയിലും വന്നു നിറയും എന്നെനിക്ക് ഉറപ്പായി. പണി കഴിഞ്ഞു പാണ്ടികള്‍  തിരിച്ച് വന്നതിനു ശേഷം ഞാന്‍ വെരുകിനെ പോലെ ബെഡ്റൂമില്‍ പിടഞ്ഞു നടന്നു.  കാര്‍ ഷെഡില്‍ നടക്കുന്ന അസാന്മാര്‍ഗികത ഉള്‍കൊള്ളാനാവാതെ എന്‍റെ മനസ്സ്  അങ്ങോട്ടും ഇങ്ങോട്ടും ഉഴറിത്തിരിഞ്ഞു . വീണ്ടും ഒളിഞ്ഞു നോക്കാന്‍ പോകാന്‍ മനസ്സുവന്നില്ല. നോക്കിയിട്ടെന്തിനാ..? വെറുതെ മനസു വിഷമിപ്പിക്കാമെന്നു മാത്രം.
ശനിയാഴ്ച വൈകിട്ട് നാട്ടിലേക്ക് പോയ മുരുകനെന്ന ‘ മന്ദബുദ്ധിപാണ്ടിത്തെണ്ടി ’ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് തിരിച്ചെത്തിയത്‌. പതിവ്  സ്കൊച്ചുമായി അവന്‍ എന്‍റെ മുന്പിലെക്കെത്തി, എന്‍റെ നീരസം വകവയ്ക്കാതെ തെളിഞ്ഞ് ചിരിച്ചു.  കൂടെ മധുമുഖിയും ഒന്നുമറിയാത്ത പോലെ അവനോടോട്ടി നിന്നു. ലേഖ അകത്തു നിന്നു പാഞ്ഞെത്തി  ഞാന്‍ പറയാന്‍ കരുതി വച്ചതെല്ലാം നഷ്ട്ടമാക്കി മുരുകനെ ചോദ്യം ചെയ്തു.
‘ഊരുക്കൊക്കെ പോകുമ്പോള്‍ ഒന്നു പറഞ്ഞിട്ട് പോയ്ക്കൂടെ...മുരുകാ...’ ലേഖ പരിഭവം മറച്ചുവച്ചില.
‘മന്നിചിടമ്മാ....ഇതെല്ലാം വളക്കമാന വിഷയങ്കല്‍ ഉള്ളന... ഇനി വന്ത് ഞായര്‍ക്കളം കാലെലെ ഊരുക്കു പോണം...’ അവന്‍ അടുത്ത യാത്രയെക്കുറിച്ചു മുന്നറിയിപ്പ് നല്‍കി.
‘ഓഹോ...ഞാനും അന്നാണ് കോളേജിലേക്ക്  മടങ്ങുന്നത്...എന്നാല്‍ പിന്നെ നമുക്കൊരുമിച്ചു പോകാം....’ മുരുകന്‍ അനുസരണയോടെ തലയാട്ടുമ്പോള്‍ ലേഖ എന്‍റെ നേരെ തിരിഞ്ഞു.
‘എന്താ ഇച്ചാച്ചാ...? എനിക്കൊരു കൂട്ടുമാകും....തമിഴ് ട്രെയിനിംഗ് അത്രേം കൂടി കിട്ടുകയും ചെയ്യും .....’
‘ഓക്കെ ...അങ്ങനെതന്നെ തമിഴ് സ്റ്റുഡന്റ്റ്.....’ ഞാന്‍ അവള്‍ക്കു പിന്തുണയേകി. 
‘മുരുകാ നീ വന്നെ എനിക്ക് ചിലത് പറയാനുണ്ട്...’ ഞാന്‍ മധുമുഖിയെയും ലേഖയെയും വിട്ട് മുരുകനെ മാത്രം അകത്തേക്ക് ക്ഷണിച്ചു.
‘സ്മാള്‍ ഒരെണ്ണം എടുക്കെടാ...’ അവന്‍ കൂടെ കൊണ്ടുവന്ന സ്കൊച്ചുമായി അടുക്കളയിലേക്കു പോയി, ഞൊടിയിടയില്‍ തയ്യാറായി വന്നു. ഞങ്ങള്‍ ലോണിലേക്ക് നടന്ന് പതിവ് സ്ഥലത്തിരിപ്പുറപ്പിച്ചു.
‘മുരുകാ.... മധുമുഖി നിന്‍റെ ഭാര്യ തന്നെയല്ലേ..? 
‘അമാ സാര്‍...എന്ന സാര്‍ നീങ്കെ അപ്പടി........’ അവന്‍ എനിക്ക് നേരെ സംശയത്തിന്റെ ചോദ്യശരം എറിഞ്ഞു.
‘അടുത്ത  സണ്‍‌ഡേ നീ വീട്ടില്‍ പോകുമ്പോള്‍ മധുമുഖിയെക്കൂടി കൊണ്ട് പോകണം....എന്ത് വിശ്വസിച്ചാണ് നീ അവളെ തനിച്ച്  ഇവരോടൊപ്പം ആക്കി നാട്ടിലേക്ക് പോയത്...? നീയല്ലാതെ വേറൊരു ഭര്‍ത്താവും ഇങ്ങനെ ചെയ്യുമെന്നെനിക്ക് തോന്നുന്നില്ല....’ ഞാന്‍ നിരാശ മറച്ചു വച്ചില്ല.
‘തപ്പാ നിനച്ചിടാതെ സാര്‍...അന്താളുകള്‍ അപ്പടിയൊന്നും പണ്ണമാട്ടേന്‍...എല്ലാവരും നമ്മ ആളുകള്‍...നല്ല ആളുകള്‍......അവന്കളെ എനക്ക് നല്ലാ തെരിയും....’ അവന്‍ അവര്‍ക്ക് ഗുഡ്സര്‍ട്ടിഫിക്കറ്റ് കൊടുത്തപ്പോള്‍ എനിക്ക് ചിരി പൊട്ടി. പൊട്ടന്‍...പാണ്ടിതെണ്ടി...കള്ള ബടക്കൂസ്...ഞാന്‍ മനസ്സില്‍ അവനെ തെറിവിളിച്ചു. എങ്ങനെ ഇവനെപ്പറഞ്ഞു വിശ്വസിപ്പിക്കണമെന്നറിയാതെ ഞാന്‍ കുഴങ്ങി. കണ്ട കാര്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ ഒരുപക്ഷേ ഇവരുടെ കുടുംബജീവിതം.......വേണ്ട.....ഒരു മാസത്തെ കാര്യമല്ലേ ഉള്ളു...അത് കഴിഞ്ഞു എവിടെക്കോ പോകുന്നവര്‍...ഇത്തരം വിഡ്ഢികളെ എന്നും കൂടെ നിന്നു നയിക്കാന്‍ പറ്റില്ലല്ലോ....ഞാന്‍ അത്യധികം നിരാശയോടെ പിന്‍വാങ്ങി.
‘എന്തായാലും ഞായറാഴ്ച പോകുമ്പോള്‍ ലേഖയും കൂടി ഉണ്ടാവും. അവളുടെ വീട്ടില്‍ ചെന്ന് അവളെക്കൂടി കൂട്ടി വേണം പോകാന്‍....നിനക്ക് ബുദ്ധിമുട്ടില്ലലോ അല്ലെ..?
‘ഇല്ലാ സാര്‍.....നാന്‍ പാത്തിക്കിറേന്‍...’ അവന്‍ പുറത്തേക്ക് പോയി.
ആ ആഴ്ചയും  മുരുകന് തിരക്കായിരുന്നു.പകല്‍ റോഡുപണി. വൈകുന്നേരങ്ങളില്‍ ലേഖയെ തമിഴ് പഠിപ്പിക്കല്‍. ശനിയാഴ്ച വീട്ടിലേക്കു മടങ്ങുന്നത് വരെ ലേഖ ബദ്ധപ്പെട്ടു തമിഴ് സംസാരിച്ചു കൊണ്ടിരുന്നു...മുരുകന്‍ അവളുടെ തെറ്റുകള്‍ കറക്റ്റ് ചെയ്തു കൊണ്ടും. കണ്ടും കേട്ടും കമ്പത്ത് സ്ഥിരതാമസമാക്കിയത്  പോലെ തോന്നി എനിക്ക്..
ഞായറാഴ്ച പുലര്‍ച്ചെ യാത്രാവേഷത്തില്‍ ലേഖ വീണ്ടും എന്റെയരുകിലെത്തി. ഒപ്പം മുരുകനും ഉണ്ടായിരുന്നു.
‘പാലക്കാട് വഴി പോകാമെന്ന് വിചാരിക്കുന്നു. അവിടുന്ന് ട്രെയിനിന്....അതല്ലേ ഇച്ചാച്ചാ നല്ലത്...?’ പതിവ്പോലെ അവള്‍ എന്‍റെ കവിളില്‍ വേദനിപ്പിച്ചു നുള്ളി.
‘മുരുകാ ഹോസ്റ്റലില്‍ കൊണ്ട് പോയി വിടണം...’ ഞാന്‍ താക്കീതുരൂപേണ അവനോടു പറഞ്ഞു. ഉത്തരവാദിത്വപ്പെട്ടവനെപോലെ അവന്‍ തലകുലുക്കി, ലേഖയുടെ ബാഗുകള്‍ തോളില്‍ തൂക്കി.
അവര്‍ യാത്ര പറഞ്ഞകന്നപ്പോള്‍, ഏകാന്തത സമ്മാനിച്ച വിഷാദത്തോടെ ഞാന്‍ ഹാളില്‍ കയറി കതകടച്ചു. എന്‍റെ നോട്ടം വീണ്ടും ജനലിലൂടെ കാര്‍ ഷെഡിലേക്ക് പാഞ്ഞു. മധുമുഖി മദാലസയെപോലെ  ഷെഡിനു മുന്‍പില്‍ നിന്ന് മുടി ചീകി കെട്ടുന്നത് കണ്ടു. ഇങ്ങനെയുമുണ്ടോ പെണ്ണുങ്ങള്‍...! കൂതറ... ഇവളാര് പാഞ്ചാലിയുടെ മറ്റൊരവതാരമോ......? ഞാന്‍ വെറുപ്പോടെ അവളെ നോക്കി പുശ്ചിച്ചു.  പളനി മെല്ലെ അവള്‍ക്കരുകിലെത്തി ചുറ്റുപാടും കണ്ണോടിച്ച് അവളുടെ ചന്തിയില്‍ നുള്ള് കൊടുക്കുന്നത് കണ്ടു. അവള്‍ നാണത്തോടെ കയ്യിലിരുന്ന ചീപ്പ് കൊണ്ട് അവന്‍റെ തലമണ്ടയ്ക്ക് കൊട്ടിയ ശേഷം അകത്തേക്ക് പോയി.........ഛെ....അമര്‍ഷവും, അസൂയയും, നിരാശയും...എല്ലാ കൂടിക്കലര്‍ന്ന് എന്തോ ഒരു സംഗതി വീണ്ടും എന്നില്‍ വന്നു നിറഞ്ഞു. തലേ ആഴ്ചയിലെ അതെ വിചാരവികാരങ്ങളിലേക്ക് ഞാന്‍ വീണ്ടും എടുത്തെറിയപ്പെട്ടു. ഈ ‘കച്ചോടം’ ഇന്നവസാനിപ്പിച്ചിട്ടു തന്നെ കാര്യം.  ഞാന്‍ കൂടുതല്‍ ചിന്തിക്കാതെ ജോണിന് ഫോണ്‍ ചെയ്തു.
എന്‍റെ ശബ്ദത്തിലെ കാലുഷ്യം കാരണമാകാം അന്നുച്ചയ്ക്ക്‌ മുന്‍പായി ജോണ്‍ ‘ആക്കിയ’ ചിരിയുമായി വീട്ടില്‍  വന്നു കയറി.
‘എന്താ സാറേ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞത്...?’
‘വാ...’ ഞാന്‍ അയാളെ ലോണിലേക്ക് ക്ഷണിച്ചു. ‘ചെറു’തൊരെണ്ണം ഒഴിച്ച് അയാള്‍ക്ക്‌ മുന്‍പിലേക്ക് നീക്കി വയ്ക്കുമ്പോള്‍ അയാള്‍ തടഞ്ഞു.
‘വേണ്ട സുധാകരന്‍സാറെ.....എനിക്കുടനെ പോകണം...വണ്ടി ഓടിക്കേണ്ടതല്ലേ...എവിടെയും ചെക്കിങ്ങാ..’. ഞാന്‍ നിര്‍ബന്ധിച്ചില്ല.
‘കാര്യം പറഞ്ഞില്ല....’ ജോണ്‍ പോകാന്‍ തിരക്ക് കൂട്ടി.
‘താന്‍ തിരക്ക് വയ്ക്കാതെ....എനിക്ക് ചിലത് പറയാനുണ്ട്....താനിവിടെ കൊണ്ട് വന്നു ചാടിച്ചിട്ടില്ലേ കുറെയെണ്ണത്തിനെ......എത്രയും പെട്ടന്ന് അവരെയിവിടുന്നു മാറ്റണം അത് പറയാനാ ഞാന്‍ തന്നെ വിളിച്ചു വരുത്തിയത്....’ തട്ടിക്കേറുന്ന സ്വരമായിരുന്നു എന്റേത്.
‘സാറ് കാര്യം പറ...’
‘എടൊ ആ മധുമുഖി മുരുകന്റെ ഭാര്യ തന്നെയാണോ..?’
‘അതെ... എന്താ അങ്ങനെ ചോദിച്ചത്...?’
‘അവളെ ഇവിടെ തനിച്ചാക്കി അവന്‍ കഴിഞ്ഞാഴ്ച രണ്ടു ദിവസം തമിഴ്നാട്ടിലായിരുന്നു....ഈ ഏഴ് ആണുങ്ങള്‍ക്കൊപ്പമാ അവള്‍ രണ്ടു ദിവസം കിടന്നത്....അറിയുമോ തനിക്ക്..? ച്ഹേ..ഓര്‍ത്തിട്ടു തൊലി ഉരിയുന്നു..........’ ഞാന്‍ വികാരം കൊണ്ടു.
‘ഓ...അതാണോ കാര്യം....അതൊക്കെ അവരു പലപ്പോഴും ചെയ്യാറുള്ളതാ...സാറതൊന്നും കാര്യമാക്കണ്ട...’ ജോണ്‍ പോകാനായി എഴുന്നേറ്റു.
‘എന്ന് പറഞ്ഞാലെങ്ങനാ...? ഈ കാര്‍ഷെഡ്‌ എന്റെയാ..വല്ല പൊല്ലാപ്പുമുണ്ടായാല്‍ സമാധാനം പറയേണ്ടത് ഞാനാ....’ ഞാന്‍ ജോണിനെ തടഞ്ഞു.
‘എന്‍റെ പൊന്നു സാറേ ഒരു കുഴപ്പവുമുണ്ടാകില്ല....ഇത്ര നാളും ഉണ്ടായില്ലല്ലോ....മുരുകനും അവന്‍റെ കേട്ടിയോള്‍ക്കും ഇല്ലാത്ത പ്രശ്നം സാറിനെന്തിനാ...?’
‘എടോ....എന്നാലും ആ മുരുകന്‍ ഇങ്ങനൊരു പൊട്ടനായി പോയല്ലോ....സ്വന്തം കെട്ടിയോളെ വച്ച് ആരെങ്കിലും ഇമ്മാതിരി ഊളത്തരം കാണിക്കുമോ...? ’
ജോണ്‍ പൊട്ടിച്ചിരിച്ചു.
‘എന്‍റെ സുധാകരന്‍ സാറേ.....സാറിനു മുരുകനെ അറിയാന്‍ വയ്യാത്തതു കൊണ്ടാണ്  സാറവനെ ഒരു വിഡ്ഢിയായി കാണുന്നത്.....’ ജോണ്‍ എന്നെ കളിയാക്കിച്ചിരിച്ചു.
‘മനസ്സിലായില്ല...എന്താടോ ഒന്നു തെളിച്ചു പറ....’
‘എന്‍റെ സാറേ...ബാക്കിയുള്ള ഈ ഏഴു കടാമുട്ടന്മാരും  നാട്ടില്‍ പോകാതെ ഇവിടെത്തന്നെ കുറ്റിയടിച്ചിരിക്കുന്നതെന്തിനാ....മുരുകന്റെ കെട്ടിയോള്‍ ഇവിടുള്ളതുകൊണ്ടല്ലേ.....? അതുകൊണ്ട് റോഡുപണി മുടങ്ങാതെ നടക്കുന്നില്ലേ....? ’
‘അപ്പൊ താന്‍ പറഞ്ഞിട്ടാണോ മുരുകന്‍ മധുമുഖിയെ ഇവിടെ നിര്‍ത്തിയിരിക്കുന്നത്..?’ എന്‍റെ അന്ധാളിപ്പ് പുറത്ത് ചാടി.
‘ഞാന്‍ പറഞ്ഞെന്നു കരുതി അവന്‍ അങ്ങനെ ചെയ്യുമെന്ന് സാറ് കരുതുന്നുണ്ടോ...? ജോണ്‍ വീണ്ടും പൊട്ടിച്ചിരിച്ചു.
‘പിന്നെ....അവനിങ്ങനെ ചെയ്യുന്നതിന്റെ കാര്യമെന്താ....?’
‘കാര്യമുണ്ട്......ഈ എഴെണ്ണത്തിന്റെ ഭാര്യമാര്‍ ശനി ഞായര്‍ ദിവസങ്ങളില്‍ കാത്തിരിക്കുന്നതാരെയാ...? സ്വന്തം കേട്ടിയോന്മാരെയല്ല....മുരുകനെയാ... അവന്‍ ചെറിയ മീന്‍ ഇവിടിട്ടു കൊടുത്തിട്ട് അവിടെ വല്ല്യ മീനുകളെ പിടിക്കുകയല്ലേ....ആ പാല്‍രാജാണെങ്കില്‍ ഈ അടുത്തിടെ കല്യാണം കഴിച്ചതെയുള്ളു....ആ പെണ്ണ് ഒരു ബഹു സുന്ദരിയാണെന്നും പറഞ്ഞു കേള്‍ക്കുന്നു....ഈക്കാര്യത്തില്‍ മുരുകനൊരു പുലിയാ സാറേ.......’ ജോണ്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഞാന്‍ ഇടിവേട്ടേറ്റവനെ പോലെ നിന്നു.
‘ഇനി സാറ് പറ പൊട്ടന്‍ ആരാണെന്ന്... മുരുകനാണോ അതോ വീട്ടില്‍ പോകാതെ ഇവിടെ തമ്പടിച്ചു കിടക്കുന്ന ഈ കിഴങ്ങന്മാരാണോ...?.....ഇതൊക്കെ തുടങ്ങിയിട്ട് കാലം കുറെയായി...പണി മുടക്കം കൂടാതെ നടക്കുമല്ലോ എന്ന് കരുതി ഞാനിതൊന്നും കണ്ടഭാവം കാണിക്കാറില്ല....ഇനി സാറായിട്ടത് ഇല്ലാതാക്കരുത്......’ കിട്ടിയ ഷോക്കില്‍ നിന്ന്‍ മുക്തനാകാതെ ഞാന്‍ മൂകനായി നിന്നു, ഏറെ നേരത്തേക്ക്.
‘സുധാകരന്‍ സാറേ...സാറെന്താ ആലോചിക്കുന്നത്....?  ചെറിയ മീനിട്ട് വല്ല്യ മീനെ പിടിക്കുന്ന കാര്യമാണോ...?’ അയാള്‍ എന്നെ പിന്നെയും കളിയാക്കി.
‘അല്ലെടോ....ഞാന്‍....ലേഖ...............................’
‘ലേഖയോ അതാരാ....?’
‘ഒന്നുമില്ല താന്‍ പൊയ്ക്കോ.....’ ഞാന്‍ യാന്ത്രികമായി പുലമ്പി. അയാള്‍ കാറോടിച്ചകന്നപ്പോള്‍ ഞാന്‍ ലേഖയെപ്പറ്റി ചിന്തിച്ച്, വെരുകിനെ പോലെ വീണ്ടും അങ്ങോട്ടുമിങ്ങോട്ടും നടന്നു കിതച്ചു.
_______________________________________
05/06/2014-ല്‍ ബൂലോകത്തില്‍ പ്രസിദ്ധീകരിച്ചത്.
ലിങ്ക്        http://boolokam.com/archives/156965

16 comments:

  1. അടടാ............എന്താ കഥ!!!!

    ReplyDelete
  2. Romba azhakayi katha peshiyirukku... :)

    ReplyDelete
  3. മുരുകനും അവന്റെ കെട്യോള്‍ക്കും ഇല്ലാത്ത പ്രശ്നം തനിക്കെന്തിനാ.....
    അത്രേയുള്ളൂ കാര്യം.
    അനാവശ്യമായ പല ഇടപെടലുകാണ് ശരിക്കും ഇന്നത്തെ പ്രശ്നങ്ങള്‍ എന്ന് തോന്നുന്നു. നമുക്ക് ഇഷ്ടമില്ലാത്തതോ താല്പര്യമില്ലാത്തതോ ആയ കാര്യങ്ങള്‍ തെറ്റാണെന്നും അത് മറ്റുള്ളവര്‍ കാണിച്ചാല്‍ വലിയ തെറ്റായി കൊട്ടിഘോഷിക്കുകയും ചെയ്യുമ്പോള്‍ സ്വന്തം മനസ്സുകളില്‍ സംശയവും വൈരാഗ്യവും ഉടലെടുക്കുന്നത്, ശീലങ്ങള്‍ വിട്ടുമാറാന്‍ മടി കാണിക്കുന്ന തുടര്‍ന്നു പോരുന്ന സംസ്ക്കാരത്തില്‍ ഇഴുകിച്ചേര്‍ന്ന ലൈംഗിക ചിന്തകള്‍ ആവാനാണ് വഴി.

    തുടക്കം മുതല്‍ വായനയില്‍ ഒരിഴച്ചില്‍ തോന്നിയെങ്കിലും അവസാനം നന്നായി പറഞ്ഞു.
    ആദ്യഭാഗങ്ങള്‍ ഒന്നുകൂടി ചുരുക്കാമായിരുന്നു എന്നെനിക്ക് തോന്നി കേട്ടോ.
    ഇഷ്ടായി.

    ReplyDelete
  4. കുറച്ചു വലുതാണേലും കഥ കൊള്ളാം

    ReplyDelete
  5. കഥ നന്നായിരിക്കുന്നു ....
    മുരുകൻ എന്ന പാവം തന്ത്രശാലിയെ നന്നായി അവതരിപ്പിച്ചു. വിവരണം അൽപ്പം ചെത്തിമിനുക്കിയിരുന്നെങ്കിൽ ഇതൊരു മികച്ച കഥ ആയേനെ - എങ്കിലും ബ്ളോഗുകളിൽ സാധാരണ കാണാറുള്ള കഥകളേക്കാൾ ഏറെ നല്ലത്....

    ReplyDelete
  6. ഒടുവില്‍ ഒരു ട്വിസ്റ്റ് കഥക്ക് നല്ല ഗുണം ചെയ്തു. പട്ടേപ്പാടം റാംജി ഭായ് പറഞ്ഞതുപോലെ ഒന്നുകൂടി കാച്ചിക്കുറുക്കാമായിരുന്നു. എങ്കിലും നന്നായിട്ടുണ്ട് അന്നൂസ് ഭായ്. കഥകള്‍ തുടരട്ടെ.

    ReplyDelete
  7. കഥ നന്നയിട്ടുണ്ട് ബട്ട്‌ അല്പം നീളം കൂടി ,..ക്ലൈമാക്സ്‌ കൊള്ളാം

    ReplyDelete
  8. നല്ല കഥ..
    നീണ്ടു പോയെങ്കിലും നന്നായി എഴുതി...
    ആശംസകൾ..

    ReplyDelete
  9. നന്നായിരിക്കുന്നു കഥ
    ഒഴുക്കുള്ള ശൈലിയില്‍ അവതരിപ്പിച്ചിരിക്കുന്നു.
    അക്ഷരതെറ്റുകളും,ഇടയ്ക്ക് പേരില്‍ വന്ന തെറ്റും തിരുത്തണം.
    ആശംസകള്‍

    ReplyDelete
    Replies
    1. ആഴത്തില്‍ കഥ വായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം അറിയിക്കട്ടെ,തങ്കപ്പന്‍ ചേട്ടാ.....പേരില്‍ വന്ന വ്യത്യാസം തിരുത്തിയിട്ടുണ്ട്.......ഇനി അക്ഷരത്തെറ്റുകള്‍ക്കായി പരതട്ടെ.....ചേട്ടനോടുള്ള പ്രത്യേക സ്നേഹം അറിയിക്കട്ടെ.......

      Delete
  10. മുരുകനും അവന്റെ കെട്ടോൾക്കും ഇല്ലാത്ത പ്രശ്നം തനിക്കെന്തിനാ...?
    അനാവശ്യമായ ഇടപെടലുകളാണ്‌ പ്രശ്നങ്ങളുണ്ടാക്കുന്നത്.

    കഥ നന്നായിരിക്കുന്നു...

    ReplyDelete
  11. അപ്പഴ് ആരാ പൊട്ടൻ, മുരുകനൊ , ആ തമിഴൻ കിഴങ്ങൻമാരോ അതോ നമ്മുടെ സുധാകരൻ സാറോ.

    നല്ല കഥ. എന്തിനാ അന്നൂസേ ഇങ്ങിനെ നീട്ടുന്നത്? അൽപ്പം ഒതുക്കി പറഞ്ഞൂടെ? അതല്ലേ ഭംഗി?

    ReplyDelete
  12. കഥ നല്ല ഭംഗിയായി എഴുതി,,,,,,,,,,,,,
    ,,,,,, വളരെ ഏറെ ഇഷ്ടമായി..................
    ആശംസകൾ

    ReplyDelete
  13. കഥ കൊള്ളാം എങ്കിലും, ഒതുക്കി പറയുന്നതില്‍ വേണ്ടത്ര വിജയിച്ചില്ല, ആദ്യ ഭാഗത്തുള്ള ഒഴുക്ക് പല സ്ഥലങ്ങളിലും നഷ്ടപെടുന്നു , ഒന്ന് കൂടി ഹോം വര്‍ക്ക് ചെയ്തിരുന്നു എങ്കില്‍ കൂടുതല്‍ ഭംഗി ആവുമായിരുന്നു, ആശംസകള്‍.

    ReplyDelete
  14. പാണ്ടികൾക്ക് നമ്മെ പോലെ ഒറ്റ
    സെറ്റപ്പ് കാരല്ലാന്നറിയില്ലെ ചിന്ന
    വീടും ,പെരിയ വീടും
    എന്നാലും ലേഖയെ...

    ReplyDelete
  15. എന്നാലും ഇത്തിരി കടുത്തു പോയി

    ReplyDelete